ഇംഗ്ലണ്ടിനെതിരെ അവരുടെ തട്ടകത്തിൽ വച്ചുളള ടെസ്റ്റ് പരമ്പര ജൂൺ 20നാണ് ആരംഭിക്കുക. അഞ്ച് മത്സരങ്ങൾ അടങ്ങുന്ന സീരീസിനായുളള തയ്യാറെടുപ്പുകളിലാണ് ഇരുടീമുകളും. ശുഭ്മാൻ ഗിൽ ക്യാപ്റ്റനായ ഇന്ത്യൻ ടീം യുവനിരയ്ക്ക് പ്രാധാന്യം നൽകിയുളളതാണ്. വിരാട് കോഹ്ലിക്കും രോഹിത് ശർമ്മയ്ക്കും പകരക്കാരായി കരുൺ നായർ, സായി സുദർശൻ, അഭിമന്യൂ ഈശ്വരൻ തുടങ്ങിയവരാണ് ടീമിൽ ഇടംപിടിച്ചത്. ലീഡ്സിലാണ് ഇന്ത്യ-ഇംഗ്ലണ്ട് ആദ്യ ടെസ്റ്റ് നടക്കുക. ആദ്യ ടെസ്റ്റിനുളള ഇന്ത്യൻ ടീമിനെ പ്രവചിച്ച് മുൻ ഇന്ത്യൻ താരം സഞ്ജയ് ബംഗാർ രംഗത്തെത്തിയിരുന്നു.
രവീന്ദ്ര ജഡേജ, ശാർദുൽ താക്കൂർ എന്നീ മികച്ച താരങ്ങളെ ഒഴിവാക്കികൊണ്ടുളള ഇലവനാണ് ബംഗാർ തെരഞ്ഞെടുത്തത്. “എൻ്റെ ടീം യശസ്വി ജയ്സ്വാൾ, കെ എൽ രാഹുൽ, അഭിമന്യു ഈശ്വരൻ നമ്പർ 3, ശുഭ്മാൻ ഗിൽ നമ്പർ 4, ഋഷഭ് പന്ത് നമ്പർ 5, കരുൺ നായർ നമ്പർ 6, നിതീഷ് കുമാർ റെഡ്ഡി നമ്പർ 7, കുൽദീപ് യാദവ് നമ്പർ 8, പിന്നെ മൂന്ന് സീമർമാർ, ജസ്പ്രീത് ബുംറ, മുഹമ്മദ് സിറാജ്, പ്രസിദ്ധ കൃഷ്ണ”.
Read more
ശാർദുൽ താക്കൂറിനെ ഒഴിവാക്കി നിതീഷ് കുമാറിനെയാണ് ഓൾറൗണ്ടറായി ടീമിൽ ഉൾപ്പെടുത്തണമെന്ന് ബംഗാർ പറയുന്നത്. “ബോൾ ചെയ്യാൻ കഴിയുന്ന ഒരു ബാറ്റ്സ്മാനായിട്ടായിരിക്കും നിതീഷിനെ ഞാൻ കാണുന്നത്. ബാറ്റ് ചെയ്യാൻ കഴിയുന്ന ഒരു ബൗളറായി എനിക്ക് അദ്ദേഹത്തെ കാണാൻ കഴിയില്ല. എന്നിരുന്നാലും, ശാർദുലിനേക്കാൾ നിതീഷിനാണ് ഞാൻ മുൻഗണന കൊടുക്കുന്നത്. ശാർദുൽ എന്റെ ആദ്യ ഇലവനിൽ കളിക്കുന്നില്ല. നിതീഷ് റെഡ്ഡി ആദ്യം കളിക്കും”, ബംഗാർ പറഞ്ഞു.