ഏകദിന ലോകകപ്പ്: ഒത്തില്ല.. ഒത്തില്ല.., ഇന്ത്യയ്ക്കിട്ട് പണികൊടുക്കാനുള്ള  നീക്കം പാളി, ലോക വേദിയിലും നാണംകെട്ട് പാകിസ്ഥാന്‍

ഏകദിന ലോകകപ്പില്‍ ഇന്ത്യയെ കുടുക്കാനുള്ള പാകിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡിന്റെ ശ്രമം പരാജയപ്പെട്ടു. ഇന്ത്യക്കെതിരായ മല്‍സരത്തില്‍ സ്റ്റേഡിയത്തിലെ കാണികളുടെ ഭാഗത്തു നിന്നും മോശം പെരുമാറ്റം തങ്ങള്‍ക്കു നേരിട്ടെന്നും മതിയായ പിന്തുണ ലഭിച്ചില്ലെന്നും ചൂണ്ടിക്കാട്ടി പിസിബി ഇന്ത്യയ്‌ക്കെതിരെ ഐസിസിയ്ക്ക് പരാതി നല്‍കിയിരുന്നു. എന്നാല്‍ പിസിബി ഉദ്ദേശിച്ചപോലെ നീക്കം ഫലം കണ്ടില്ല.

പിസിബിയുടെ പരാതിയുടെ പേരില്‍ ഇന്ത്യക്കെതിരേ ഐസിസി നടപടി സ്വീകരിക്കാന്‍ സാധ്യത കുറവാണെന്നാണ് പിടിഐ റിപ്പോര്‍ട്ട് ചെയ്തു. പെരുമാറ്റച്ചട്ടമെന്നതില്‍ വ്യക്തികള്‍ മാത്രമേ ഉള്‍പ്പെടുകയുള്ളൂവെന്നും ഒരുകൂട്ടം ആളുകള്‍ ഇതിന്റെ പരിധിയില്‍ വരില്ലെന്നതുമാണ് ഇതിന്റെ കാരണമായി ചൂണ്ടിക്കാട്ടപ്പെടുന്നത്.

കാണികളുടെ പെരുമാറ്റം ചൂണ്ടിക്കാട്ടി ഐസിസിയില്‍ നിന്നും ഇന്ത്യക്കു ശിക്ഷ വാങ്ങിക്കൊടുക്കാനായിരുന്നു പാകിസ്ഥാന്റെ ശ്രമം. കുറ്റക്കാരെന്നു കണ്ടെത്തിയാല്‍ വലിയ പിഴയോ, ഭാവിയില്‍ നരേന്ദ്രമോദി സ്റ്റേഡിയത്തിനു ഇത്തരം വലിയ മല്‍സരങ്ങള്‍ ലഭിക്കാതിരിക്കുകയോ ചെയ്യുമായിരുന്നു. പക്ഷെ ഐസിസി നടപടിയെടുക്കില്ലെന്നു വ്യക്തമായതോടെ ലോക വേദിയിലും പാകിസ്ഥാന്‍ നാണംകെട്ടിരിക്കുകയാണ്.

ഒക്ടോബര്‍ 14 ശനിയാഴ്ച അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ പാകിസ്ഥാന്‍ നായകന്‍ ബാബര്‍ അസം അടക്കമുള്ള പാക് താരങ്ങളോട് സ്റ്റേഡിയത്തിലുണ്ടായിരുന്ന കാണികള്‍ അനാദരവോടെ പെരുമാറിയിരുന്നു. ഔട്ടായി ഡ്രസ്സിംഗ് റൂമിലേക്ക് മടങ്ങുകയായിരുന്ന റിസ്വാനു നേരെ കാണികള്‍ ജയ് ശ്രീറാം വിളിച്ചിരുന്നു.

മത്സരം അവസാനിച്ചതിന് ശേഷം, ലോകത്തിലെ ഏറ്റവും വലിയ സ്റ്റേഡിയത്തില്‍ തന്റെ ടീമിന് പിന്തുണ ലഭിക്കാത്തതില്‍ പാകിസ്ഥാന്‍ ടീം ഡയറക്ടര്‍ മിക്കി ആര്‍തര്‍ നിരാശ പ്രകടിപ്പിച്ചിരുന്നു. കളി കഴിഞ്ഞ് മൂന്ന് ദിവസത്തിന് ശേഷം, പിസിബി ഒടുവില്‍ ഇതിനെതിരെ നടപടിയെടുക്കാന്‍ തീരുമാനിക്കുകയും വിഷയത്തില്‍ ഐസിസിക്ക് പരാതി നല്‍കുകയും ചെയ്യുകയായിരുന്നു.

ഇന്ത്യയുടെ സര്‍വാധിപത്യ വിജയമാണ് അഹമ്മദാബാദില്‍ കണ്ടത്. ഇന്ത്യ തൊട്ടതെല്ലാം പൊന്നായെന്ന് പറയാം. ബാറ്റിങ്ങിലും ബൗളിങ്ങിലും ഇന്ത്യ ആധിപത്യം പുലര്‍ത്തി. ആദ്യം ബാറ്റുചെയ്ത പാകിസ്ഥാന്‍ 191 റണ്‍സില്‍ ഓള്‍ഔട്ടായപ്പോള്‍ മറുപടിക്കിറങ്ങിയ ഇന്ത്യ 117 പന്തും 7 വിക്കറ്റും ബാക്കിനിര്‍ത്തി ജയിച്ചുകയറി.