ടെസ്റ്റ് ക്രിക്കറ്റിൽ നിന്നുളള വിരാട് കോഹ്ലിയുടെ വിരമിക്കൽ പ്രഖ്യാപനം എല്ലാവരെയും ഞെട്ടിച്ചുകൊണ്ടായിരുന്നു പുറത്തുവന്നത്. ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയ്ക്കുളള ഇന്ത്യൻ ടീമിനെ പ്രഖ്യാപിക്കാൻ ദിവസങ്ങൾ മാത്രം ശേഷിക്കവേയായിരുന്നു കോഹ്ലിയുടെ അപ്രതീക്ഷിത തീരുമാനം. ഒരാഴ്ചയക്കുളളിൽ രോഹിത് ശർമ്മയ്ക്ക് പിന്നാലെ കോഹ്ലിയും ടെസ്റ്റ് ക്രിക്കറ്റ് മതിയാക്കുകയായിരുന്നു. കോഹ്ലിയുടെയും രോഹിതിന്റെയും അഭാവത്തിൽ വലിയ വിടവാണ് ഇന്ത്യൻ ടീമിൽ ഉണ്ടായിരിക്കുന്നത്.
ഇരുവരുടെയും ബാറ്റിങ് പൊസിഷനിൽ ആരൊക്കെയാവും ഇനി കളിക്കുകയെന്നാണ് ക്രിക്കറ്റ് പ്രേമികൾ ഉറ്റുനോക്കുന്നത്. അതേസമയം വിരാട് കോഹ്ലി തന്റെ വിരമിക്കൽ പ്രഖ്യാപനം പുനപരിശോധിക്കണമെന്നാണ് മുൻ താരങ്ങൾ ഉൾപ്പെടെ അഭിപ്രായപ്പെടുന്നത്. കോഹ്ലിക്ക് ഇനിയും കുറച്ചുകാലം കൂടി റെഡ് ബോൾ ക്രിക്കറ്റ് കളിക്കാൻ കഴിയുമായിരുന്നുവെന്ന് മുൻ ഇന്ത്യൻ താരം ഹർഭജൻ സിങ് അഭിപ്രായപ്പെട്ടു. കോഹ്ലി എടുത്തിരിക്കുന്നത് വ്യക്തിപരമായ തീരുമാനമാണെങ്കിലും അദ്ദേഹത്തിന് ഇനിയും ക്രിക്കറ്റിന് വേണ്ടി ഒരുപാട് ചെയ്യാനുണ്ട്.
Read more
“ഇത് അദ്ദേഹത്തിന്റെ വ്യക്തിപരമായ തീരുമാനമാണ്. എനിക്ക് എന്ത് പറയാൻ കഴിയും. കോഹ്ലിക്ക് ഇനിയും കൂടുതൽ കാലം കളിക്കാൻ കഴിയുമെന്നാണ് ഞാൻ കരുതുന്നത്.. എനിക്കും കളിക്കാൻ കഴിയും”, ഹർഭജൻ വ്യക്തമാക്കി. ഹർഭജന് പുറമെ മറ്റ് മുൻതാരങ്ങളും ക്രിക്കറ്റ് വിദഗ്ധരും ആരാധകരും ഉൾപ്പെടെ കോഹ്ലിയോട് ടെസ്റ്റ് ക്രിക്കറ്റിലേക്ക് തിരിച്ചുവരാൻ ആവശ്യപ്പെട്ടിരുന്നു. എന്നാൽ താരത്തിന്റെ ഭാഗത്തുനിന്ന് കാര്യമായ പ്രതികരണമൊന്നും ഉണ്ടായില്ല. ജൂൺ 20നാണ് ഇംഗ്ലണ്ടിനെതിരായ അഞ്ച് മത്സരങ്ങൾ അടങ്ങുന്ന ടെസ്റ്റ് പരമ്പര ആരംഭിക്കുക.