ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പര: ഇന്ത്യന്‍ വമ്പന്‍ തിരിച്ചടി, സൂപ്പര്‍ താരം ശസ്ത്രക്രിയയ്ക്കായി വിദേശത്തേക്ക്

കണങ്കാലിനേറ്റ പരിക്കില്‍ നിന്ന് മോചിതനാകാത്തതിനാല്‍ ജനുവരി 25 മുതല്‍ ഇംഗ്ലണ്ടിനെതിരായ ആദ്യ രണ്ട് ടെസ്റ്റ് മത്സരങ്ങളില്‍ നിന്ന് മുഹമ്മദ് ഷമിയെ ഒഴിവാക്കിയേക്കും. മറുവശത്ത്, സൂര്യകുമാര്‍ യാദവ് ഹെര്‍ണിയ ശസ്ത്രക്രിയയ്ക്ക് വിധേയനാകും. അദ്ദേഹം 2024 ലെ ഇന്ത്യന്‍ പ്രീമിയര്‍ ലീഗിനായി (ഐപിഎല്‍) തിരിച്ചെത്തുമെന്ന് പ്രതീക്ഷിക്കുന്നു.

ഷമി ഇതുവരെ ബോളിംഗ് തുടങ്ങിയിട്ടില്ല. ഫിറ്റ്‌നസ് തെളിയിക്കാന്‍ താരം ദേശീയ ക്രിക്കറ്റ് അക്കാദമി സന്ദര്‍ശിക്കണം. ഇംഗ്ലണ്ടിനെതിരായ ആദ്യ രണ്ട് ടെസ്റ്റുകളും താരത്തിന് നഷ്ടമാകാനാണ് സാധ്യത. ഒരു ഹെര്‍ണിയ ഓപ്പറേഷന്‍ ആവശ്യമായതിനാല്‍ യാദവ് ഫിറ്റാകാന്‍ കൂടുതല്‍ സമയമെടുക്കും. പൂര്‍ണ്ണ പ്രവര്‍ത്തനത്തിലേക്ക് താരത്തിന് മടങ്ങാന്‍ എട്ട് മുതല്‍ ഒമ്പത് ആഴ്ച വരെ എടുത്തേക്കാം. ഐപിഎല്ലില്‍ മുംബൈ ഇന്ത്യന്‍സിന് വേണ്ടി കളിക്കാന്‍ അദ്ദേഹം യോഗ്യനാകും- ഇന്ത്യന്‍ ബോര്‍ഡിലെ ഒരു വൃത്തം ഇന്ത്യന്‍ എക്സ്പ്രസിനോട് പറഞ്ഞു.

അടുത്തിടെ സമാപിച്ച ദക്ഷിണാഫ്രിക്കയ്ക്കെതിരായ ടെസ്റ്റ് പരമ്പരയ്ക്കുള്ള ടെസ്റ്റ് ടീമില്‍ ഉള്‍പ്പെടുത്തിയിരുന്ന ഷമി, പരിക്ക് ഭേതമാകാതെ വന്നതിനെ തുടര്‍ന്ന് പിന്‍വാങ്ങിയിരുന്നു. ഇംഗ്ലണ്ടിനെതിരായ അഞ്ച് മത്സരങ്ങളുടെ പരമ്പര സ്വന്തം തട്ടകത്തില്‍ നടക്കാനിരിക്കെ, ജസ്പ്രീത് ബുംറയും മുഹമ്മദ് സിറാജും ടീമിലുണ്ടാകുമെന്നതിനാല്‍, മുഹമ്മദ് ഷമിക്കായി തിരക്കുകൂട്ടാന്‍ ബിസിസിഐ ആഗ്രഹിക്കുന്നില്ല.

സ്പിന്നര്‍മാര്‍ നിര്‍ണായക പങ്ക് വഹിക്കുമെന്ന് പ്രതീക്ഷിക്കുന്നതിനാല്‍, ഇന്ത്യയ്ക്ക് എല്ലാ പേസര്‍മാരെയും ആവശ്യമില്ല. അതിനാല്‍ ഷമിയുടെ അസാന്നിധ്യം ടീമിന് വലിയ തലവേദന സൃഷ്ടിച്ചേക്കില്ല. സൂര്യകുമാര്‍ ഹെര്‍ണിയയുമായി ബന്ധപ്പെട്ട് ശസ്ത്രക്രിയയ്ക്കായി വിദേശത്തേക്ക് പോകാനാണ് സാധ്യത.