എനിക്ക് ഉറക്കമില്ലാത്ത രാത്രികള്‍ തന്ന ഒരേയൊരു ക്യാപ്റ്റന്‍, അവനെതിരെ ഞാന്‍ പദ്ധതിയിട്ടു; ഇന്ത്യന്‍ താരത്തെ ചൂണ്ടി ഗൗതം ഗംഭീര്‍

ഇപ്പോള്‍ നടക്കുന്ന ബോര്‍ഡര്‍-ഗവാസ്‌കര്‍ ട്രോഫിക്കുള്ള സ്റ്റാര്‍ സ്പോര്‍ട്സ് കമന്ററി പാനലിന്റെ ഭാഗമാണ് ഇന്ത്യന്‍ മൂന്‍ ഓപ്പണര്‍ ഗൗതം ഗംഭീര്‍. ഡല്‍ഹിയില്‍ നടക്കുന്ന രണ്ടാം ടെസ്റ്റിനിടെ, മുന്‍ ഇന്ത്യന്‍ ഓപ്പണറോട് സഹ കമന്റേറ്റര്‍ രസകരമായ ചില ചോദ്യങ്ങള്‍ ചോദിച്ചു. അതിലൊന്ന് ഐപിഎല്ലില്‍ ഏറ്റവും ബുദ്ധിമുട്ടിച്ച നായകന്‍ ആരാണെന്നതായിരുന്നു. ഐപിഎല്ലില്‍ തന്നെ വിഷമിപ്പിച്ച ഒരേയൊരു ക്യാപ്റ്റന്‍ രോഹിത് ശര്‍മ്മയാണെന്നാണ് ഗംഭീര്‍ പറഞ്ഞത്.

എനിക്ക് ഉറക്കമില്ലാത്ത രാത്രികള്‍ സമ്മാനിച്ച ഒരേയൊരു ക്യാപ്റ്റന്‍ രോഹിത് ശര്‍മ്മയാണ്. അവനൊഴിച്ച് മറ്റൊരു ക്യാപ്റ്റനും എതിരെ താന്‍ പദ്ധതിയിട്ടിട്ടില്ല, മറ്റുള്ളവരെക്കുറിച്ച് കൂടുതല്‍ ചിന്തിച്ചിട്ടില്ല- ഗംഭീര്‍ പറഞ്ഞു.

ടി20യിലും (2007) ഏകദിനത്തിലും (2011) ഇന്ത്യയുടെ ലോകകപ്പ് വിജയങ്ങളില്‍ ഗംഭീര്‍ അവിഭാജ്യ ഘടകമായിരുന്നു. ക്യാപ്റ്റന്‍ മഹേന്ദ്ര സിംഗ് ധോണിയുടെ ക്യാപ്റ്റന്‍സിയിലാണ് മുന്‍ ഓപ്പണര്‍ കൂടുതല്‍ കളിച്ചത്.

ഇന്ത്യന്‍ പ്രീമിയര്‍ ലീഗിലും ഗംഭീര്‍ മികച്ച പ്രകടനം കാഴ്ചവച്ചു. കെകെആറിന്റെ ക്യാപ്റ്റനായിരിക്കെ 2012ലും 2014ലും ടീമിനെ കിരീടം ചൂടിക്കാനും ഗംഭീറിനായിരുന്നു.