ബലാത്സംഗ കേസിൽ മുൻകൂർ ജാമ്യം തേടി പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിൽ ഹൈക്കോടതിയിൽ. ഇന്ന് തന്നെ ഹൈക്കോടതി ഹർജി പരിഗണിക്കും. കേസിൽ തിരുവനന്തപുരം ജില്ലാ സെക്ഷൻ കോടതി മുൻകൂർ ജാമ്യം നിഷേധിച്ചതിന് പിന്നാലെയാണ് പുതിയ നടപടി. അതേസമയം ഒളിവിലുള്ള രാഹുൽ പൊലീസിന് മുന്നിൽ കീഴടങ്ങില്ല.
ആരോപണം ബലാത്സംഗമായി കണക്കാക്കാനാകില്ല, പരാതി നൽകിയത് യഥാര്‍ത്ഥ രീതിയിലൂടെയല്ല, യുവതി മുഖ്യമന്ത്രിക്കാണ് പരാതി നൽകിയത്, കസ്റ്റഡിയിൽ ചോദ്യം ചെയ്യേണ്ട ആവശ്യമില്ല എന്നിങ്ങനെയാണ് രാഹുലിന്‍റെ ഹര്‍ജിയിലെ വാദങ്ങള്‍. ഉഭയകക്ഷി സമ്മത പ്രകാരമാണ് പരാതിക്കാരിയുമായുള്ള ബന്ധമെന്നാണ് രാഹുൽ ഹര്‍ജിയിൽ ചൂണ്ടിക്കാണിച്ചിരിക്കുന്നത്.
വര്‍ഷങ്ങളോളം നീണ്ടുനിന്ന ബന്ധം തകര്‍ന്നപ്പോള്‍ ബലാത്സംഗ കേസാണ് മാറ്റിയതാണെന്നും ഹര്‍ജിയിൽ ആരോപിക്കുന്നു. താനൊരു രാഷ്ട്രീയ നേതാവായത് കൊണ്ട് തിരഞ്ഞെടുപ്പ് കാലത്ത് തന്നെ കരിവാരിത്തേക്കാൻ കെട്ടിച്ചമച്ച കേസാണിതെന്നും രാഹുൽ ഹൈക്കോടതിയെ അറിയിക്കുന്നു. 2025 നവംബറിലാണ് പരാതി നൽകിയതെന്നും പരാതി നൽകാനുണ്ടായ കാലതാമസം ദുരൂഹമാണെന്നും ഹര്‍ജിയിൽ പറയുന്നു.
കേസിൽ ഇരുഭാഗത്തിന്റയും വാദം കേട്ട ശേഷമാണ് കോടതി രാഹുലിന്റെ മുൻകൂർ ജാമ്യാപേക്ഷ ഇന്നലെ തള്ളിയത്. രാഹുലിന്‍റെ അറസ്റ്റ് തടയണമെന്നായിരുന്നു പ്രതിഭാഗത്തിന്‍റെ പ്രധാന ആവശ്യം. പുതിയ തെളിവുകൾ അടക്കം പ്രോസിക്യൂഷൻ സമർപ്പിച്ചിരുന്നു. മുൻകൂര്‍ ജാമ്യാപേക്ഷ തടയാൻ മനപ്പൂര്‍വം കെട്ടിച്ചമച്ച കേസാണിതെന്നാണ് പ്രതിഭാഗം വാദിച്ചത്. രണ്ടു ബലാത്സംഗ കേസുകളാണ് രാഹുലിനെതിരെ രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്.







