മില്ലര്‍ ബ്ലാസ്റ്റില്‍ ദക്ഷിണാഫ്രിക്ക; സെമി സാധ്യത വര്‍ധിപ്പിച്ചു

ടി20 ക്രിക്കറ്റ് ലോക കപ്പിലെ ത്രില്ലറുകള്‍ അവസാനിക്കുന്നില്ല. ഒന്നാം ഗ്രൂപ്പിലെ ആവേശകരമായ മത്സരത്തില്‍ ശ്രീലങ്കയെ നാല് വിക്കറ്റിന് കീഴടക്കിയ ദക്ഷിണാഫ്രിക്ക സെമി സാധ്യത വര്‍ധിപ്പിച്ചു. ആദ്യം ബാറ്റ് ചെയ്ത ശ്രീലങ്ക 142 റണ്‍സ് സ്വരുക്കൂട്ടി. ചേസ് ചെയ്ത ദക്ഷിണാഫ്രിക്ക ഒരു പന്ത് മാത്രം അവശേഷിപ്പിച്ച് 146 റണ്‍സ് അടിച്ച് വിജയം എത്തിപ്പിടിച്ചു. മൂന്ന് മത്സരങ്ങളില്‍ നിന്ന് നാല് പോയിന്റുള്ള ആഫ്രിക്കന്‍ ടീം ഗ്രൂപ്പില്‍ മൂന്നാം സ്ഥാനത്താണിപ്പോള്‍. രണ്ട് പോയിന്റുള്ള ലങ്ക നാലാമത്.

ഭേദപ്പെട്ട ലക്ഷ്യം പിന്തുടര്‍ന്ന ദക്ഷിണാഫ്രിക്കയുടെ വിക്കറ്റുകള്‍ കൃത്യമായ ഇടവേളകളില്‍ പിഴുത ലങ്ക കളിയില്‍ പിടിമുറുക്കിയതാണ്. ഓപ്പണര്‍മാരായ ക്വിന്റന്‍ ഡി കോക്കിനെയും (12) റീസ ഹെന്‍ട്രിക്‌സിനെയും (11) മടക്കിയ ദുഷ്മന്ത ചമീര ദക്ഷിണാഫ്രിക്കയെ തുടക്കത്തിലേ വിറപ്പിച്ചുകളഞ്ഞു. റാസി വാന്‍ ഡെര്‍ ഡുസെന്റെ (16) റണ്ണൗട്ടും ദക്ഷിണാഫ്രിക്കയെ പിന്നോട്ടടിച്ചു.

തുടര്‍ന്ന് ക്യാപ്റ്റന്‍ തെംബ ബാവുമയും (46), എയ്ദന്‍ മര്‍ക്രാമും (19) ചേര്‍ന്നാണ് ദക്ഷിണാഫ്രിക്കയെ അല്‍പ്പമെങ്കിലും താങ്ങിനിര്‍ത്തിയത്. എങ്കിലും മത്സരം ജയിക്കാന്‍ അതുപോരായിരുന്നു. അവസാന ഓവറില്‍ ദക്ഷിണാഫ്രിക്കയ്ക്ക് ജയിക്കാന്‍ 15 റണ്‍സ് വേണ്ടിയിരുന്നു. ലങ്കയ്ക്ക് മുന്‍തൂക്കം ലഭിച്ച നേരം. എന്നാല്‍ ലാഹിരു കുമാരയെ ഡബിള്‍ സിക്‌സിന് പറത്തിയ ഡേവിഡ് മില്ലര്‍ (13 പന്തില്‍ 23 നോട്ടൗട്ട്) മത്സരം ദക്ഷിണാഫ്രിക്കയുടെ വരുതിക്ക് കൊണ്ടുവന്നു. അഞ്ചാം പന്തില്‍ കാഗിസോ റബാഡ (13 നോട്ടൗട്ട്, ഒരു ഫോര്‍, ഒരു സിക്‌സ്) ബൗണ്ടറി അടിച്ചതോടെ ദക്ഷിണാഫ്രിക്ക ജയത്തിലെത്തി. ലങ്കന്‍ നിരയില്‍ വാനിന്ദു ഹസരങ്ക മൂന്നും ചമീര രണ്ടും വിക്കറ്റുകള്‍ വീതം വീഴ്ത്തി.

Read more

നേരത്തെ, ഓപ്പണര്‍ പതും നിസാങ്കയുടെ ഒറ്റയാന്‍ പോരാട്ടമാണ് ലങ്കയെ കരകയറ്റിയത്. ധീരമായി ബാറ്റ് ചെയ്ത നിസാങ്ക 58 പന്തില്‍ 72 റണ്‍സ് വാരി. ആറു ഫോറുകളും മൂന്ന് സിക്സും നിസാങ്കയുടെ ബാറ്റില്‍ നിന്ന് പിറന്നു. ചരിത് അസലങ്ക (21) ലങ്കയ്ക്ക് മോശമല്ലാത്ത സംഭാവന നല്‍കി. മൂന്നു വിക്കറ്റ് വീതം പിഴുത ടബ്രൈസ് ഷംസിയും ഡ്വെയ്ന്‍ പ്രിട്ടോറിയസുമാണ് ലങ്കയെ ചെറുത്തത്. ആന്റിച്ച് നോര്‍ട്ടിയയ്ക്ക് രണ്ട് ഇരകളെ ലഭിച്ചു.