സംശയത്തിന്‍റെ കണിക പോലും ഇല്ലാത്ത മനസ്സ്, ഒരു സ്‌പെഷല്‍ ക്രിക്കറ്ററുടെ ഉദയമാണ് നമ്മള്‍ കാണുന്നത്!

ഈ കളിയില്‍ ചിലത് പ്രവചിക്കുക സാദ്ധ്യമല്ല. പ്രത്യേകിച്ച് ഭയം എന്തെന്ന് അറിയാത്ത കളിക്കാര്‍ അവര്‍ക്ക് മാത്രം കഴിയുന്ന ചിലത് ചെയ്യുമ്പോള്‍. സെവാഗിന്റെ ആദ്യ ബോള്‍ ബൗണ്ടറികള്‍ ഓര്‍മ്മയില്‍ ഉണ്ട്. പിന്നീട് ടി20 വ്യാപകം ആയപ്പോ ആ മനോഭാവം പലരിലും കണ്ടിട്ടുണ്ട്. പക്ഷേ ഇന്നലെ കണ്ടത് അത് പോലെ ഒന്നും അല്ല..

യുസി ചഹല്‍ എന്ന മാന്ത്രികന് വേണ്ട സഹായം ചെയ്ത് കൊടുത്ത പിച്ച്, ഇടംകൈയന്‍ ബാറ്റ്‌സ്മാന് എതിരെ വരുന്ന ഓഫ് സ്പിന്നര്‍, പിന്നാലെ വരുന്ന അപകടകാരികളായ 3 സ്പിന്നര്‍മാര്‍… പിന്നെ ജീവന്റെ വില ഉള്ള 2 പോയിന്റുകള്‍. അസാമാന്യമായ സമ്മര്‍ദ്ദം.

ബോളിന്റെ മെറിറ്റ് നോക്കി കളിക്കാം എന്ന് ഒരു ബാറ്റ്‌സ്മാന്‍ ഈ സാഹചര്യത്തില്‍ കരുതുന്നത് മനസ്സിലാക്കാം. അത് നല്ലതാണ്. പക്ഷേ ആദ്യ പന്ത് ഇറങ്ങി വന്നു പറപ്പിക്കണം എങ്കില്‍, അത് അസാധാരണമാണ്. സംശയത്തിന്റെ കണിക പോലും ഇല്ലാത്ത മനസ്സിനെ അത് കഴിയൂ. അത് സംഭവിച്ചു കഴിയുമ്പോ നമുക്ക് തോന്നും, നമ്മള്‍ മനസ്സില്‍ കണ്ട കളിയും അയാള്‍ കളിക്കുന്ന കളിയും തമ്മില്‍ കാതങ്ങളുടെ ദൂരമുണ്ടെന്ന്.

ആ സോണിലാണ് ഇപ്പോള്‍ യശസ്വി. പൂര്‍ണ്ണ അര്‍ത്ഥത്തില്‍ ഒരു സ്‌പെഷല്‍ ക്രിക്കറ്ററുടെ ഉദയമാണ് നമ്മള്‍ കാണുന്നത്. അയാള്‍ താണ്ടിയ വഴിയിലെ ബുദ്ധിമുട്ട് കൂടെ ഉള്‍ക്കൊള്ളുമ്പോള്‍ ഈ ഉദയം അത്ര മേല്‍ പ്രിയപ്പെട്ടതാകുന്നു.

എഴുത്ത്: ബിയാസ് മുഹമ്മദ്

കടപ്പാട്: സ്പോര്‍ട്സ് പാരഡിസോ ക്ലബ്ബ്