അങ്ങനെ ഇങ്ങനെ ഒന്നും തോൽക്കാൻ ഉദ്ദേശിക്കുന്നില്ല ഞങ്ങൾ, പോരാടാൻ ഉറച്ച് കേരള ബ്ലാസ്റ്റേഴ്‌സ്; തീരുമാനം ഇങ്ങനെ

ഐഎസ്എല്‍ ഫുട്‌ബോളില്‍ ബെംഗുളൂരു എഫ്‌സിക്കെതിരായ പ്ലേഓഫ് മത്സരം പൂര്‍ത്തിയാക്കാതെ മൈതാനം വിട്ട കേരളാ ബ്ലാസ്റ്റേഴ്‌സിന് അഖിലേന്ത്യ ഫുട്‌ബോള്‍ ഫെഡറേഷന്‍ നാല് കോടി രുപ പിഴയിട്ടിരുന്നു. കളിക്കളത്തിലെ മോശം പെരുമാറ്റത്തിന് പരസ്യമായി മാപ്പും പറയണം. അല്ലാത്ത പക്ഷം ആറ് കോടി രൂപ പിഴ ഒടുക്കണം. കളിക്കാരെ തിരിച്ചുവിളിച്ച കേരള ബ്ലാസ്റ്റേഴ്സ് പരിശീലകന്‍ ഇവാന്‍ വുകോമനോവിച്ചിന് 10 മല്‍സരങ്ങളില്‍നിന്ന് വിലക്കി. ഒപ്പം അഞ്ചുലക്ഷം രൂപ പിഴയും ചുമത്തി. പരിശീലകനും പരസ്യമായി മാപ്പുപറയണം അല്ലെങ്കില്‍ പിഴത്തുക 10 ലക്ഷമാകും. കൂടാതെ ഡ്രസിങ് റൂമിലോ സൈഡ് ബെഞ്ചിലോ പരിശീലകന്റെ സാന്നിധ്യം ഉണ്ടാകാന്‍ പാടില്ല.

എന്തായാലും ഇപ്പോൾ പുറത്ത് വരുന്ന റിപോർട്ടുകൾ പ്രകാരം അത്ര പെട്ടെന്ന് തോറ്റുകൊടുക്കാൻ ബ്ലാസ്റ്റേഴ്‌സ് ഒരുക്കമല്ല. അതിനാൽ തന്നെ അപ്പീലിന് പോകാനാണ് ഇക്കാര്യത്തിൽ ബ്ലാസ്റ്റേഴ്സിന്റെ തീരുമാനം. ബ്ലാസ്റ്റേഴ്‌സ് മാനേജ്മെന്റും ഇവാനും അത്തരത്തിൽ ഒരു തീരുമാനത്തിലേക്ക് എത്തിയെന്നാണ് പറയുന്നത്. വുകൊമാനോവിച്ചിന്റെ മോശം പെരുമാറ്റത്തിന് “പൊതു മാപ്പ്” നൽകാനും ഉത്തരവിട്ടിട്ടുണ്ട്, ഇല്ലെങ്കിൽ പിഴയും വിലക്കും 10 ലക്ഷം രൂപയായി ഉയർത്തും. ഈ നിർദേശം പാലിക്കാൻ അച്ചടക്ക സമിതി ബ്ലാസ്റ്റേഴ്സിനും വുകൊമാനോവിച്ചിനും ഒരാഴ്ച സമയം അനുവദിച്ചിട്ടുണ്ട്. ഏപ്രിൽ എട്ടിന് കോഴിക്കോട്ടും മഞ്ചേരിയിലുമായി ഐഎസ്‌എൽ, ഐ-ലീഗ് ടീമുകൾ മത്സരിക്കുന്ന ടൂർണമെന്റായ സൂപ്പർ കപ്പിലാണ് ബ്ലാസ്റ്റേഴ്‌സ് മത്സരിക്കാനൊരുങ്ങുന്നത്.

എന്തായാലും ബ്ലാസ്റ്റേഴ്‌സ് വിധിക്കെതിരെ അപ്പീൽ പോകണമെന്നും അവിടെ അനുകൂല വിധി ലഭിച്ചാലും അല്ലാത്ത വിധി ആയാലും ശ്രമിക്കണമെന്ന് തന്നെ ആയിരുന്നു ആരാധകരുടെയും ആഗ്രഹം. പരിശീലകൻ ഒരു കാരണവശാലും മാപ്പ് പറയരുതെന്നും അവർ ആഗ്രഹിക്കുന്നു.