ഇൻഡ്യാ സഖ്യത്തിന്റെ ഭാവി ആശങ്കയിലാണെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് പി ചിദംബരം. ഇൻഡ്യാ സഖ്യം നിലനിൽക്കുന്നുണ്ടോ എന്ന് ഉറപ്പില്ല. അത് പഴകിപ്പോയി. എന്നാൽ തുന്നിച്ചേർക്കാൻ ഇനിയും സമയമുണ്ട് എന്നും ചിദംബരം പറഞ്ഞു. ബിജെപിയുടേത് ശക്തമായ സംഘടനാ സംവിധാനമാണെന്നും പി ചിദംബരം പറഞ്ഞു.
ഡൽഹിയിലെ ഇന്ത്യ ഇന്റർനാഷണൽ സെന്ററിൽ നടന്ന സൽമാൻ ഖുർഷിദിന്റെയും മൃത്യുഞ്ജയ് സിംഗ് യാദവിന്റെയും ‘കണ്ടസ്റ്റിംഗ് ഡെമോക്രാറ്റിക് ഡെഫിസിറ്റ്: അൻ ഇൻസൈഡ് സ്റ്റോറി ഓഫ് ദി 2024 ഇലക്ഷൻസ്’ എന്ന പുസ്തകത്തിന്റെ പ്രകാശനച്ചടങ്ങിൽ സംസാരിക്കവെയാണ് പി ചിദംബരം ഇക്കാര്യം പറഞ്ഞത്.
‘മൃത്യുഞ്ജയ് യാദവ് പറയുന്നതുപോലെ ഭാവി അത്ര ശോഭനമല്ല. ഇൻഡ്യാ സഖ്യം ഇപ്പോഴും നിലനിൽക്കുന്നുണ്ടെന്നാണ് അദ്ദേഹത്തിന് തോന്നുന്നത്. അക്കാര്യത്തിൽ എനിക്ക് ഉറപ്പില്ല. സഖ്യത്തിന്റെ ചർച്ചകളുടെ ഭാഗമായിരുന്നതിനാൽ ഒരു പക്ഷേ സൽമാൻ ഖുർഷിദിന് അക്കാര്യത്തിൽ മറുപടി പറയാൻ കഴിഞ്ഞേക്കും. ഇൻഡ്യാ മുന്നണി ശക്തമായി നിലനിൽക്കുമെങ്കിൽ ഞാൻ വളരെയധികം സന്തോഷിക്കും. എന്നാൽ അത് വളരെ ദുർബലമാണെന്ന് എനിക്ക് തോന്നുന്നു. എന്നാൽ സഖ്യത്തെ വീണ്ടും ഒരുമിച്ച് ചേർക്കാനും മുന്നോട്ടുകൊണ്ടുപോകാനും കഴിയും. അതിന് സമയമുണ്ട്’- പി ചിദംബരം പറഞ്ഞു.
ബിജെപി അതിശക്തമായ സംഘടനാ സംവിധാനമുളള രാഷ്ട്രീയ പാർട്ടിയാണെന്നും അദ്ദേഹം പറഞ്ഞിരുന്നു. ‘എന്റെ അനുഭവത്തിലും ചരിത്ര വായനയിലും ബിജെപിയെപ്പോലെ ശക്തമായി സംഘടിപ്പിച്ച ഒരു രാഷ്ട്രീയ പാർട്ടിയും ഉണ്ടായിട്ടില്ല. എല്ലാ മേഖലകളിലും അത് ശക്തമാണ്. അവർക്ക് ഇന്ത്യയിലെ തിരഞ്ഞെടുപ്പ് കമ്മീഷൻ മുതൽ ഏറ്റവും താഴ്ന്ന പൊലീസ് സ്റ്റേഷൻ വരെ നിയന്ത്രിക്കാനും പിടിച്ചടക്കാനും കഴിയും. ഒരു രാഷ്ട്രീയ പാർട്ടിയെയല്ല, വലിയ ഭീകര യന്ത്രത്തെയാണ് ഇൻഡ്യാ സഖ്യത്തിന് നേരിടേണ്ടത്’- എന്നാണ് പി ചിദംബരം ബിജെപിയെക്കുറിച്ച് പറഞ്ഞത്.
Read more
അതേസമയം, ചിദംബരത്തിന്റെ വാക്കുകൾ ആഘോഷമാക്കുകയാണ് ബിജെപി. സമൂഹ മാധ്യമങ്ങളിൽ ചിദംബരത്തിന്റെ പ്രസംഗം പങ്കുവെച്ച് രാഹുൽ ഗാന്ധിയെയും കോൺഗ്രസിനെയും വിമർശിക്കുകയാണ് ബിജെപി ഹാൻഡിലുകൾ. കോൺഗ്രസിനും ഇൻഡ്യാ സഖ്യത്തിനും ഭാവിയില്ലെന്ന് ചിദംബരം പറഞ്ഞുവെന്നാണ് ബിജെപി പ്രചരിപ്പിക്കുന്നത്. രാഹുൽ ഗാന്ധിയുടെ വിശ്വസ്തർ പോലും ഇൻഡ്യാ സഖ്യത്തിന് ഭാവി കാണുന്നില്ലെന്നും ബിജെപി പ്രചരിപ്പിക്കുന്നു.