അര്‍ജുന്‍ ടെന്‍ഡുല്‍ക്കര്‍ ഇത്തവണയും വാട്ടര്‍ബോയിയാകുമോ? ; 20 ലക്ഷം മുടക്കി ഇത്തവണയും മുംബൈ വാങ്ങും പുറത്തിരുത്തും

ഐപിഎല്ലിന്റെ മെഗാ ലേലം തുടങ്ങാനിരിക്കെ ഇതിഹാസതാരം സച്ചിന്‍ തെന്‍ഡുല്‍ക്കറുടെ മകന്‍ അര്‍ജുന്‍ തെന്‍ഡുല്‍ക്കറിനെ ട്രോളി വിമര്‍ശകര്‍. ഫ്രാഞ്ചൈസികള്‍ വാങ്ങുകയും ഒരു തവണ പോലും കളത്തിലിറക്കാതിരിക്കുകയും ചെയ്യുന്ന താരത്തിന് വാട്ടര്‍ബോയ് എന്നാണ് പരിഹാസം.

ഇത്തവണ 20 ലക്ഷം അടിസ്ഥാന വിലയിട്ടിരിക്കുന്നവരും ഫ്രാഞ്ചൈസികള്‍ താല്‍പ്പര്യം പ്രകടിപ്പിച്ചിരിക്കുന്നവരുമായ താരങ്ങളുടെ പട്ടികയില്‍ അര്‍ജുനുണ്ട്. 20 ലക്ഷം രൂപാണ് താരത്തിന്റെ അടിസ്ഥാനവില. കഴിഞ്ഞ സീസണിലെ ലേലത്തിനും ഇതേ വിലയായിരുന്നു. എന്നാല്‍ ഒരു തവണ പോലും കളത്തിലിറക്കിയില്ല. ഇതാണ് ട്രോളര്‍മാര്‍ പരിഹസിക്കുന്നത്.

ടൂര്‍ണമെന്റില്‍ ഇതുവരെ അരങ്ങേറാന്‍ കഴിയാത്ത താരമാണ് അര്‍ജുന്‍. കഴിഞ്ഞ സീസണില്‍ മുംബൈ ഇന്ത്യന്‍സിന്റെ ഭാഗമായിരുന്നു. മുംബൈ ഇന്ത്യന്‍സിനു ഇതിനകം നാലാമത്തെ കളിക്കാരന്‍ ആയിരിക്കുന്നുവെന്നാണ് ഒരു പരിഹാസം. വീണ്ടും മുംബൈ ഇന്ത്യന്‍സ് തന്നെ താരത്തെ വാങ്ങുമെന്നും പലരും പ്രവചിച്ചു.

മുംബൈ ഇന്ത്യന്‍സ് മെഗാ ലേലത്തില്‍ അര്‍ജുന്‍ ടെണ്ടുല്‍ക്കറെ വാങ്ങുമെന്നും സീസണ്‍ മുഴുവനും പുറത്തിരിത്തുമെന്നും ഒരു യൂസര്‍ ട്വീറ്റ് ചെയ്തു. ബോളിവുഡിലേതു പോലെ ക്രിക്കറ്റില്‍ നമുക്ക് സ്വജന പക്ഷപാതം വേണ്ടെന്നെയാരുന്നു ഒരു യൂസര്‍ ട്വീറ്റ് ചെയ്തത്. ബെഞ്ച് ബോയ്, മുംബൈ ഇന്ത്യന്‍സിന്റെ വാട്ടര്‍ ബോയ് എന്നെല്ലാമാണ് പരിഹാസം.

അഞ്ചു തവണ ചാംപ്യന്‍മാരായിട്ടുള്ള മുംബൈ ഇന്ത്യന്‍സ് നാലു കളിക്കാരെയാണ് ലേലത്തിനു മുമ്പ് നിലനിര്‍ത്തിയിരിക്കുന്നത്. ക്യാപ്റ്റന്‍ രോഹിത് ശര്‍മ, സൂര്യകുമാര്‍ യാദവ്, ജസ്പ്രീത് ബുംറ, കരെണ്‍ പൊള്ളാര്‍ഡ് എന്നിവരാണ് ഈ താരങ്ങള്‍. മുംബൈ ഇന്ത്യന്‍സിന് 20 ലക്ഷം ഇപ്പോഴേ നഷ്ടമായിരിക്കുകയാണെന്ന് പ്രതികരിക്കുന്നവരുമുണ്ട്.