എന്തായിരുന്നു സാം കറന്റെ കൃതജ്ഞത.., എന്തായിരുന്നു അലന്‍ ലാമ്പിന്റെ നിയോഗം.., ആ കഥ ഇങ്ങനെ..

കെ. നന്ദകുമാര്‍ പിള്ള

ലോകകപ്പ് പുരസ്‌കാര വേദിയില്‍ ഇംഗ്ലണ്ട് ക്യാപ്റ്റന്‍ ജോസ് ബട്‌ലര്‍ കിരീടം ഏറ്റു വാങ്ങുമ്പോള്‍ മാന് ഓഫ് ദി മാച്ച് – മാന് ഓഫ് ദി സീരീസ് പുരസ്‌കാരങ്ങള്‍ ഏറ്റു വാങ്ങി സാം കറനും ഒപ്പമുണ്ടായിരുന്നു. ഇംഗ്ലണ്ടിനെ ഫൈനലില്‍ എത്തിക്കുന്നതിനും ഫൈനല്‍ മത്സരം വിജയിപ്പിക്കുന്നതിലും സാം കരന്റെ പങ്ക് നമ്മള്‍ കണ്ടതാണ്. ആ വേദിയില്‍, അഭിമാനപുരസ്സരം അയാള്‍ ആ ട്രോഫികള്‍ ഏറ്റു വാങ്ങുമ്പോള്‍ അത് വെളിപ്പെടുത്തുന്നത് ഒരുപക്ഷെ ലോകത്തിലെ തന്നെ ഏറ്റവും മഹത്തായ ഒരു കൃതഞ്ജതയുടെ കഥ കൂടിയാണ്.

ജീവിതത്തിലെ നിര്‍ണായക ഘട്ടത്തില്‍ തന്നെ ചേര്‍ത്ത് പിടിച്ച ഒരു മനുഷ്യന് നല്‍കാവുന്ന ഏറ്റവും വലിയ സമ്മാനം. സാം കരനിലൂടെ ഇംഗ്ലണ്ട് വിജയിച്ചപ്പോള്‍ സന്തോഷത്തോടെ, അതിലേറെ അഭിമാനത്തോടെ, ഒരിറ്റ് കണ്ണീരോടെ ആ രംഗങ്ങള്‍ കണ്ടുകൊണ്ടിരുന്ന ഒരു മനുഷ്യനുണ്ട്.. ഇംഗ്ലണ്ട് ക്രിക്കറ്റ് ടീമിന്റെ മുന്‍ താരം, 1992 ലോകകപ്പ് ടീമിലെ അംഗവുമായിരുന്ന, അലന്‍ ലാമ്പ്. അറുപത്തിയെട്ടാം വയസില്‍ തനിക്ക് ഇങ്ങനൊരു നിയോഗമുണ്ടെന്ന് അദ്ദേഹം എന്നെങ്കിലും ചിന്തിച്ചിരുന്നു ആവോ?

എന്തായിരുന്നു സാം കരന്റെ കൃതജ്ഞത.. എന്തായിരുന്നു അലന്‍ ലാമ്പിന്റെ നിയോഗം.. ആ കഥ ഇങ്ങനെ..

1992 ലോകകപ്പ് ഫൈനല്‍. പാക്കിസ്ഥാന്‍ ഉയര്‍ത്തിയ 250 റണ്‍സ് ചെയ്സ് ചെയ്ത ഇംഗ്ലണ്ട് തപ്പിയും തടഞ്ഞും മുന്നോട്ട് പോകുന്നു. 21 ആം ഓവറില്‍ നാലാം വിക്കറ്റ് ആയി ഗ്രഹാം ഗൂച്ച് പുറത്താകുമ്പോള്‍ ഇംഗ്ലണ്ട് സ്‌കോര്‍ 69 മാത്രം. ആറാമനായി ക്രീസിലെത്തിയത് അലന്‍ ലാംപ്. അന്നത്തെ കാലത്ത് ആക്രമണ ക്രിക്കറ്റിന്റെ വക്താവായ ലാംപ് നീല്‍ ഫെയര്‍ ബ്രദറുമൊത്ത് ഇന്നിംഗ്‌സ് കരുപ്പിടിപ്പിച്ചു. സിംഗിളുകളിലൂടെയും ഡബിളുകളിലൂടെയും ഇടക്ക് ബൗണ്ടറികളിലൂടെയും ആ കൂട്ടുകെട്ട് മുന്നോട്ട് നീങ്ങി.

കളിയുടെ 35 ആം ഓവര്‍. ഇംഗ്ലണ്ടിന് ജയിക്കാന്‍ 16 ഓവറില്‍ വേണ്ടത് 110 റണ്‍സ്. 79 പന്തില്‍ 69 റണ്‍സുമായി ഫെയര്‍ ബ്രദര്‍ – ലാംപ് സഖ്യം ക്രീസില്‍. എന്തും സംഭവിക്കാവുന്ന അന്തരീക്ഷം. ഈ കൂട്ടുകെട്ട് പൊളിക്കേണ്ടത് പാകിസ്താന് അനിവാര്യമായ അവസ്ഥ. ക്യാപ്റ്റന്‍ ഇമ്രാന്‍ ഖാന്‍ പന്ത് തന്റെ തുറുപ്പു ചീട്ടായ വാസിം അക്രമിന് നീട്ടി. ക്യാപ്റ്റനും പാകിസ്താനും ആഗ്രഹിച്ചത് തന്നെ അക്രം നല്‍കി. ആ ഓവറിലെ അഞ്ചാം പന്തില്‍ ലാമ്പിന്റെ കുറ്റി തെറിപ്പിച്ച അക്രം, അടുത്ത പന്തില്‍ അപകടകാരിയായ ക്രിസ് ലൂയീസിന്റെ സ്റ്റമ്പും തെറിപ്പിച്ചു.

ആ ആഘാതത്തില്‍ നിന്ന് കര കയറാനാകാതെ അനിവാര്യമായ വിധി ഇംഗ്ലണ്ട് ഏറ്റു വാങ്ങുമ്പോള്‍ വിഷണ്ണനായി നിന്നവരുടെ കൂട്ടത്തില്‍ അലന്‍ ലാമ്പും ഉണ്ടായിരുന്നു. ഗ്രൂപ്പ് സ്റ്റേജില്‍ തങ്ങള്‍ 74 റണ്‍സിന് ഓള്‍ ഔട്ട് ആക്കിയ ടീം, മഴ പെയ്തത് കൊണ്ട് മാത്രം കളി പൂര്‍ത്തിയാകാതെ ഒരു പോയിന്റ് പങ്കു വെച്ച ടീം, ആ ഒരു പോയിന്റിന്റെ ബലത്തില്‍ മാത്രം സെമിയില്‍ എത്തിയ ടീം, ഫൈനലില്‍ തങ്ങളെ ഇങ്ങനെ തകര്‍ത്തെറിയുമെന്ന് ഒരു ഇംഗ്ലീഷ്‌കാരനും കരുതിയിട്ടുണ്ടാകില്ല. (ആ മത്സരം നടന്നിരുന്നെങ്കില്‍ പാകിസ്താന് പകരം ഓസ്ട്രേലിയ സെമിയില്‍ കടന്നേനെ).

ഇംഗ്ലീഷ് കൗണ്ടി ക്രിക്കറ്റില്‍ നോര്‍ത്താംപ്ടണ്‍ ഷെയര്‍ താരമായിരുന്നു ലാംപ്. അക്കാലത്ത് ടീമില്‍ ലാമ്പിന്റെ സഹ കളിക്കാരന്‍ ആയിരുന്നു, സിംബാബ്വെയുടെ മികച്ച ഓള്‍ റൗണ്ടറായിരുന്ന കെവിന്‍ കരന്‍. സഹ കളിക്കാര്‍ എന്നതിലുപരി ആത്മ സുഹൃത്തുക്കള്‍ കൂടിയായിരുന്നു അവര്‍. ഗ്രൗണ്ടിനകത്തും പുറത്തും എന്ത് കാര്യത്തിനും ഒരുമിച്ചുണ്ടായിരുന്നു അവര്‍. ലാംപ് എന്തെങ്കിലും ആവശ്യപ്പെട്ടാല്‍ അതിനു യെസ് മൂളാന്‍ റെഡി ആയി കരണ്‍ അപ്പുറത്തുണ്ടാകും. അങ്ങനെ വര്‍ഷങ്ങള്‍ കടന്നു പോയി.

കളിയില്‍ നിന്ന് റിട്ടയര്‍ ചെയ്ത കരണ്‍ സിംബാബ്വെയിലേക്ക് തിരിച്ചു പോയി. അദ്ദേഹത്തിന് മൂന്നു മക്കളായിരുന്നു : ടോം കരണ്‍, ബെന്‍ കരണ്‍, സാം കരണ്‍. സിംബാബ്വേ ക്രിക്കറ്റിന്റെ അസിസ്റ്റന്റ് കോച്ച് ആയും, ഹെഡ് കോച്ച് ആയും കെവിന്‍ സേവനമനുഷ്ഠിച്ചു. ഇതിനിടയില്‍ നമീബിയന്‍ ക്രിക്കറ്റ് ടീമിന്റെ കോച്ച് ആയും കുറച്ചു നാള്‍ പ്രവര്‍ത്തിച്ചു. സിംബാബ്വേ ക്രിക്കറ്റ് ടീം കോച്ച് ആയി അദ്ദേഹത്തെ നിയമിച്ചത് പല കളിക്കാര്‍ക്കും ഇഷ്ടമായില്ല. ഒപ്പം എല്ലാവരുമായി ഒത്തു പോകാന്‍ അദ്ദേഹത്തിന് സാധിച്ചതുമില്ല. കെവിന്‍ കരണ്‍ കോച്ച് ആയിരുന്ന കാലത്ത് പ്ലയേഴ്സിന്റെ ഡിസ്പ്യൂട് മൂലം സിംബാബ്വേ ക്രിക്കറ്റ് ടീം ടെസ്റ്റ് മത്സരങ്ങളില്‍ നിന്ന് പിന്മാറുക വരെ ചെയ്തു.

റോബര്‍ട്ട് മുഗാബെ ഭരണത്തില്‍ എത്തിയ ശേഷം കെവിന്റെ ജീവിതം ദുസ്സഹമായിത്തുടങ്ങി. അദ്ദേഹത്തിന്റെ പല പരിഷ്‌കാരങ്ങളും മറ്റുള്ളവരെ എന്നപോലെ കെവിനെയും ബാധിച്ചു. എങ്കിലും കെവിനും കുടുംബവും ആ നാട്ടില്‍ തന്നെ തുടര്‍ന്ന്. 2012 ഒക്ടോബര്‍ 10.എന്നത്തേയും പോലെ ഒരു സാധാരണ ദിവസം. രാവിലെ ജോഗ്ഗിങ്ങിനു പോയ കെവിന്‍ വഴിയില്‍ കുഴഞ്ഞു വീണു. ആശുപത്രിയിലെത്തിച്ചെങ്കിലും അദ്ദേഹത്തിന്റെ ജീവന്‍ രക്ഷിക്കാന്‍ ആയില്ല. അങ്ങനെ, ഫിട്‌നെസ്സിനു വളരെയധികം പ്രാധാന്യം നല്‍കിയിരുന്ന ആ ക്രിക്കറ്റര്‍ തന്റെ 53 ആം വയസില്‍ അന്തരിച്ചു.

അന്ന് ടോമിനും ബെന്നിനും സാമിനും പ്രായം യഥാക്രമം 17, 16, 14. വളരെ ചെറുപ്പത്തില്‍ തന്നെ കെവിന്‍ അവരെ ക്രിക്കറ്റിലേക്ക് വഴി തിരിച്ചു വിട്ടിരുന്നു. പക്ഷെ അച്ഛന്റെ മരണവും സിംബാബ്വേയിലെ സാഹചര്യവും അവരെ ജീവിതത്തിലെ ഏറ്റവും സന്ദിഗ്ധാവസ്ഥയില്‍ എത്തിച്ചു. അപ്പോഴാണ് അലന്‍ ലാമ്പിന്റെ രംഗപ്രവേശം. തന്റെ പഴയ സുഹൃത്തിന്റെ കുടുംബത്തിന്റെ ചുറ്റുപാടുകള്‍ അറിഞ്ഞ അദ്ദേഹം അവരെ ഇംഗ്ലണ്ടിലേക്ക് ക്ഷണിച്ചു. പക്ഷെ കെവിന്റെ ഭാര്യ അതിനു തയ്യാറായില്ല. ഭര്‍ത്താവ് ഉറങ്ങുന്ന മണ്ണ് വിട്ടു പോകാന്‍ അവരുടെ മനസ് സമ്മതിച്ചില്ല.

ലാംപ് പിന്നെയും പിന്നെയും തന്റെ ശ്രമം തുടര്‍ന്ന് കൊണ്ടേയിരുന്നു. മക്കളെയെങ്കിലും ഇംഗ്ലണ്‍ടിലെക്ക് വിടാന്‍ ലാംപ് അവരോട് അഭ്യര്‍ത്ഥിച്ചു. അവസാനം, ലാമ്പിന്റെ സ്നേഹപൂര്‍വമായ നിര്‍ബന്ധത്തിനു വഴങ്ങി, മക്കളുടെ ഭാവിയോര്‍ത്ത് അവരെ ലാമ്പിനൊപ്പം വിടാന്‍ ലേഡി കെവിന്‍ സമ്മതിച്ചു. അന്നത്തെ സിംബാബ്വേ കോച്ച് ആയിരുന്ന മുന്‍ ഓസ്ട്രേലിയ താരം ജെഫ് മാര്‍ഷിന്റെ സഹായത്തോടെ ലാംപ് അവരെ ഇംഗ്ലണ്ടിലേക്ക് കൊണ്ട് വന്നു.

ഇംഗ്ലണ്ടിലെത്തിയ കെവിന്‍ സഹോദരങ്ങള്‍ക്ക് വേണ്ട എല്ലാ സൗകര്യങ്ങളും ലാംപ് ചെയ്തു കൊടുത്തു. താമസം, ഭക്ഷണം, പഠനം, ക്രിക്കറ്റ് കോച്ചിങ് എന്ന് വേണ്ട, അവര്‍ക്ക് വേണ്ട എല്ലാമൊരുക്കുന്നതില്‍ ലാംപ് പ്രത്യേകം ശ്രദ്ധ ചെലുത്തി. തന്റെ ആത്മസുഹൃത്തിന്റെ മക്കള്‍ ഒരിക്കലും വിഷമിക്കരുത് എന്ന നിര്‍ബന്ധം അദ്ദേഹത്തിനുണ്ടായിരുന്നു. ലാംപ് എന്ന നല്ല മനുഷ്യന്റെ മനസിനെ എത്ര പ്രകീര്‍ത്തിച്ചാലാണ് മതിയാവുക.

അന്ന് തൊട്ട് കരണ്‍ സഹോദരങ്ങളുടെ ഗോഡ് ഫാദറാണ് അലന്‍ ലാംപ്. എന്തിനും ഏതിനും അവര്‍ക്കൊപ്പം ലാംപ് നിന്നു. കിട്ടിയ അവസരങ്ങള്‍ തങ്ങളുടെ പ്രതിഭ മൂര്‍ച്ച കൂട്ടിയെടുക്കാന്‍ ഉപയോഗിച്ച കരണ്‍ സഹോദരങ്ങള്‍ അവരുടെ അച്ഛന്‍ ആഗ്രഹിച്ച പോലെ തന്നെ മികച്ച ക്രിക്കറ്റ് താരങ്ങളായി മാറി. ടോമും സാമും ഇംഗ്ലണ്ട് നാഷണല്‍ കളിച്ചെങ്കിലും ബെന്നിന് ഇംഗ്ലീഷ് കൗണ്ടി വരെ എത്താന്‍ മാത്രമേ ഇതുവരെ സാധിച്ചിട്ടുള്ളു.

ആ മൂന്നു പേരില്‍ സാം ആണ് ഏറ്റവും മിടുക്കന്‍. ഇന്ന് ഫൈനല്‍ വേദിയില്‍ നിന്ന് കൊണ്ട് മാന് ഓഫ് ദി മാച്ച് – മാന് ഓഫ് ദി സീരീസ് പുരസ്‌കാരങ്ങള്‍ സ്വീകരിക്കുമ്പോള്‍, ഇതിനപ്പുറം എന്ത് സന്തോഷമാണ്, എന്ത് പ്രത്യുപകാരമാണ് സാമിന് തന്റെ ലാംപ് അങ്കിളിനു ചെയ്തുകൊടുക്കാന്‍ ആകുക.

ലാമ്പിനെ സംബന്ധിച്ച്, താന്‍ ഉള്‍പ്പെട്ട ടീമിനെ ലോകകപ്പ് ഫൈനലില്‍ തോല്‍പിച്ച അതെ ടീമിനെ തന്നെ, 30 വര്‍ഷങ്ങള്‍ക്കിപ്പുറം താന്‍ വളര്‍ത്തി വലുതാക്കിയ ഒരു പയ്യനിലൂടെ അന്നത്തെ അതെ വേദിയില്‍ വെച്ച് തോല്പിച്ച് തന്റെ രാജ്യം ചാമ്പ്യന്മാര്‍ ആകുമ്പോള്‍ അതിനപ്പുറം എന്താണ് ആഗ്രഹിക്കാനുളളത്..

Read more

കടപ്പാട്: മലയാളി ക്രിക്കറ്റ് സോണ്‍