പെണ്‍കുട്ടിയെ ഉപയോഗിച്ച് ഏഷ്യാനെറ്റ് വ്യാജവാര്‍ത്ത നിര്‍മ്മിച്ചു; തെളിവുകള്‍ നശിപ്പിക്കാന്‍ ശ്രമിച്ചു; സിന്ധു സൂര്യകുമാറടക്കം ആറ് പ്രതികള്‍; കുറ്റപത്രം സമര്‍പ്പിച്ച് പൊലീസ്

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ഉപയോഗിച്ച് വ്യാജവാര്‍ത്ത ചമച്ച കേസില്‍ ഏഷ്യാനെറ്റ് ന്യൂസ് മാധ്യമപ്രവര്‍ത്തകര്‍ക്കെതിരെ കുറ്റപത്രം സമര്‍പ്പിച്ച് പൊലീസ്.
ഏഷ്യാനെറ്റ് ന്യൂസ് എക്സിക്യൂട്ടീവ് എഡിറ്റര്‍ സിന്ധു സൂര്യകുമാര്‍, റസിഡന്റ് എഡിറ്റര്‍ കെ ഷാജഹാന്‍, റിപ്പോര്‍ട്ടര്‍ നൗഫല്‍ ബിന്‍ യൂസഫ്, ഏഷ്യാനെറ്റ് ജീവനക്കാരിയായ പെണ്‍കുട്ടിയുടെ അമ്മ, വീഡിയോ എഡിറ്റര്‍ വിനീത് ജോസ്, കാമറാമാന്‍ വിപിന്‍ മുരളീധരന്‍ എന്നിവരെ പ്രതി ചേര്‍ത്താണ് ക്രൈംബ്രാഞ്ച് അസി. കമീഷണര്‍ വി സുരേഷിന്റെ നേതൃത്വത്തിലുള്ള അന്വേഷകസംഘം കോഴിക്കോട് അഡീഷണല്‍ ഡിസ്ട്രിക്ട് ആന്‍ഡ് സെഷന്‍സ് കോടതി (പോക്സോ പ്രത്യേക കോടതി)യില്‍ കുറ്റപത്രം സമര്‍പ്പിച്ചത്.

പോക്സോ കേസില്‍ ഇരയെന്ന വ്യാജേന ഏഷ്യാനെറ്റ് ജീവനക്കാരിയുടെ മകളെ ഉപയോഗിച്ച് വീഡിയോ നിര്‍മിച്ചെന്നാണ് കേസ്. ക്രിമിനല്‍ ഗൂഢാലോചന, വ്യാജരേഖ ചമയ്ക്കല്‍, വ്യാജ ഇലക്ട്രോണിക് രേഖ ചമയ്ക്കല്‍, തെളിവ് നശിപ്പിക്കല്‍ ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ ചേര്‍ത്താണ് കേസ്. പോക്സോ നിയമപ്രകാരവും കേസുണ്ട്.

ഏഷ്യാനെറ്റ് കണ്ണൂര്‍ റിപ്പോര്‍ട്ടര്‍ സാനിയ മയോമി യഥാര്‍ഥ ഇരയുടെ അഭിമുഖം ചിത്രീകരിച്ചതായും മൊഴിയിലുണ്ട്. രണ്ടാമത് നിര്‍മിച്ച അഭിമുഖത്തില്‍ യഥാര്‍ഥ ഇരയ്ക്കുപകരം മറ്റൊരു കുട്ടിയെ ചിത്രീകരിച്ചതാണ് കേസിനാധാരം.

ഏഷ്യാനെറ്റിന്റെ കോഴിക്കോട് ബ്യൂറോയില്‍നിന്നാണ് വാര്‍ത്ത ചിത്രീകരിച്ചതെന്നും ജീവനക്കാരിയുടെ മകളെ ഇതിനായി ഉപയോഗിച്ചതായും അന്വേഷണസംഘം കണ്ടെത്തിയിട്ടുണ്ട്. കോഴിക്കോട് ഫോറന്‍സിക് ലാബിലെ ശാസ്ത്രീയ പരിശോധനയിലൂടെയാണ് ഇത് തെളിയിച്ചത്. ചിത്രീകരണ ദിവസങ്ങളില്‍ കണ്ണൂര്‍ റിപ്പോര്‍ട്ടര്‍ നൗഫല്‍ ബിന്‍ യൂസഫും റസിഡന്റ് എഡിറ്റര്‍ ഷാജഹാനും കോഴിക്കോട് ഉണ്ടായിരുന്നതായും ഫോണിന്റെ സിഡിആര്‍ പരിശോധനയിലൂടെ തെളിഞ്ഞിട്ടുണ്ട്.