അവന്‍ എന്തു ബോളറാണ്, ടേണുമില്ല വിക്കറ്റുമില്ല; ഇന്ത്യന്‍ താരത്തെ പരിഹസിച്ച് സല്‍മാന്‍ ബട്ട്

ഇന്ത്യന്‍ ടീമിലെ അക്‌സര്‍ പട്ടേലിന്റെ ബോളിംഗ് പ്രകടനത്തെ വിമര്‍ശിച്ച് പാകിസ്ഥാന്‍ മുന്‍ താരം സല്‍മാന്‍ ബട്ട്. ശ്രീലങ്കയ്‌ക്കെതിരായ മത്സരത്തില്‍ സ്പിന്നിനെ തുണയ്ക്കുന്ന പിച്ചില്‍ ശാര്‍ദുല്‍ താക്കൂറിനെ പുറത്തിരുത്തി അക്‌സര്‍ പട്ടേലിനെയാണ് ഇന്ത്യ കളിപ്പിച്ചത്. എന്നാല്‍ താരത്തിന് ബോളിംഗില്‍ കാര്യമായ സംഭാവന നല്‍കാന്‍ സാധിച്ചില്ല. മികച്ച ടേണ്‍ ഉള്ള പിച്ചില്‍ താരത്തിന് ഒരു വിക്കറ്റ് പോലും വീഴ്ത്താനായില്ല.

അക്ഷര്‍ പട്ടേലിന്റെ ബോളിംഗ് നോക്കുക. അയാള്‍ ഒരിക്കലും രവീന്ദ്ര ജഡേജയുടേയും ആര്‍ അശ്വിന്റേയും നിലവാരമുള്ളവനല്ല. അവന്റെ ബാറ്റിംഗ് മികച്ചതായിരുന്നുവെന്നതില്‍ തര്‍ക്കമില്ല. എന്നാല്‍ കൊളംബോ പോലൊരു പിച്ചിലും ടേണ്‍ കണ്ടെത്താന്‍ അവന് സാധിക്കാതെ പോയി.

ഇവിടെ ടേണ്‍ ചെയ്യാന്‍ സാധിക്കില്ലെങ്കില്‍ പിന്നെ എവിടെയാണ് അവന് സാധിക്കുക? വലിയ ടേണ്‍ പിച്ചിലുണ്ടായിരുന്നു. ചരിത് അസലന്‍ക പോലും നാല് വിക്കറ്റ് നേടി. അക്ഷറിന് പക്ഷെ ഒരു ടേണും ലഭിച്ചില്ല. അത് ശ്രദ്ധ നല്‍കേണ്ട കാര്യമാണ്.

കുല്‍ദീപ് യാദവിന്റെയും രവീന്ദ്ര ജഡേജയുടേയും ബോളിംഗ് മികച്ചതായിരുന്നു. മനോഹരമായി പന്ത് റിലീസ് ചെയ്യാന്‍ ഇവര്‍ക്ക് സാധിക്കുന്നു. വായുവില്‍ പന്ത് നന്നായി ചലിപ്പിക്കാന്‍ ഇവര്‍ക്ക് സാധിക്കുന്നു. എന്നാല്‍ പാകിസ്ഥാന്‍ ബോളര്‍മാരെല്ലാം പന്തിനെ പുഷ് ചെയ്യാനാണ് ശ്രമിച്ചത്-സല്‍മാന്‍ ബട്ട് പറഞ്ഞു.