വിജയത്തില്‍ നിര്‍ണായക പങ്കുവഹിച്ചു, പക്ഷേ ആരും അവനെ കുറിച്ച് പറഞ്ഞില്ല; പരാതിയുമായി മഞ്ജരേക്കര്‍

ശ്രീലങ്കയ്ക്ക് പിന്നാലെ നാട്ടില്‍ പോരിനെത്തിയ കിവീസിനെയും പരാജിതരാക്കിയിരിക്കുകയാണ് ഇന്ത്യ. ഇന്നലെ ഇന്‍ഡോറില്‍ നേടിയ 90 റണ്‍സിന്റെ വിജയം കിവീസ് വധം പൂര്‍ണ്ണമാക്കി. ഇപ്പോഴിതാ ടീമിന്റെ വിജയത്തില്‍ നിര്‍മായക പങ്കുവഹിച്ച ഒരു താരത്തെ ആരും എടുത്തികാട്ടിയില്ല എന്ന വിമര്‍ശനവുമായി രംഗത്തുവന്നിരിക്കുകയാണ് സഞ്ജയ് മഞ്ജരേക്കര്‍. മുഹമ്മദ് സിറാജിന്റെ പ്രകടനമാണ് വേണ്ടവിധം ആരും പ്രശംസിച്ചെന്ന് മഞ്ജരേക്കര്‍ ചൂണ്ടിക്കാണിച്ചിരിക്കുന്നത്.

സിറാജിനെക്കുറിച്ച് മല്‍സരശേഷം ആരും ഒന്നും പറഞ്ഞതായി കണ്ടില്ല. ഇത് എന്നെ അദ്ഭുതപ്പെടുത്തി. വളരെയേറെ പ്രതീക്ഷ നല്‍കുകയും, അതിശയിപ്പിക്കുന്ന തരത്തില്‍ വളരുകയും ചെയ്യുന്ന ഒരു താരമുണ്ടെങ്കില്‍ അതു സിറാജാണ്.

ഞാന്‍ ഇക്കാര്യം പല തവണ പറഞ്ഞിട്ടുമുള്ളതാണ്. ഒരു കംപ്ലീറ്റ് സീം ബോളറായിട്ടാണ് ഈയൊരു സന്ദര്‍ഭത്തില്‍ സിറാജ് കാണപ്പെടുന്നത്. ഏകദിനത്തില്‍ മാത്രമല്ല, ടി20, ടെസ്റ്റ് എന്നിവയിലും മികച്ച പ്രകടനമാണ് അവന്‍ കാഴ്ചവയ്ക്കുന്നത്.

ശുഭ്മാന്‍ ഗില്‍ ഇന്ത്യക്കു വേണ്ടി ഈ പരമ്പരയില്‍ ഡബിള്‍ സെഞ്ച്വറിയും സെഞ്ച്വറിയുമടിച്ചു. പക്ഷെ ലോകത്തിലെ ഏറ്റവും കടുപ്പമേറിയ എതിരാളികള്‍ക്കെതിരേ, വലിയ സമ്മര്‍ദ്ദമുണ്ടാക്കുന്ന മല്‍സരങ്ങളില്‍ ഇന്ത്യയുടെ കണ്ടെത്തലെന്നു പറയാവുന്നത് മുഹമ്മദ് സിറാജാണ്. ഇന്ത്യക്കു ഏറ്റവുമധികം ആവശ്യമുള്ളപ്പോള്‍ അവന്‍ അവിടെയുണ്ടാവും- സഞ്ജയ് മഞ്ജരേക്കര്‍ പറഞ്ഞു.