ഒത്തില്ല.. ഒത്തില്ല.., റൂട്ടിനെ അനുകരിക്കാന്‍ ശ്രമിച്ച് നാണംകെട്ട് കോഹ്‌ലി

ഇംഗ്ലണ്ട്-ന്യൂസിലാന്റ് മത്സരത്തിനിടെ നോണ്‍ സ്‌ട്രൈക്കില്‍ എന്‍ഡില്‍ നില്‍ക്കുമ്പോള്‍ ബാറ്റ് കൈയില്‍ പിടിക്കാതെ പിച്ചില്‍ ബാലന്‍സ് ചെയ്ത് നിര്‍ത്തിയിരിക്കുന്ന ജോ റൂട്ടിന്റെ വീഡിയോ ഏറെ ശ്രദ്ധ നേടിയിരുന്നു. ഇപ്പോഴിതാ ലെസ്റ്റര്‍ഷെയറുമായുള്ള സന്നാഹ മത്സരത്തിനിടെ റൂട്ടിന്റെ ഈ പ്രവര്‍ത്തി അനുകരിക്കാന്‍ ശ്രമിച്ച് നാണംകെട്ടിരിക്കുകയാണ് ഇന്ത്യന്‍ മുന്‍നായകന്‍ വിരാട് കോഹ്‌ലി.

കളിക്കിടയില്‍ ബാറ്റിനെ വായുവില്‍ നിര്‍ത്താന്‍ ശ്രമിക്കുന്ന കോഹ്‌ലിയുടെ വീഡിയോ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. നോണ്‍ സ്ട്രൈക്കില്‍ നില്‍ക്കുമ്പോഴാണ് ബാറ്റ് വായുവില്‍ നിര്‍ത്താനുളള താരത്തിന്റെ ശ്രമം. എന്നാല്‍ ശ്രമം പരാജയപ്പെട്ടു. സഹതാരങ്ങള്‍ ചിരിയോടെയാണ് കോഹ്‌ലിയുടെ വിഫലശ്രമത്തെ വരവേറ്റത്.

മത്സരത്തില്‍ കോഹ്‌ലി 33 റണ്‍സെടുത്ത് പുറത്തായി. ലെസ്റ്റര്‍ഷെയറിനെതിരെ ആദ്യദിനം കളി നിര്‍ത്തുമ്പോള്‍ ഇന്ത്യ എട്ട് വിക്കറ്റിന് 246 റണ്‍സെന്ന നിലയിലാണ്. കെഎസ് ഭരതിന്റെ അര്‍ദ്ധ സെഞ്ച്വറി പ്രകടനമാണ് ഇന്ത്യയ്ക്ക് കരുത്തായത്. 111 ബോളില്‍ എട്ടു ബൗണ്ടറികളും ഒരു സിക്സറുമടക്കം 70 റണ്‍സ് നേടി താരം ക്രീസിലുണ്ട്. 18 റണ്‍സെടുത്ത ഷമിയാണ് ഭരതിനൊപ്പമുള്ളത്.

ഏഴിനു 148 ലേക്കു കൂപ്പുകുത്തിയ ഇന്ത്യ 200 തികയ്ക്കുമോയന്ന സംശയം മുന്നിുല്‍ നില്‍ക്കവേയാണ് ഭരത് രക്ഷനായത്. അന്താരാഷ്ട്ര ക്രിക്കറ്റില്‍ ഇനിയും അരങ്ങേറിയിട്ടില്ലാത്ത താരമാണ് ഭരത്.

നായകന്‍ രോഹിത് ശര്‍മ (25), ശുഭ്മാന്‍ ഗില്‍ (21), ഹനുമാ വിഹാരി (3), വിരാട് കോഹ്‌ലി (33), ശ്രേയസ് അയ്യര്‍ (0), രവീന്ദ്ര ജഡേജ (13), ശര്‍ദ്ദുല്‍ ടാക്കൂര്‍ (6), ഉമേഷ് യാദവ് (23) എന്നിവരാണ് പുറത്തായത്.

അഞ്ചു വിക്കറ്റുകളെടുത്ത റോമന്‍ വാക്കറാണ് ഇന്ത്യന്‍ ബാറ്റിംഗ് നിരയെ തകര്‍ത്തത്. വില്‍ ഡേവിസ് രണ്ട് വിക്കറ്റും പ്രസിദ്ധ് കൃഷ്ണ ഒരു വിക്കറ്റും നേടി. ബുംറയ്ക്ക് വിക്കറ്റൊന്നും ലഭിച്ചില്ല.