ഇന്ത്യൻ ഫുട്‍ബോളിൽ 2025-26 സീസണിലേക്കുള്ള ക്ലബ് ലൈസൻസ് നഷ്ടപ്പെട്ട് ബ്ലാസ്റ്റേഴ്സ്. ഓൾ ഇന്ത്യ ഫുട്‍ബോൾ ഫെഡറേഷന്റെ മാനദണ്ഡങ്ങൾ പാലിക്കാത്തതിനാൽ ആണ് ക്ലബിന് ലൈസൻസ് നഷ്ടമായത്. ലൈസൻസ് കിട്ടാത്ത സാഹചര്യത്തിൽ തങ്ങൾ അപ്പീൽ നൽകുമെന്നും ഫെഡറേഷന്റെ ആളുകളുമായി സംസാരിക്കുമെന്നും ക്ലബ് വ്യക്തമാക്കിയിട്ടുണ്ട്.
2025-26 സീസണിലെ പ്രീമിയർ 1 ക്ലബ് ലൈസൻസിംഗ് ഫലങ്ങൾ വ്യാഴാഴ്ച വൈകിയാണ് ഓൾ ഇന്ത്യൻ ഫുട്ബോൾ ഫെഡറേഷൻ (എഐഎഫ്എഫ്) പ്രഖ്യാപിച്ചത്. യാതൊരു ഉപരോധവുമില്ലാതെ നേരിട്ട് ലൈസൻസ് ലഭിച്ച ഒരേയൊരു ക്ലബ് പഞ്ചാബ് എഫ്‌സി മാത്രമാണ്. ബാക്കി ഒരു ടീമിനും നേരിട്ട് ലൈസൻസ് കിട്ടിയില്ല.
ഇന്ത്യൻ സൂപ്പർ ലീഗ് (ഐഎസ്എൽ) 2024-25 ചാമ്പ്യനും ലീഗ് ഷീൽഡ് ജേതാവുമായ മോഹൻ ബഗാൻ സൂപ്പർ ജയന്റ് എഫ്‌സിക്ക് ചില ഉപാധികളിൽ ലൈസൻസ് ലഭിച്ചു. ഈസ്റ്റ് ബംഗാൾ, എഫ്‌സി ഗോവ, ബെംഗളൂരു എഫ്‌സി, ചെന്നൈയിൻ എഫ്‌സി, ജംഷഡ്‌പൂർ എഫ്‌സി, മുംബൈ സിറ്റി എഫ്‌സി തുടങ്ങി ടീമുകൾക്കും ഉപാധികളോടെ ലൈസൻസ് കിട്ടി.
ബ്ലാസ്‌റ്റേഴ്‌സിനെ കൂടാതെ ഒഡീഷ എഫ്‌സി, നോർത്ത് ഈസ്റ്റ് യുണൈറ്റഡ് എഫ്‌സി, ഹൈദരാബാദ് എഫ്‌സി ടീമുകൾക്കും ലൈസൻസ് കിട്ടിയില്ല . അതേസമയം, അടുത്ത സീസണിലേക്ക് ഐഎസ്‌എല്ലിലേക്ക് സ്ഥാനക്കയറ്റം ലഭിച്ച ഐ ലീഗ് ചാമ്പ്യൻ ചർച്ചിൽ ബ്രദേഴ്‌സ്, റണ്ണറപ്പായ ഇന്റർ കാഷി ടീമിനും ലൈസൻസ് ലഭിച്ചില്ല.
ഈ ലൈസൻസ് ക്ലബ്ബുകൾക്ക് എല്ലാ AFC ക്ലബ് മത്സരങ്ങളിലും (യോഗ്യതയ്ക്ക് വിധേയമായി) ഇന്ത്യൻ സൂപ്പർ ലീഗിലും പങ്കെടുക്കാൻ അനുവദിക്കുന്നു. അതായത് നിരസിക്കപ്പെട്ട ക്ലബ്ബുകൾ വീണ്ടും അപേക്ഷിക്കേണ്ടിവരും. അവിടെ ജയിച്ചില്ലെങ്കിൽ അടുത്ത സീസണിൽ ISL-ൽ നിന്ന് പുറത്താക്കപ്പെടാൻ സാധ്യതയുണ്ട്.