ഇമ്പാക്ട് പ്ലയർ നിയമം തുടരണോ വേണ്ടയോ എന്നത് സംബന്ധിച്ചുള്ള ചർച്ചകൾ ബിസിസിഐ ആരംഭിച്ച് കഴിഞ്ഞിരിക്കുന്നു. അന്താരാഷ്ട്ര ടി 20 മത്സരങ്ങൾ കളിക്കുമ്പോൾ യാതൊരു ഗുണവും ഉണ്ടാകാത്ത ഈ പ്രത്യേക നിയമം ഇന്ത്യൻ പ്രീമിയർ ലീഗിൽ മാത്രം ആവശ്യമില്ല എന്ന് ആരാധകർ പറയുമ്പോൾ ഇന്ത്യൻ താരങ്ങളായ രോഹിത് ശർമ്മയും ബുംറയും ഉൾപ്പടെ ഉള്ളവരും ഈ നിയമം വേണ്ട എന്ന അഭിപ്രായമാണ് പറഞ്ഞത്.
ബിസിസിഐ സെക്രട്ടറി ജയ് ഷാ ഇതുമായി ബന്ധപ്പെട്ട് പറഞ്ഞ അഭിപ്രായം ഇങ്ങനെ:
“ഐപിഎല്ലിൽ ഇംപാക്റ്റ് പ്ലെയറിനെ ഒരു പരീക്ഷണമായി ഉപയോഗിച്ചു, രണ്ട് ഇന്ത്യൻ കളിക്കാർക്ക് അവസരം ലഭിക്കാനാണ് ഇത് ചെയ്തത്. ഇത് ശാശ്വതമല്ല, ഞങ്ങൾ ഇന്ത്യൻ ക്യാപ്റ്റൻ, കളിക്കാർ, ഫ്രാഞ്ചൈസികൾ, പരിശീലകർ എന്നിവരുമായി ചർച്ച നടത്തും, തുടർന്ന് അതുമായി ബന്ധപ്പെട്ട് തീരുമാനം എടുക്കാം. ലോകകപ്പ് കഴിഞ്ഞാൽ മീറ്റിംഗ് നടക്കാം”. ജയ് ഷാ പറഞ്ഞു.
കൂടാതെ ഇന്ത്യന്‍ ക്രിക്കറ്റ് കണ്‍ട്രോള്‍ ബോര്‍ഡ് (ബിസിസിഐ) ദേശീയ പുരുഷ ക്രിക്കറ്റ് ടീമിന്റെ പുതിയ കോച്ചിനായുള്ള തിരച്ചില്‍ ഔദ്യോഗികമായി ആരംഭിച്ചു. ബുധനാഴ്ച ബിസിസിഐ സെക്രട്ടറി ജയ് ഷായാണ് ഇക്കാര്യം അറിയിച്ചത്. ജൂണ്‍ മാസത്തില്‍ രാഹുല്‍ ദ്രാവിഡിന്റെ കരാര്‍ അവസാനിക്കാനിരിക്കുന്നതിനാലാണ് ഈ നീക്കം.
‘രാഹുലിന്റെ കാലാവധി ജൂണ്‍ വരെ മാത്രമാണ്. അതിനാല്‍ അദ്ദേഹത്തിന് അപേക്ഷിക്കാന്‍ താല്‍പ്പര്യമുണ്ടെങ്കില്‍ അതിന് അദ്ദേഹത്തിന് സ്വാതന്ത്ര്യമുണ്ട്,’ ബിസിസിഐ സെക്രട്ടറി പറഞ്ഞു. ബാറ്റിംഗ്, ബോളിംഗ്, ഫീല്‍ഡിംഗ് കോച്ചുകള്‍ തുടങ്ങിയ കോച്ചിംഗ് സ്റ്റാഫിലെ മറ്റ് അംഗങ്ങളെ പുതിയ പരിശീലകനുമായി ആലോചിച്ച ശേഷം തീരുമാനിക്കും.
വിദേശ പരിശീലകനാകാനുള്ള സാധ്യതയും ഷാ തള്ളിക്കളഞ്ഞില്ല.’പുതിയ കോച്ച് ഇന്ത്യക്കാരനാണോ വിദേശിയാണോ എന്ന് ഞങ്ങള്‍ക്ക് നിര്‍ണ്ണയിക്കാന്‍ കഴിയില്ല. അത് CAC ആണ് തീരുമാനിക്കുന്നത്. ഞങ്ങള്‍ ഒരു ആഗോള ബോഡിയാണ്,’ ബിസിസിഐ അറിയിച്ചു.
Read more
വ്യത്യസ്ത ഫോര്‍മാറ്റുകള്‍ക്കായി ബോര്‍ഡ് വ്യത്യസ്ത പരിശീലകരെ പരിഗണിക്കില്ലെന്നും സൂചന നല്‍കി. പുതിയ പരിശീലകനെ ദീര്‍ഘകാലത്തേക്ക് നിയമിക്കുമെന്നും പ്രാരംഭ കാലയളവ് മൂന്ന് വര്‍ഷത്തേക്ക് തുടരുമെന്നും ഷാ സ്ഥിരീകരിച്ചു.