ഇതുപോലെ ഒരു രംഗം ക്രിക്കറ്റില്‍ ഇതിനു മുമ്പ് ഉണ്ടായിട്ടുണ്ടാവുമോ!, 20 അന്താരാഷ്ട്ര മാച്ചുകള്‍ പോലും കളിച്ചിട്ടില്ലാത്ത അയാള്‍ ആരാധകരുടെ പൊന്നോമനയാകുന്നു!

”ഞാന്‍ സഞ്ജുവിനെ ആദ്യമായിട്ട് കാണുന്ന സമയത്ത് അയാള്‍ക്ക് 17 വയസ്സ് മാത്രമേ പ്രായമുണ്ടായിരുന്നുള്ളൂ. അന്ന് ആ പയ്യനില്‍ സച്ചിന്‍ തെന്‍ഡുല്‍ക്കറുടെ ചില സവിശേഷതകള്‍ ഞാന്‍ കണ്ടിരുന്നു. എനിക്കിത് പറയാനുള്ള സ്വാതന്ത്ര്യമുണ്ട്. സച്ചിന്‍ എന്ന് തന്നെയാണ് ഞാന്‍ ഉച്ചരിച്ചത്…!”

ഇന്ത്യയും അയര്‍ലന്‍ഡും തമ്മിലുള്ള രണ്ടാമത്തെ ടി20 മത്സരത്തിനിടെ കമന്റേറ്ററായ അലന്‍ വില്‍ക്കിന്‍സ് മുന്നോട്ടുവെച്ച അഭിപ്രായമാണിത്. ചില മലയാളികള്‍ സഞ്ജുവിനെ പരിഹസിക്കാനും ഇടിച്ചുതാഴ്ത്താനും പരസ്പരം മത്സരിക്കാറുണ്ട്. പക്ഷേ കളിപറച്ചിലുകാര്‍ സഞ്ജുവിനെ സാക്ഷാല്‍ സച്ചിനോടുപോലും താരതമ്യം ചെയ്യുന്നു!

നമ്മുടെ സ്വന്തം സഞ്ജു അന്താരാഷ്ട്ര ക്രിക്കറ്റില്‍ വരവറിയിച്ചിട്ടുണ്ട്. അയര്‍ലന്‍ഡിനെതിരെ കേവലം 42 പന്തുകളില്‍നിന്ന് 77 റണ്ണുകളാണ് സഞ്ജു വാരിക്കൂട്ടിയത്. ടോസ് നേടിയ ഇന്ത്യന്‍ നായകന്‍ ഹാര്‍ദിക് പാണ്ഡ്യ ബാറ്റ് ചെയ്യാന്‍ തീരുമാനിക്കുകയായിരുന്നു. ടീമില്‍ വരുത്തിയ മൂന്ന് മാറ്റങ്ങളെക്കുറിച്ച് ഹാര്‍ദിക് സംസാരിച്ചിരുന്നു. ”ഗെയ്ക്വാദിന് പകരം സഞ്ജു കളിക്കുന്നു” എന്ന് ഹാര്‍ദിക് പറഞ്ഞതോടെ സ്റ്റേഡിയത്തില്‍ കാതടപ്പിക്കുന്ന കരഘോഷമുയര്‍ന്നു! സ്‌ക്വാഡിലെ മറ്റു മാറ്റങ്ങളെക്കുറിച്ച് അറിയാന്‍ കാണികള്‍ക്ക് യാതൊരുവിധ താത്പര്യവും ഉണ്ടായിരുന്നില്ല! ഹാര്‍ദിക് ഉള്‍പ്പടെ സകലരും അതുകണ്ട് വിസ്മയിച്ചുപോയി!

കാര്യങ്ങള്‍ അതുകൊണ്ടും അവസാനിച്ചില്ല. റണ്‍-അപ് എടുത്തതിനുശേഷം ബോള്‍ ചെയ്യാതെ സഞ്ജുവിനെ പുച്ഛിച്ച ലെഫ്റ്റ് ആം സീമര്‍ ജോഷ് ലിറ്റിലിന് കൂവല്‍ കിട്ടി. ”സഞ്ജു” വിളികള്‍ കൂടുതല്‍ കരുത്താര്‍ജ്ജിക്കുകയും ചെയ്തു! 20 അന്താരാഷ്ട്ര മാച്ചുകള്‍ പോലും കളിച്ചിട്ടില്ലാത്ത സഞ്ജു ആരാധകരുടെ പൊന്നോമനയാകുന്നു! ഇതുപോലൊരു രംഗം ക്രിക്കറ്റില്‍ ഇതിനുമുമ്പ് ഉണ്ടായിട്ടുണ്ടാവുമോ!? സംശയമാണ്.ഇതാണ് സഞ്ജുവിന്റെ പ്രത്യേകത. അസാധാരണമായ കാര്യങ്ങള്‍ നടത്തിയെടുക്കാന്‍ കെല്പുള്ള അതുല്യപ്രതിഭയാണ് അയാള്‍.

പ്രതീക്ഷിച്ചതിനേക്കാള്‍ വേഗത്തില്‍ തനിക്കുനേരെ എത്തുന്ന പന്തിനെ ബൗണ്ടറിയിലേക്ക് പറഞ്ഞയക്കാനുള്ള വൈഭവം സഞ്ജുവിന്റെ കരങ്ങള്‍ക്കുണ്ട്. അയാളുടെ സിംഗിളുകളില്‍ പോലും പണ്ഡിതര്‍ കലാവൈശിഷ്ഠ്യം ദര്‍ശിക്കുന്നു. പവര്‍ ഹിറ്റുകള്‍ അരങ്ങുവാഴുന്ന ടി20 ക്രിക്കറ്റില്‍ സഞ്ജു കോപ്പിബുക്ക് ഓഫ്‌ഡ്രൈവുകളും സ്‌ക്വയര്‍ഡ്രൈവുകളും പായിക്കുന്നു! ഐറിഷ് പട ഇതെല്ലാം അനുഭവിച്ചറിഞ്ഞു.

സഞ്ജു പ്രദര്‍ശനത്തിനുവെച്ച നിസ്വാര്‍ത്ഥ മനോഭാവത്തിന് അയാള്‍ കളിച്ച ഷോട്ടുകളേക്കാള്‍ ഭംഗിയുണ്ടായിരുന്നു. കുറച്ച് ഡോട്ട്‌ബോളുകള്‍ വന്നപ്പോള്‍ സഞ്ജു അപകടംപിടിച്ച സിംഗിളുകള്‍ ഓടിയെടുത്തു. ടീമിന്റെ റണ്‍റേറ്റ് താന്‍ മൂലം താഴരുത് എന്ന പിടിവാശി അയാള്‍ക്കുണ്ടായിരുന്നു.
ഇന്ത്യന്‍ ടീമിലെ സ്ഥാനത്തിനുവേണ്ടി പരസ്പരം പടവെട്ടുന്നവരാണ് ദീപക് ഹൂഡയും സഞ്ജുവും. കളിയുടെ ഒരു ഘട്ടത്തില്‍ സിംഗിള്‍കൊണ്ട് തൃപ്തിപ്പെടാനൊരുങ്ങിയ ഹൂഡ സഞ്ജുവിന്റെ നിര്‍ബന്ധത്തിനുവഴങ്ങി രണ്ടാമത്തെ റണ്‍ ഓടിയിരുന്നു.

പൂര്‍ണ്ണതയോട് അടുത്ത് നില്‍ക്കുന്ന ഒരിന്നിംഗ്‌സാണ് സഞ്ജു കളിച്ചത്. പിഴവുകളൊന്നും വരുത്തിയില്ല എന്നുതന്നെ വിലയിരുത്താം. പുറത്തായതുപോലും ഒരു കിടിലന്‍ യോര്‍ക്കറിലായിരുന്നു. അത്തരമൊരു മാജിക് ഡെലിവെറി മാര്‍ക് അഡെയ്ര്‍ ഉത്പാദിപ്പിച്ചില്ലായിരുന്നുവെങ്കില്‍ സഞ്ജുവിന്റെ ആദ്യ അന്താരാഷ്ട്ര സെഞ്ച്വറി കാണാമായിരുന്നു.

ബാറ്റിങ്ങിന് അനുകൂലമായ പിച്ചില്‍ ദുര്‍ബലരായ അയര്‍ലന്‍ഡിനെതിരെയാണ് സഞ്ജു തിളങ്ങിയത് എന്ന വിമര്‍ശനം വന്നേക്കാം. പക്ഷേ ക്രെയിഗ് യങ്ങിനെപ്പോലുള്ള പരിചയസമ്പന്നരായ ബോളര്‍മാര്‍ അടങ്ങിയ ഐറിഷ് ആക്രമണം അത്ര നിസ്സാരമായിരുന്നില്ല. മൂടിക്കെട്ടിയ അന്തരീക്ഷവും മാലഹൈഡില്‍ വീശിയിരുന്ന കനത്ത കാറ്റും പേസര്‍മാരെ സഹായിക്കും എന്ന പ്രവചനവും ഉണ്ടായിരുന്നു.

ഹൂഡയും സഞ്ജുവും ഒന്നാന്തരമായി ബാറ്റ് ചെയ്തതുകൊണ്ട് അയര്‍ലന്‍ഡ് നിഷ്പ്രഭമായി എന്നതാണ് ശരി.
സഞ്ജുവിന് തുടര്‍ച്ചയായ അവസരങ്ങള്‍ നല്‍കാന്‍ ബി.സി.സി.ഐ ഇന്നേവരെ തയ്യാറായിട്ടില്ല. ഒരു തകര്‍പ്പന്‍ ഐ.പി.എല്‍ സീസണിന്റെ പിന്‍ബലമുണ്ടായിട്ടും ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ടി20 സീരീസില്‍ അയാള്‍ തഴയപ്പെട്ടിരുന്നു. അയര്‍ലന്‍ഡിനെതിരെ നല്‍കിയത് കേവലം ഒരു മത്സരം.

ഇതെല്ലാം അനീതിയുടെ അങ്ങേയറ്റമായിരുന്നു. ഐറിഷ് തീരങ്ങളില്‍ പരാജയപ്പെട്ടിരുന്നുവെങ്കില്‍ സഞ്ജുവിന്റെ തലയ്ക്കുവേണ്ടി മുറവിളികള്‍ ഉയരുമായിരുന്നു. ആ സമ്മര്‍ദ്ദത്തെ സഞ്ജു മറികടന്നു.
സഞ്ജുവിന് കൂടുതല്‍ പിന്തുണ നല്‍കണം എന്ന വാദത്തെ ചിലര്‍ എതിര്‍ക്കാറുണ്ട്. മറ്റുള്ള കളിക്കാരും സഞ്ജുവും തമ്മില്‍ എന്താണ് വ്യത്യാസം എന്നാണ് അവരുടെ സംശയം.

സഞ്ജു തീര്‍ച്ചയായും വ്യത്യസ്തനാണ്. സഞ്ജുവിനേക്കാള്‍ മികച്ച രീതിയില്‍ ക്രിക്കറ്റ് ബോളിനെ പ്രഹരിക്കുന്ന കളിക്കാര്‍ അപൂര്‍വ്വമാണ്. അത്തരമൊരു സ്‌പെഷല്‍ ടാലന്റ് അധിക സപ്പോര്‍ട്ട് അര്‍ഹിക്കുന്നു. കാലാകാലങ്ങളില്‍ പല ക്രിക്കറ്റ് ബോര്‍ഡുകളും അത് നടപ്പിലാക്കിയിട്ടുള്ളതാണ്.
വി.വി.എസ് ലക്ഷ്മണ്‍ പണ്ട് ഒരു വെളിപ്പെടുത്തല്‍ നടത്തിയിരുന്നു-

”2001-ല്‍ സ്റ്റീവ് വോയുടെ കംഗാരുപ്പട ഇന്ത്യയില്‍ വന്നിറങ്ങിയപ്പോള്‍ എന്റെ കരിയര്‍ അനിശ്ചിതത്വത്തിലായിരുന്നു. പക്ഷേ ഇന്ത്യന്‍ കോച്ച് ജോണ്‍ റൈറ്റ് എനിക്ക് ധൈര്യം പകര്‍ന്നുനല്‍കി. ടീമിലെ സ്ഥാനം നഷ്ടപ്പെടും എന്ന ഭയം വെടിയാന്‍ റൈറ്റ് നിര്‍ദ്ദേശിച്ചു. ആ വാക്കുകളുടെ ബലത്തിലാണ് ഞാന്‍ ഓസീസിനെതിരെ 281 റണ്ണുകള്‍ സ്‌കോര്‍ ചെയ്തത്…” ആ ലക്ഷ്മണ്‍ ഇന്ന് ടീം ഇന്ത്യയുടെ പരിശീലകനാണ്. സഞ്ജുവിനോട് ലക്ഷ്മണും സമാനമായ വരികള്‍ പറഞ്ഞിട്ടുണ്ടാവണം-”ധൈര്യമായി കളിക്കൂ സഞ്ജൂ. നിന്റെ കഴിവ് എനിക്കറിയാം. സെലക്ഷനെക്കുറിച്ചോര്‍ത്ത് പേടിക്കേണ്ടതില്ല. ഞങ്ങളുണ്ട് നിന്റെ കൂടെ…!”

ഈഡന്‍ ഗാര്‍ഡന്‍സിലെ ലക്ഷ്മണിന്റെ ഡബിള്‍ സെഞ്ച്വറി ഇന്ത്യന്‍ ക്രിക്കറ്റിന്റെ ജാതകം തന്നെയാണ് മാറ്റിയെഴുതിയത്. ഡബ്ലിനില്‍ നാം കണ്ട സഞ്ജു അതിന്റെ തുടര്‍ച്ചയാണോ!?
ഓസ്‌ട്രേലിയന്‍ മണ്ണിലാണ് അടുത്ത ടി20 ലോകകപ്പ് നടക്കുന്നത്. അവിടത്തെ പിച്ചുകളില്‍ സഞ്ജു സാംസന്റെ ബാറ്റിങ്ങാണ് ഏറ്റവും ഫലപ്രദം എന്ന് മുന്‍ ഇന്ത്യന്‍ കോച്ച് രവി ശാസ്ത്രി അഭിപ്രായപ്പെട്ടിരുന്നു. ബ്രാഡ്മാന്റെ നാട്ടിലേയ്ക്കുള്ള വിമാനത്തില്‍ മലയാളിയായ സഞ്ജുവും ഉണ്ടാകുമോ!?

മോഹിക്കാം. ആശകള്‍ക്ക് പരിധിയില്ലല്ലോ! പ്രിയ സഞ്ജൂ,നിന്റെ കളിയഴക് ആചന്ദ്രതാരം മനുഷ്യരെ ആനന്ദിപ്പിക്കട്ടെ…!