വെറും 24 റണ്‍സ് ടെസ്റ്റ് ആവറേജ് മാത്രം ഉണ്ടായിരുന്ന ഒരു കളിക്കാരനില്‍ നിന്നും പ്രതീക്ഷിക്കാവുന്നതിനും അപ്പുറത്തായിരുന്നു ആ ഇന്നിംഗ്‌സ്

കെ. നന്ദകുമാര്‍ പിള്ള

വീണ്ടുമൊരു ഇന്ത്യ – ഓസ്‌ട്രേലിയ സീരീസ് പടി വാതിലില്‍ എത്തിനില്‍ക്കെ, വി വി എസ് ലക്ഷ്മണെ ഓര്‍ക്കാതിരിക്കുന്നതെങ്ങനെ.. സച്ചിന്‍, ഗാംഗുലി, ദ്രാവിഡ്, സെവാഗ്..

പ്രതിഭ കൊണ്ട് ഇവര്‍ നാലു പേരോടും കിട പിടിക്കുമെങ്കിലും, അവരുടെ തൊട്ടു താഴെ മാത്രം പരാമര്‍ശിക്കപ്പെടുന്ന താരമാണ് ലക്ഷ്മണ്‍. റിട്ടയര്‍മെന്റിനു ശേഷം , ഒരു കളിക്കാരന്‍ കണക്കുകളിലൂടെ ആണല്ലോ വിലയിരുത്തപ്പെടുക. അതുകൊണ്ട് ആ വിലയിരുത്തലില്‍ തെറ്റു പറയാനുമാവില്ല . ടെസ്റ്റില്‍ 17 സെഞ്ചുറികള്‍ മാത്രമുള്ള ലക്ഷ്മന്റെ മികച്ച ഇന്നിങ്സുകള്‍ ഓസ്ട്രേലിയക്കെതിരെ ആയിരുന്നു എന്ന് അറിയുമ്പോഴാണ് അദ്ദേഹത്തിന്റെ ക്ലാസ് നമുക്ക് മനസിലാക്കുക. അതില്‍ എണ്ണം പറഞ്ഞ നാലു സെഞ്ചുറികള്‍ അവരുടെ നാട്ടില്‍ വെച്ചായിരുന്നു. ലക്ഷ്മണിനെ കുറിച്ച് പറയുമ്പോഴെല്ലാം ആദ്യം മനസിലേക്ക് വരുക ഈഡനിലെ പോരാട്ടമാണ്.പക്ഷെ അതിനോട് കിട പിടിക്കുന്ന അദ്ദേഹത്തിന്റെ മറ്റൊരു മാസ്റ്റര്‍ ക്ലാസ് ആണ് 1999-00 സീരിസില്‍ സിഡ്നിയില്‍ നേടിയ 167.

3 ടെസ്റ്റ് പരമ്പരയില്‍ അഡലൈഡിലും മെല്‍ബണിലും നടന്ന ആദ്യ 2 ടെസ്റ്റും പരാജയപ്പെട്ട ഇന്ത്യ അവസാന ടെസ്റ്റിനായി സിഡ്നിയിലേക്ക്.. ആ സീരിസില്‍ അതുവരെ ഇന്ത്യക്ക് എടുത്തു പറയാനുണ്ടായിരുന്നത് സച്ചിന്‍(2), ഗാംഗുലി(1) നേടിയ അര്‍ധ സെഞ്ചുറികളും മെല്‍ബണില്‍ സച്ചിന്റെ 116 ഉം മാത്രമായിരുന്നു.. സിഡ്നിയിലെ ആദ്യ ഇന്നിങ്‌സിലും കഥയില്‍ യാതൊരു മാറ്റവും ഉണ്ടായിരുന്നില്ല. ഇന്ത്യ 150 നു പുറത്തു. സച്ചിന്‍ മാത്രം 45 റണ്‍സ് എടുത്തു.  മറുപടിയായി ഓസ്‌ട്രേലിയ ജസ്റ്റിന്‍ ലാംഗര്‍ (223), റിക്കി പോണ്ടിങ് (141), സ്റ്റീവ് വോ (57) എന്നിവരുടെ സഹായത്തോടെ 552/ 5 എന്ന കൂറ്റന്‍ സ്‌കോര്‍ നേടി. ഇനി ചടങ്ങുകള്‍ മാത്രം. മക്ഗ്രാത്തും ഫ്‌ലെമിങും ബ്രെറ്റ് ലീയും വോണും അടങ്ങുന്ന ബൗളിംഗ് നിരയ്ക്ക് ഇന്ത്യയെ പുറത്താക്കാന്‍ എത്ര സെഷന്‍ വേണ്ടി വരും എന്നത് മാത്രമായിരുന്നു അറിയാനുണ്ടായിരുന്നത്.

രണ്ടാം ഇന്നിങ്‌സില്‍ 8 ഓവര്‍ കഴിയുമ്പോള്‍ ഇന്ത്യ 33 / 3 . ഓപ്പണര്‍ എം.എസ.കെ.പ്രസാദ്, ദ്രാവിഡ്, സച്ചിന്‍ എന്നിവര്‍ പുറത്ത്. ലക്ഷ്മണും ഗാംഗുലിയും ക്രീസില്‍. അതുവരെ ഒരു സെഞ്ച്വറി പോലും നേടാത്ത ലക്ഷ്മണില്‍ നിന്ന് എന്ത് പ്രതീക്ഷിക്കാന്‍… അതും സിഡ്‌നി പിച്ചില്‍.. പക്ഷെ പിന്നീട് ക്രിക്കറ്റ് ലോകം സാക്ഷ്യം വഹിച്ചത് അത്യപൂര്‍വമായ ഒരു പ്രത്യാക്രമണത്തിനു ആയിരുന്നു.കവര്‍ ഡ്രൈവുകളിലൂടെ തുടങ്ങിയ ലക്ഷ്മണ്‍, ഗിയര്‍ ചേഞ്ച് ചെയ്തു പുള്‍ ഷോട്ടുകളിലേക്ക് മാറി. ഇടയ്ക്കിടെ ഫ്‌ലിക്കുകളും .. മക്ഗ്രാത് എന്നോ ഫ്‌ലെമിംഗ് എന്നോ ലീ എന്നോ ഒരു വ്യത്യാസവും കാണിച്ചില്ല. ബൗണ്ടറികള്‍ ഗ്രൗണ്ടിന്റെ നാലു പാടേക്കും പാഞ്ഞു..

ഷെയിന്‍ വോണ്‍ എന്ന സ്പിന്‍ മാന്ത്രികനെതിരെ മികച്ച ഫുട് വര്‍ക്കിലൂടെ ബൗണ്ടറികള്‍ കണ്ടെത്തി.. അതുവരെ വെറും 24 റണ്‍സ് ടെസ്റ്റ് ആവറേജ് മാത്രം ഉണ്ടായിരുന്ന ഒരു കളിക്കാരനില്‍ നിന്നും പ്രതീക്ഷിക്കാവുന്നതിനും അപ്പുറത്തായിരുന്നു ആ ഇന്നിംഗ്‌സ്.. അവസാനം 198 പന്തില്‍ 27 ബൗണ്ടറികളോടെ 167 റണ്‍സില്‍ പുറത്താകുമ്പോള്‍ ഗ്യാലറിയില്‍ നിന്ന് ലഭിച്ച സ്റ്റാന്റിംഗ് ഒവേഷനോട് കൂടിയാണ് ലക്ഷ്മണ്‍ പവിലിയനിലേക്ക് നടന്നത്..

ആ ഇന്നിങ്‌സിലും ഇന്ത്യക്ക് ആകെ നേടാനായത് 261 റണ്‍സ് മാത്രം. പക്ഷെ അന്ന് ലക്ഷ്മണ്‍ നേടിത്തന്ന ആത്മവിശ്വാസം വളരെ വലുതായിരുന്നു. പിന്നീട് നടന്ന സീരീസുകളില്‍ മികച്ച പ്രകടനം നടത്താന്‍ ടീമിനെ സഹായിച്ചത് തീര്‍ച്ചയായും ആ പ്രകടനമാണ് എന്ന് നിസംശയം പറയാം. കല്‍ക്കട്ടയിലെ 281, അഡലൈഡിലെ 148 എന്നീ ലക്ഷ്മണ്‍ ഇന്നിങ്സുകളോടൊപ്പം ചേര്‍ത്ത് വെക്കാവുന്നതാണ്, പ്രതികൂല സാഹചര്യത്തില്‍ പൊരുതി നേടിയ ഈ 167.. ഏകദിനത്തിലെ ലക്ഷ്മണിന്റെ ആകെയുള്ള 6 സെഞ്ചുറികളില്‍ 4 ഉം ഓസ്ട്രേലിയക്കെതിരെ ആണ്. 2004 ഓസ്ട്രേലിയയില്‍ നടന്ന, സിംബാബ്വേ കൂടി ഉള്‍പ്പെട്ട ത്രിരാഷ്ട്ര സീരിസില്‍ 3 സെഞ്ചുറികള്‍ അദ്ദേഹം അടിച്ചു.

കടപ്പാട്: മലയാളി ക്രിക്കറ്റ് സോണ്‍