ആദ്യത്തെയും അവസാനത്തെയും പന്തുകളില്‍ സിക്‌സര്‍ രണ്ടു ബൗണ്ടറികളും രണ്ടു വൈഡും....അയാളെ ടീമില്‍ എടുത്തതേ തെറ്റ്....!!

നിലവിലെ ചാംപ്യന്മാരായി രണ്ടാം മത്സരത്തിലും തോല്‍വി ഒഴിവാക്കാന്‍ കഴിയാതെ പോയത് ഐപിഎല്ലില്‍ ചെന്നൈയ്ക്ക് നല്‍കിയത് കനത്ത തിരിച്ചടിയാണ്. പുതിയ നായകന് കീഴില്‍ ഇറങ്ങിയ അവരെ അട്ടിമറിച്ചുകൊണ്ട് ഐപിഎല്‍ ചരിത്രത്തില്‍ വിജയ തുടക്കമിടാന്‍ ലക്‌നൗ സൂപ്പര്‍ജയന്റ്‌സിന് കഴിയുകയും ചെയ്തു. 18 ാം ഓവര്‍ വരെ ചെന്നൈ നായകന്‍ രവീന്ദ്ര ജഡേജയുടെ മുഖത്ത് ഉണ്ടായിരുന്ന ചിരിയൂം ആത്മവിശ്വാസവും 19 ാം ഓവര്‍ കഴിഞ്ഞതോടെ ചിന്തയിലേക്കും നിരാശയിലേക്കും വഴുതി വീഴുകയായിരുന്നു.

ശിവം ദുബേ എറിഞ്ഞ 19 ാം ഓവറായിരുന്നു എല്ലാം മാറ്റിക്കളഞ്ഞത്. 19ാം ഓവറിലെ ആദ്യ പന്ത് സിക്സര്‍ വഴങ്ങിയ താരം തുടര്‍ച്ചയായി രണ്ട് പന്ത് വൈഡ് എറിഞ്ഞു. പിന്നെ ഒരു സിംഗിള്‍, ഡബിള്‍ എന്നിങ്ങനെ വഴങ്ങിയ താരം നാലാം പന്തിലും അഞ്ചാം പന്തിലും ബൗണ്ടറി വഴങ്ങിയപ്പോള്‍ അവസാന പന്ത് ലൂയിസ് സിക്സറും പറത്തി. ഒരോവറില്‍ 25 റണ്‍സ് വഴങ്ങിയതോടെ ചെന്നൈയുടെ കയ്യിലിരുന്ന മത്സരം സൂപ്പര്‍ ജയന്റ്‌സ് തട്ടിപ്പറിക്കുന്നതാണ് കണ്ടത്. ഒറ്റ ഓവറില്‍ കളി മാറിയപ്പോള്‍ അവസാന ഓവറില്‍ വേണ്ടി വന്നത് ഒമ്പത് റണ്‍സായിരുന്നു.

19ാം ഓവര്‍ നിയന്ത്രിച്ചെറിയാന്‍ ഒരു ബൗളറുണ്ടായിരുന്നെങ്കില്‍ ചിലപ്പോള്‍ മത്സരഫലം മാറി മറിഞ്ഞേനെ. ഈ ഓവര്‍ മൊയിന്‍ അലിയോ നായകന്‍ രവീന്ദ്ര ജഡേജയോ എറിഞ്ഞിരുന്നെങ്കില്‍ സ്ഥിതി ഇതാകുമായിരുന്നോ എന്നാലോചിക്കുന്ന അനേകം ആരാധകരുണ്ട്. 19, 20 ഓവറിലേക്ക് ജഡേജയ്ക്ക് പ്രത്യേകം തന്ത്രങ്ങള്‍ ഇല്ലായിരുന്നു എന്നും ഈ ഓവറുകള്‍ എറിയാന്‍ രണ്ട് മുഖ്യ ബൗളര്‍മാരെ മാറ്റിവെക്കണമായിരുന്നു എന്നുമാണ് വിദഗ്ദ്ധര്‍ പറയുന്നത്. ഒരോവറില്‍ 14 റണ്‍സ് വഴങ്ങിയെങ്കിലും മോയിന്‍ അലി എറിഞ്ഞാല്‍ മതിയായിരുന്നു എന്നു വിശ്വസിക്കുന്നവരാണ് ഏറെ. മീഡിയം പേസ് ഓള്‍റൗണ്ടറെന്ന് പറയുമ്പോഴും ബൗളിങ്ങില്‍ ഈ പേരിനോട് ഒരിക്കല്‍ പോലും നീതികാട്ടാന്‍ ദുബെക്കായിട്ടില്ല എന്നും വിമര്‍ശനം ഉയരുന്നുണ്ട്.