"വിരാട് കോഹ്‌ലിയുടെ ആഗ്രഹം പാകിസ്ഥാനിൽ വന്ന് ആ കാര്യം ചെയ്യണം എന്നായിരുന്നു"; മുൻ പേസർ ഷൊഹൈബ് അക്തറിന്റെ വാക്കുകൾ ഇങ്ങനെ

നിലവിൽ ഐസിസിയുടെ പ്രധാന തലവേദനായി തീർന്നിരിക്കുന്നത് അടുത്ത വർഷം നടക്കാൻ പോകുന്ന ചാമ്പ്യൻസ് ട്രോഫിയുമായി സംബന്ധിച്ച ആതിഥേയത്വമാണ്. പാകിസ്ഥാനിൽ ടൂർണമെന്റ് നടത്തിയാൽ സുരക്ഷ പ്രശ്നങ്ങൾ കാരണം ഇന്ത്യ പങ്കെടുക്കില്ല. എന്നാൽ ഇന്ത്യ പങ്കെടുത്തില്ലെങ്കിൽ സ്പോൺസർഷിപ്പുകളും പരസ്യങ്ങളുമായി വലിയ ഒരു തുക ഐസിസിക്ക് നഷ്ടം സംഭവിക്കും.

എന്നാൽ പാക്കിസ്ഥാൻ മുന്നോട്ട് വെച്ച മൂന്നു ഉപാധികൾ ഐസിസി അംഗീകരിക്കണം. എങ്കിൽ മാത്രമേ പാക്കിസ്ഥാൻ ആതിഥേയത്വം വഹിക്കൂ. എന്തായാലും ഇന്ത്യ പാകിസ്ഥാനിലേക്ക് പോകില്ല എന്നത് ഉറപ്പായ കാര്യമാണ്. ടൂർണമെന്റ് ഹൈബ്രിഡ് മോഡലിൽ നടത്താനാണ് സാധ്യത കൂടുതൽ. എന്നാൽ വിരാട് കൊഹ്‌ലിക്കും ഇന്ത്യൻ ടീമിനും പാകിസ്ഥാനിൽ കളിക്കാൻ ആഗ്രഹമുണ്ട് എന്ന് പറഞ്ഞിരിക്കുകയാണ് മുൻ പേസ് ബോളർ ഷൊഹൈബ് അക്തർ.

ഷൊഹൈബ് അക്തർ പറയുന്നത് ഇങ്ങനെ:

“ഇന്ത്യൻ ടീമും വിരാട് കോഹ്‌ലിയും പാകിസ്താനിൽ വന്ന് ക്രിക്കറ്റ് കളിക്കാൻ ആഗ്രഹിക്കുന്നു എന്നാൽ ഇന്ത്യയിലെ സർക്കാർ അവരെ അതിന് അനുവദിക്കുന്നില്ല. പാക്സിതാനിൽ ഇന്ത്യ കളിക്കുകയാണെങ്കിൽ സംപ്രേക്ഷണ ചരിത്രത്തിലെ ഏറ്റവും ഉയർന്ന മൂല്യ തുക ലഭിക്കുമായിരുന്നു എന്നാൽ നിലവിൽ ഇന്ത്യ ഭരിക്കുന്ന സർക്കാറിനും അവരുടെ സംവിധാനങ്ങൾക്കും വേറെ പ്രത്യേക താല്പര്യങ്ങളുണ്ട്” ഷൊഹൈബ് അക്തർ പറഞ്ഞു.

ചാമ്പ്യൻസ് ട്രോഫിയുടെ സെമി ഫൈനൽ, ഫൈനൽ മത്സരങ്ങൾക്ക് ഇന്ത്യ യോഗ്യത നേടിയില്ലെങ്കിൽ ഈ മത്സരങ്ങളുടെ വേദി പാകിസ്താൻ തന്നെയാവണമെന്നാണ് അവർ മുന്നോട്ട് വെച്ച ആദ്യ ഉപാധി. 2031 വരെ ഇന്ത്യയിൽ നടക്കുന്ന എല്ലാ ഐസിസി ടൂർണമെന്റുകളും ഹൈബ്രിഡ് മോഡലിൽ നടത്തണമെന്നാണ് പാകിസ്താന്റെ രണ്ടാമത്തെ ഉപാധി. 2025 ഐസിസിയുടെ വാർഷിക വരുമാനത്തിൽ കൂടുതൽ തുക പാകിസ്താന് നൽകണം എന്നാണ് പിസിബി വെച്ച മൂന്നാമത്തെ ഉപാധി. ഇവയെല്ലാം ഐസിസി അംഗീകരിച്ചാൽ ടൂർണമെന്റ് ഹൈബ്രിഡ് മോഡലിൽ നടത്തും.