27 വര്‍ഷത്തിന് ശേഷം ഓസ്ട്രേലിയയെ തോല്‍പ്പിച്ച് വിന്‍ഡീസ്, കണ്ണുനിറഞ്ഞ് ലാറ, കെട്ടിപ്പിടിച്ച് ഗില്‍ക്രിസ്റ്റ്

ഓസ്ട്രേലിയയെ ഗാബയില്‍ തോല്‍പ്പിച്ച് കൈയടി നേടിയിരിക്കുകയാണ് വെസ്റ്റ് ഇന്‍ഡീസ് ടീം. ഓരോ നിമിഷവും ആവേശം നിറഞ്ഞ മത്സരത്തില്‍ എട്ട് വിക്കറ്റിനാണ് വെസ്റ്റ് ഇന്‍ഡീസ് ജയം നേടിയത്. 27 വര്‍ഷത്തിന് ശേഷം ഓസ്ട്രേലിയയില്‍ വെസ്റ്റ് ഇന്‍ഡീസ് നേടുന്ന ആദ്യ ജയമാണിത്.

216 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റിങ്ങിനിറങ്ങിയ ഓസ്ട്രേലിയയെ ഷമാര്‍ ജോസഫിന്റെ ഏഴ് വിക്കറ്റ് പ്രകടനമാണ് തകര്‍ത്തത്. അവസാന സമയംവരെ ഓസീസ് പൊരുതിയെങ്കിലും 207 റണ്‍സില്‍ പോരാട്ടം അവസാനിച്ചു.

ലോകചാമ്പ്യന്‍മാര്‍ക്കെതിരായ വിഖ്യാത വിജയം പൂര്‍ത്തിയാക്കാന്‍ ഷമര്‍ ജോസഫ് അവസാന ഓസ്ട്രേലിയന്‍ വിക്കറ്റ് വീഴ്ത്തിയപ്പോള്‍ ഗില്‍ക്രിസ്റ്റും ലാറയും ഇയാന്‍ സ്മിത്തും കമന്ററി റൂമിലുണ്ടായിരുന്നു. വിന്‍ഡീസിന്റെ ജയം കണ്ട് ആനന്ദ കണ്ണീരണിഞ്ഞ ലാറയെ ഗില്‍ക്രിസ്റ്റ് കെട്ടിപ്പിടിച്ചു.

”വെസ്റ്റ് ഇന്‍ഡീസ് ഗബ്ബയില്‍ ഏറ്റവും അത്ഭുതകരമായ കാര്യം സൃഷ്ടിച്ചു. ഇത് അത്ഭുതകരമാണ്, ഇയാന്‍ സ്മിത്ത് പറഞ്ഞു. ”അവിശ്വസനീയം. ഓസ്ട്രേലിയയില്‍ ഓസ്ട്രേലിയയെ തോല്‍പ്പിക്കാന്‍ 27 വര്‍ഷം. ചെറുപ്പവും അനുഭവപരിചയമില്ലാത്തവരെന്നും എഴുതിത്തള്ളപ്പെട്ട ഈ വെസ്റ്റ് ഇന്‍ഡീസ് ടീമിന് ഇന്ന് തലയുയര്‍ത്തി നില്‍ക്കാനാകും. ഇന്ന് ഒരു വലിയ ദിവസമാണ്. അഭിനന്ദനങ്ങള്‍,” ബ്രയാന്‍ ലാറ പറഞ്ഞു.