ലിവര്‍പൂളില്‍ ബന്ധുക്കള്‍ ആഫ്രിക്കന്‍ കപ്പില്‍ ശത്രുക്കള്‍ ; ഫൈനലില്‍ മൊഹമ്മദ് സലായും സദിയോ മാനേയും നേര്‍ക്കുനേര്‍

ആഫ്രിക്കന്‍ കപ്പ് ഓഫ് നേഷന്‍സിന്റെ കലാശപ്പോരാട്ടത്തില്‍ ഇംഗ്‌ളീഷ് പ്രീമിയര്‍ലീഗ് ഫുട്‌ബോളില്‍ സഹതാരങ്ങളായ മൊഹമ്മദ് സലായും സദിയോ മാനേയും നേര്‍ക്കുനേര്‍ വരും. ആതിഥേയരായ കാമറൂണിനെ ഈജിപ്തും ബുര്‍ക്കിനാഫാസോയെ സെനഗലും കീഴടക്കിയതോടെയാണ് ഇംഗ്‌ളീഷ് ക്ലബ്ബ് ലിവര്‍പൂളിന്റെ മുന്നേറ്റത്തില്‍ ഒരുമിച്ച് കളിക്കുന്ന മാനേയും സലായും നേര്‍ക്കുനേര്‍ വരുന്നത്.

സാധാരണ സമയത്തും അധിക സമയത്തും ഗോള്‍രഹിത സമനിലയില്‍ പിരിഞ്ഞ മത്സരത്തിന്റെ ഷൂട്ടൗട്ടിലാണ് ഈജിപ്ത് വിജയം കണ്ടെത്തിയത്. 3-1 നായിരുന്നു പെനാല്‍റ്റിയില്‍ ഈജിപ്ത് വിജയം കുറിച്ചത്. ഈജിപ്ഷ്യന്‍ ഗോള്‍കീപ്പര്‍ ഖബാസ്‌കി രണ്ട് പെനാല്‍ട്ടി കിക്കുകള്‍ തടുത്തിട്ടപ്പോള്‍ കാമറൂണിന്റെ മറ്റൊരു കിക്ക് പുറത്തേക്കും പോയി. കാമറൂണ്‍ നാല് കിക്കുകള്‍ എടുത്തതില്‍ ഒരെണ്ണം മാത്രം ഗോളായപ്പോള്‍ ഈജിപ്ത് എടുത്ത മൂന്നെണ്ണവും ഗോളാക്കി മാറ്റി.

ആദ്യ സെമിയില്‍ ബുര്‍ക്കിനാഫാസോയെ സാധാരണ സമയത്ത് തന്നെ 3-1 ന് തോല്‍പ്പിച്ചാണ് മാനേയും സംഘവും കലാശപ്പോരിന് യോഗ്യത നേടിയത്. കളിയില്‍ നിറഞ്ഞു നിന്ന മാനേ ഒരു ഗോളും ഒരു അസിസ്റ്റും കണ്ടെത്തി.  2019 ലെ രണ്ടാം സ്ഥാനക്കാരായ സെനഗലിന് ഇത്തവണ കപ്പുയര്‍ത്താനുള്ള അവസരമാണ് മുന്നിലെത്തിയിരിക്കുന്നത്.

കപ്പില്‍ ഏഴുതവണ ചാംപ്യന്മാരായി റെക്കോഡ് ഇട്ട ടീമാണ് ഈജിപ്ത്. ഈ വിജയത്തിലൂടെ 2017 ല്‍ ഫൈനലില്‍ ഏറ്റ പരാജയത്തിന് പ്രതികാരം കൂടിയായി ജയം ഈജിപ്തിന് മാറി. 2017 ല്‍ കലാശപ്പോരാട്ടത്തില്‍ കാമറൂണ്‍ 2-1 ന ഈജിപ്തിനെ വീഴ്ത്തി കപ്പടിച്ചിരുന്നു.