INDIAN CRICKET: ബുംറയും ഗില്ലും ഒന്നും അല്ല, ടെസ്റ്റ് ടീം നായകനാകാൻ പറ്റിയത് ആ താരം; രവിചന്ദ്രൻ അശ്വിൻ പറയുന്നത് ഇങ്ങനെ

ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ ടെസ്റ്റ് ക്യാപ്റ്റനായി രോഹിത് ശർമ്മയ്ക്ക് പകരക്കാരനെ കണ്ടെത്താൻ ഇന്ത്യൻ ക്രിക്കറ്റ് കൺട്രോൾ ബോർഡ് (ബിസിസിഐ) ശ്രമം നടത്തുകയാണ്. ശുഭ്മാൻ ഗിൽ ആണ് ഈ സ്ഥാനത്തേക്ക് വരുന്നത് എന്നാണ് മനസിലാകുന്നത്. വളരെ മുമ്പുതന്നെ ഭാവിയിലെ നായകനായി അദ്ദേഹം കണക്കാക്കപ്പെട്ടിരുന്നു, ഏകദിന, ടി20 മത്സരങ്ങളിൽ വൈസ് ക്യാപ്റ്റനായി അദ്ദേഹം ഇതിനകം തന്നെ വിശ്വസിക്കപ്പെട്ടിട്ടുണ്ട്. മാത്രമല്ല, ഇന്ത്യൻ പ്രീമിയർ ലീഗിൽ ഗുജറാത്ത് ടൈറ്റൻസിനെയും അദ്ദേഹം നയിക്കുന്നു.

ഗിൽ ഇന്ത്യയുടെ അടുത്ത ടെസ്റ്റ് ക്യാപ്റ്റനാകുമെന്ന് ചിലർ പറയുമ്പോൾ ചിലർ അത് ഒരിക്കലും സംഭവിക്കാൻ പാടില്ല എന്നാണ് പറയുന്നത്. ഒരു പ്രധാന വാദം അദ്ദേഹത്തിന്റെ റെക്കോർഡാണ്. 32 മത്സരങ്ങളിൽ നിന്ന് 35.05 എന്ന ശരാശരി അത്ര മികച്ചതായിട്ടല്ല പലരും പറയുന്നത്.

രോഹിത്തിന്റെ അഭാവത്തിൽ ഇന്ത്യയെ നയിച്ച ജസ്പ്രീത് ബുംറ ഇന്ത്യൻ നായകനായി വരാൻ നിലവിൽ സാധ്യതകൾ ഇല്ല. ചില റിപ്പോർട്ടുകൾ പ്രകാരം ബിസിസിഐ അദ്ദേഹത്തിന്റെ ഫിറ്റ്നസ് പ്രശ്നങ്ങൾ കാരണം അദ്ദേഹത്തെ നേതൃസ്ഥാനത്ത് വയ്ക്കാൻ ആഗ്രഹിക്കുന്നില്ലെന്നും പറയുന്നു. മറ്റു ചിലർ പറയുന്നത് ബുംറ തന്നെ ഉത്തരവാദിത്തങ്ങൾ ഏറ്റെടുക്കുന്നതിൽ നിന്ന് പിന്മാറി എന്നാണ്.

ഓസ്‌ട്രേലിയയിൽ ഇന്ത്യൻ ടെസ്റ്റ് ടീമിന്റെ ഭാഗമായിരുന്ന രവിചന്ദ്രൻ അശ്വിൻ, അധികം ആളുകൾ പറയാത്ത ഒരു പേരാണ് നായകന്റേതായി പറഞ്ഞത്. തന്റെ മുൻ സ്പിൻ ഇരട്ടയായ രവീന്ദ്ര ജഡേജയെ ക്യാപ്റ്റൻ സ്ഥാനത്ത് എത്തിക്കുക എന്നതാണ് അദ്ദേഹത്തിന്റെ ആശയം. രോഹിത് ശർമ്മയും വിരാട് കോഹ്‌ലിയും പോയതോടെ ടീമിലെ ഏറ്റവും മുതിർന്ന കളിക്കാരനാണ് ജഡേജ.

അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെ:

“ഒന്നാമതായി, ഗിൽ ക്യാപ്റ്റനാണെന്ന് എല്ലാവരും പറയുന്നു. എല്ലാവരും ആ ദിശയിലേക്കാണ് പോകുന്നത്. പക്ഷേ ജസ്പ്രീത് ബുംറയിൽ ഒരു മികച്ച ഓപ്ഷൻ ഉണ്ട്, രവീന്ദ്ര ജഡേജയെ നമ്മൾ എന്തുകൊണ്ട് മറക്കുന്നു? ക്യാപ്റ്റനായി ഒരു പുതിയ വ്യക്തിയെ തിരഞ്ഞെടുക്കാൻ നിങ്ങൾ തയ്യാറാണെങ്കിൽ, അദ്ദേഹത്തെ (ഗില്ലിനെ) രണ്ട് വർഷത്തേക്ക് ഒരു പരിചയസമ്പന്നനായ വ്യക്തിയുടെ കീഴിൽ ഉപനായകനായി നിയമിക്കണം.” അദ്ദേഹം പറഞ്ഞു.