സംസ്ഥാനത്തെ കടുത്ത സാമ്പത്തിക പ്രതിസന്ധി മൂലം സംസ്ഥാന ജീവനക്കാരുടെ ശമ്പളം മുടങ്ങിയേക്കും.

സംസ്ഥാനത്തെ കടുത്ത സാമ്പത്തിക പ്രതിസന്ധി മൂലം സംസ്ഥാന ജീവനക്കാരുടെ ശമ്പളം മുടങ്ങുകയോ മാറ്റി വയ്കപ്പെടുകയോ ചെയ്‌തേക്കാമെന്ന് സൂചന. കേന്ദ്രം കടമായി നല്‍കേണ്ട 4000 കോടി രൂപ ലഭിക്കാത്തതാണ് പ്രതിസന്ധി രൂക്ഷമാകാന്‍ കാരണം. എന്നാല്‍ ശമ്പള വിതരണം മാറ്റിവയ്കപ്പെടുമെന്ന വാര്‍ത്തകള്‍ ശരിയില്ലന്ന രീതിയിലാണ് ധനമന്ത്രി കെ എന്‍ ബാലഗോപാലിന്റെ പ്രതികരണം. അത്തരം നടപടികളൊന്നും ഇപ്പോള്‍ ആലോചനയിലില്ലന്നാണ് അദ്ദേഹം പറഞ്ഞത്.

കഴിഞ്ഞ മാസം ശമ്പളം മുടങ്ങാതിരിക്കാന്‍ ട്രഷറി നിയന്ത്രണം ഏര്‍പ്പെടുത്തിയിരുന്നു. 25 ലക്ഷത്തില്‍ കൂടുതല്‍ പിന്‍വലിക്കുന്നതിന് നിയന്ത്രണം ഏര്‍പ്പെടുത്തിക്കൊണ്ടാണ് ഈ മാസം മുന്നോട്ടുപോകുന്നത്. നടപ്പു സാമ്പത്തിക വര്‍ഷം തുടങ്ങിയതിന് ശേഷം ഒന്നിലധികം തവണയായി കേന്ദ്ര സര്‍ക്കാരിനോട് കടമെടുപ്പിനുള്ള അപേക്ഷ നല്‍കി. റിസര്‍വ് ബാങ്ക് ഇതുപ്രകാരം 4000 കോടി പല ഘട്ടമായി ഷെഡ്യൂള്‍ ചെയ്യുകയും ചെയ്തു. എന്നാല്‍ കേന്ദ്രം കടമെടുപ്പിനുള്ള അനുമതി നല്‍കിയിട്ടില്ല.

മുന്‍വര്‍ഷങ്ങളില്‍ കേരളത്തിന്റെ കടം സംബന്ധിച്ച കണക്കില്‍ പൊരുത്തക്കേടുണ്ടെന്നാണ് കേന്ദ്രവാദം. കിഫ്ബി ഉള്‍പ്പെടെയുള്ള ഏജന്‍സികളും പൊതുമേഖലാസ്ഥാപനങ്ങളും എടുക്കുന്ന കടവും സര്‍ക്കാരിന്റെ കടമായി കണക്കാക്കണമെന്നാണ് കംപ്ട്രോളര്‍ ആന്‍ഡ് ഓഡിറ്റര്‍ ജനറലിന്റെ നിര്‍ദേശം. എന്നാല്‍ സംസ്ഥാന സര്‍ക്കാര്‍ ഇത് അംഗീകരിക്കുന്നില്ല.

കണക്കിലെ പൊരുത്തക്കേടിനെപ്പറ്റിയും കോവിഡ്കാലത്ത് അനുവദിച്ച അധികവായ്പവിനിയോഗത്തെപ്പറ്റിയും കേന്ദ്രം വിശദീകരണം ചോദിച്ചിട്ടുണ്ട്. ഇതിന് മറുപടി നല്‍കിയിട്ടുണ്ടെന്നും വായ്പയെടുക്കാന്‍ അനുമതി ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും സര്‍ക്കാര്‍വൃത്തങ്ങള്‍ പറഞ്ഞു. ഇനിയും വൈകിയാല്‍ മുഖ്യമന്ത്രി ഇടപെട്ട് പരിഹാരംതേടാനാണ് തീരുമാനം.

32,425 കോടി രൂപയാണ് സാമ്പത്തികവര്‍ഷം കേരളത്തിന് കടമെടുക്കാന്‍ കേന്ദ്രം നിശ്ചയിച്ച പരിധി. ഇത് ഗഡുക്കളായി ഏപ്രില്‍ ആദ്യംതന്നെ അനുവദിക്കുകയാണ് പതിവ്. റിസര്‍വ് ബാങ്കുവഴി കടപ്പത്രങ്ങളിലൂടെയാണ് ഇങ്ങനെ വായ്പയെടുക്കുന്നത്. ബാങ്കുകള്‍. എല്‍.ഐ.സി തുടങ്ങിയവയില്‍നിന്നുള്ള വായ്പകളും ഇതില്‍പ്പെടും.

റിസര്‍വ് ബാങ്ക് വായ്പാ കലണ്ടര്‍പ്രകാരം ഏപ്രില്‍ 19-ന് (1000 കോടിരൂപ) ,മേയ് രണ്ട് (2000 കോടിരൂപ) മേയ് പത്ത് (1000 കോടിരൂപ) എന്നിങ്ങനെ കടമെടുക്കാനുള്ള ക്രമീകരണം കേരളം നടത്തിയിരുന്നു. എന്നാല്‍ എങ്ങിനയൊക്കെ കലണ്ടറില്‍ ഉള്‍പ്പെടുത്തിയാലും കേന്ദ്രാനുമതിയില്ലാതെ കടമെടുക്കാന്‍ കഴിയില്ല.