മുൻ കെപിസിസി അധ്യക്ഷൻ കെ സുധാകരനെ മാറ്റിയതിൽ അതൃപ്‌തി അറിയിച്ചതിന് പിന്നാലെ കെ സുധാകരന്റെ വാദങ്ങൾ തള്ളി എഐസിസി രംഗത്ത്. കെപിസിസി പുനഃസംഘടനയിൽ ചർച്ച നടത്തിയിട്ടില്ലെന്ന സുധാകരന്റെ വാദമാണ് ഹൈക്കമാൻഡ് തള്ളിയത്. മാറ്റം സംബന്ധിച്ച് രണ്ട് തവണ സുധാകരനുമായി സംസാരിച്ചുവെന്ന് എഐസിസി അറിയിച്ചു.
കെപിസിസി നേതൃമാറ്റത്തിന് പിന്നാലെ കോൺഗ്രസിനെതിരെ രൂക്ഷ വിമർശനവുമായി കെ സുധാകരൻ രംഗത്തെത്തിയിരുന്നു. അധ്യക്ഷ സ്ഥാനത്ത് നിന്ന് നീക്കിയതിൽ കടുത്ത നിരാശയുണ്ടെന്നും നീക്കത്തിന് പിന്നിൽ ചില നേതാക്കളുടെ സ്വാർഥ താൽപര്യമാണെന്നും സുധാകരൻ പ്രതികരിച്ചു. തെളിവില്ലാതെ ഒരാളുടെ പേര് പറയുന്നത് ശരിയല്ലെന്നും കെ സുധാകരൻ പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് എഐസിസി നിലപാടറിയിച്ച് രംഗത്തെത്തിയിരിക്കുന്നത്.
നേരത്തെ അറിയിക്കാതെയുള്ള തീരുമാനം മാനസിക പ്രയാസമുണ്ടാക്കിയെന്നായിരുന്നു കെ സുധാകരന്റെ വാദം. എഐസിസി കേരളത്തിന്റെ മുഴുവൻ ചുമതലയും തന്നെ ഏൽപ്പിക്കുന്നതായാണ് വിവരം ലഭിച്ചതെന്നും പിന്നെ എന്തിനാണ് കെപിസിസി അധ്യക്ഷ സ്ഥാനത്തു നിന്ന് മാറ്റിയതെന്ന് അറിയില്ലെന്നും കെ സുധാകരൻ പറഞ്ഞിരുന്നു. തന്നെ മാറ്റിയതിന് പിന്നിൽ ചില കോൺഗ്രസ് നേതാക്കളുടെ വക്ര ബുദ്ധിയാണെന്നും കേരളത്തിലെ കോൺഗ്രസ് രാഷ്ട്രീയത്തിന് തന്റെ നേതൃത്വം ആവശ്യമായിരുന്നുവെന്നും കെ സുധാകരൻ വിമർശിച്ചിരുന്നു.
എന്നാൽ സംസ്ഥാന നേതാക്കളെ കേട്ട ശേഷം റിപ്പോർട്ട് തയ്യാറാക്കിയത് ദീപാദാസ് മുൻഷിയാണെന്നാണ് എഐസിസി പറയുന്നത്. സുധാകരൻ സജീവമല്ലെന്നും അനാരോഗ്യം ഉണ്ടെന്നും ദീപയെ അറിയിച്ചത് സംസ്ഥാന നേതാക്കളാണെന്നും തെരഞ്ഞെടുപ്പിന് മുൻപ് മാറ്റം വേണമെന്നും കേരള നേതാക്കൾ അറിയിച്ചുവെന്നും എഐസിസി വ്യക്തമാക്കിയിട്ടുണ്ട്.