അടിമുടി മാറ്റത്തിനൊരുങ്ങി ഫെയ്‌സ്ബുക്ക്. ഫെയ്‌സ്ബുക്കിന്റെ എഫ്8 ഡെവലപ്പര്‍ കോണ്‍ഫറന്‍സിലാണ് മാര്‍ക്ക് സക്കര്‍ബര്‍ഗ് പുതിയ തീരുമാനങ്ങളും മാറ്റങ്ങളും പ്രഖ്യാപിച്ചത്. ഫെയ്‌സ്ബുക്കിന് കീഴിലുള്ള മെസഞ്ചര്‍ ആപ്പ്, ഇന്‍സ്റ്റാഗ്രാം, വാട്‌സാപ്പ് എന്നിവയിലും മാറ്റങ്ങള്‍ വരുന്നുണ്ട്.
സ്വകാര്യതയുടെ പേരില്‍ ഏറെ പഴികേള്‍ക്കുന്ന ഫെയ്‌സ്ബുക്ക് അക്കാര്യത്തിന് തന്നെയാണ് കൂടുതല്‍ പ്രധാന്യം കല്‍പ്പിക്കുന്നത്. സ്വകാര്യതയുടെ പേരില്‍ ചീത്തപ്പേരുണ്ടെന്ന് സമ്മതിച്ച സക്കര്‍ബര്‍ഗ് മോശം നിയമ സംവിധാനമുള്ളയിടങ്ങളിലും സോഷ്യല്‍ മീഡിയാ ഡാറ്റ ആവശ്യപ്പെടുന്ന സര്‍ക്കാരുകള്‍ ഉള്ള രാജ്യങ്ങളിലും തങ്ങള്‍ ഉപയോക്താക്കളുടെ വിവരങ്ങള്‍ ശേഖരിക്കില്ലെന്ന് പ്രഖ്യാപിച്ചു. സുരക്ഷിതമായ വിവരശേഖരണം കൂടാതെ, സ്വകാര്യ ആശ്യവിനിമയം, എന്‍ക്രിപ്ഷന്‍ ഉള്‍പ്പടെയുള്ള വിഷയങ്ങള്‍ സക്കര്‍ബര്‍ഗ് വേദിയില്‍ സംസാരിച്ചു.
ഫെയ്‌സ്ബുക്കിന്റെ പ്രവര്‍ത്തനം കൂടുതല്‍ വേഗത്തിലാക്കുന്നവിധത്തിലുള്ള പുതിയ രൂപകല്‍പനയാണ് ഫെയ്‌സ്ബുക്കിനുണ്ടാവുക. എഫ്ബി 5 എന്നാണ് കമ്പനി ഈ പുതിയ മാറ്റത്തെ വിളിക്കുന്നത്. ഫെയ്‌സ്ബുക്കിന്റെ പ്രശസ്തമായ നീലനിറത്തിലായിരിക്കില്ല പുതിയ രൂപകല്‍പനയെന്നതും ശ്രദ്ധേയമാണ്. മെസഞ്ചറിന് മാക്കിലും വിന്‍ഡോസിലും ഡെസ്‌ക്ടോപ് വേര്‍ഷനുകള്‍ വരും. ഓഡിയോ കോളുകള്‍, ഗ്രൂപ് വിഡിയോ കോള്‍, ഇമോജി തുടങ്ങി നിരവധി ഫീച്ചറുകള്‍ ഉള്‍ക്കൊള്ളിച്ചായിരിക്കും ഈ അപ്‌ഡേഷന്‍.
Read more
ഫെയ്‌സ്ബുക്ക് മെസഞ്ചറിന് എന്‍ഡ് ടു എന്‍ഡ് എന്‍ക്രിപ്ഷന്‍ വരും എന്നറിയിച്ചിട്ടുണ്ടെങ്കിലും അതു എന്നു നടപ്പിലാക്കുമോ എന്നതില്‍ വ്യക്തതയില്ല. നിലവില്‍ എൻഡ് ടു എൻഡ് എന്‍ക്രിപ്ഷനിലുള്ള ചാറ്റ് നടക്കണമെങ്കില്‍ അത് സീക്രട്ട് ചാറ്റ് ആയിരിക്കണം. ഉപദ്രവകാരികളായ ഉപയോക്താക്കളെ നിലയ്ക്കു നിറുത്താനുള്ള ഒരു ശ്രമമായിരിക്കും ഇന്‍സ്റ്റഗ്രാമില്‍ പ്രധാനമായും നല്‍കുക.