കാന്‍സര്‍ ആണെന്ന് അറിഞ്ഞപ്പോള്‍ തളര്‍ന്നുപോയി.. മമ്മൂട്ടിയും മോഹന്‍ലാലും വീട്ടില്‍ വന്നു, അവരുടെ പ്രാര്‍ത്ഥന പ്രചോദനമായി: മണിയന്‍പിള്ള രാജു

തനിക്ക് കാന്‍സര്‍ വന്നപ്പോള്‍ ജീവിതത്തിലേക്ക് തിരിച്ചു വരാന്‍ പ്രചോദനം നല്‍കിയത് മമ്മൂട്ടിയും മോഹന്‍ലാലും ഒക്കെയാണെന്ന് നടനും നിര്‍മ്മാതാവുമായ മണിയന്‍പിള്ള രാജു. കാന്‍സര്‍ ആണെന്ന് അറിഞ്ഞപ്പോള്‍ തന്നെ താന്‍ തളര്‍ന്നു പോയിരുന്നു. നീ ഫൈറ്റ് ചെയ്യണമെന്ന് പറഞ്ഞ് മമ്മൂട്ടി ഉപദേശിച്ചു. സുഖമില്ലാതെ കിടന്നപ്പോള്‍ മമ്മൂട്ടിയും മോഹന്‍ലാലും അടക്കമുള്ള സുഹൃത്തുക്കള്‍ കാണാന്‍ വന്നിരുന്നു എന്നാണ് മണിയന്‍പിള്ള രാജു വനിതയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ പറയുന്നത്.

കാന്‍സര്‍ ആണെന്ന് അറിഞ്ഞ നിമിഷം ഒരു സെക്കന്‍ഡില്‍ ഞാന്‍ തളര്‍ന്നുപോയി. ജീവിതം ഇവിടെ തീര്‍ന്നല്ലോ ഇനി എന്താ ചെയ്യാന്‍ പറ്റുക എന്ന് തോന്നി. മമ്മൂട്ടിയെ വിളിച്ച് കാര്യം പറഞ്ഞു. എടാ നീ ഫൈറ്റ് ചെയ്യണമെന്ന് മമ്മൂട്ടി പറഞ്ഞു. നമ്മളിവിടെ 200 കൊല്ലം ജീവിക്കാന്‍ വന്നവരൊന്നുമല്ല, നീ ഫൈറ്റ് ചെയ്യണം, സുഖമായി തിരിച്ചു വരണം. അങ്ങനെ ഒരു ഉപദേശം മമ്മൂട്ടിയില്‍ നിന്ന് കിട്ടി.

ആശുപത്രിയില്‍ പോയി കിടന്നപ്പോള്‍ അവിടെ എല്ലാവര്‍ക്കും എന്നെ വലിയ കാര്യമായിരുന്നു. അവര്‍ എത്രയോ രോഗികളെയും എത്രയോ മരണങ്ങളും കാണുന്നതാണ് പക്ഷേ അവര്‍ക്ക് എന്നോട് ഒരു പ്രത്യേക ഇഷ്ടം ഉണ്ടായിരുന്നു. അവര്‍ പറയും ഞങ്ങള്‍ അങ്ങേക്ക് വേണ്ടി പ്രാര്‍ത്ഥിക്കുന്നുണ്ടെന്ന്. ഒരുപാട് സുഹൃത്തുക്കള്‍ എപ്പോഴും എന്നോട് പറയുമായിരുന്നു രാജു ചേട്ടന് വേണ്ടി ഞങ്ങള്‍ പ്രാര്‍ത്ഥിക്കുന്നുണ്ട്.

അതൊക്കെ എനിക്ക് വലിയ പ്രചോദനമാണ്. സുഖമില്ലാതെ കിടന്നപ്പോള്‍ എന്നെ കാണാന്‍ കുറച്ച് സുഹൃത്തുക്കള്‍ വീട്ടില്‍ വന്നിരുന്നു. മമ്മൂട്ടിയും മോഹന്‍ലാലും എന്നെ കാണാന്‍ വന്നിരുന്നു. രണ്ടുപേരും വന്ന് കുറേനേരം വീട്ടിലിരുന്ന് ഒരുപാട് സംസാരിച്ച് ധൈര്യം പകര്‍ന്നിട്ടാണ് പോയത്. ഗണേഷ് കുമാര്‍ വന്നു, രഞ്ജിത്ത് വന്നു, അച്ചന്‍കുഞ്ഞ് ചേട്ടന്‍ അങ്ങനെ അഞ്ചാറു പേരേ എന്നെ കാണാന്‍ വന്നിട്ടുള്ളൂ.

Read more

കാരണം ആരെയും കൂടുതല്‍ വീട്ടിലേക്ക് വരുത്തരുത് എന്ന് പറഞ്ഞിരുന്നു ഇമ്മ്യൂണിറ്റി ഇല്ലാതെ ഇരിക്കുകയല്ലേ. പക്ഷേ ഇവരൊക്കെ വന്നത് എനിക്ക് വലിയ സമാധാനമായി. മോഹന്‍ലാല്‍ ആണെങ്കില്‍ ഒരു മിനിറ്റ് ഇരിക്കാന്‍ നേരമില്ലാത്ത ആളാണ്. മമ്മൂട്ടി ആണെങ്കില്‍ എറണാകുളത്ത് നിന്ന് തിരുവനന്തപുരത്ത് വരണം. ഇവര്‍ക്കൊക്കെ എന്നെ ഇത്രയും കാര്യമാണല്ലോ എന്ന് തോന്നി, വലിയ സന്തോഷമായി എന്നാണ് മണിയന്‍പിള്ള രാജു പറയുന്നത്.