ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിൽ ആദ്യ ബാറ്റിങ്ങിന് ഇറങ്ങിയ ഓസ്ട്രേലിയ നാലിന് 67 റൺസ് എന്ന നിലയിൽ പതറുകയാണ്. തുടക്കത്തിലേ തന്നെ ഓപ്പണർ ഉസ്മാൻ ഖവാജയെ പുറത്താക്കി ദക്ഷിണാഫ്രിക്ക ഓസീസിന് ആദ്യ പ്രഹരം നൽകി. 20 പന്തുകൾ കളിച്ച ഖവാജ റണ്ണൊന്നുമെടുക്കാതെ റബാഡയുടെ പന്തിൽ ബെഡിങ്ഹാമിന് ക്യാച്ച് നൽകി മടങ്ങുകയായിരുന്നു. തൊട്ടുപിന്നാലെ മൂന്നാമനായി ഇറങ്ങിയ കാമറൂൺ ഗ്രീനിനെയും റബാഡ പുറത്താക്കി. നാല് റൺസിൽ നിൽക്കെ ഗ്രീനിനെ റബാഡയുടെ പന്തിൽ മാർക്രമാണ് ക്യാച്ചെടുത്തത്. തുടർന്ന് ഓപ്പണിങ്ങിൽ ഇറങ്ങിയ മാർനസ് ലബുഷെയ്നും നാലാമൻ സ്റ്റീവത്ത് സ്മിത്തും നിലയുറപ്പിച്ച് കളിക്കാൻ ശ്രമിച്ചെങ്കിലും അധികം വൈകാതെ തന്നെ ദക്ഷിണാഫ്രിക്കക്ക് അടുത്ത വിക്കറ്റും ലഭിക്കുകയായിരുന്നു.
56 പന്തുകളിൽ 17 റൺസ് മാത്രമെടുത്ത ലബുഷെയ്ൻ മാർക്കോ യാൻസന്റെ പന്തിൽ വെറെയ്ന് ക്യാച്ച് നൽകിയാണ് മടങ്ങിയത്. ഓപ്പണിങ്ങിൽ ഇറങ്ങി കൂടുതൽ പന്തുകൾ കളിച്ച് കുറഞ്ഞ സ്കോറിൽ പുറത്തായതിന് ലബുഷെയ്ന് നേരെ വലിയ രീതിയിലുളള ട്രോളുകളാണ് സോഷ്യൽ മീഡിയയിൽ വന്നത്. വീണ്ടും വീണ്ടും ഇക്കാര്യം ലബുമോൻ ആവർത്തിക്കുന്നുവെന്ന് ആരാധകർ ട്രോളുന്നു. ലബുഷെയ്ൻ ശരാശരി 40 ൽ താഴെയാകുന്നതിന് മുമ്പ് വിരമിക്കേണ്ടതുണ്ട് എന്നാണ് മറ്റൊരാൾ കമന്റിട്ടത്. “ലബുഷെയ്ന് ഒരിക്കലും സെറ്റാകാൻ കഴിയില്ല! അദ്ദേഹം എത്ര പന്തുകൾ പ്രതിരോധിച്ചാലും അതിന് യാതൊരു പ്രയോജനവുമില്ല,” മറ്റൊരു ആരാധകൻ ട്രോളി.
Read more
“നിങ്ങൾ ഒരു ഇന്നിംഗ്സിൽ 50-55 പന്തുകൾ കളിക്കുമ്പോൾ കുറഞ്ഞത് ഒരു അർദ്ധ സെഞ്ച്വറി പോലും നേടാതെ പുറത്താകുന്നത് തികച്ചും കുറ്റകരമാണ്. ലബുഷെയ്നെ പുറത്താകണം” എന്നാണ് മറ്റൊരു ട്രോൾ. ഓസീസിനായി മൂന്ന്, നാല് ബാറ്റിങ് പൊസിഷനുകളിൽ കളിച്ചിട്ടുളള ലബുഷെയ്ൻ ആദ്യമായാണ് ഓപ്പണിങ് ബാറ്ററായി കളിക്കുന്നത്. എന്നാൽ ഫൈനലിൽ ഇംപാക്ടുളള ഒരു പ്രകടനം കാഴ്ചവയ്ക്കാൻ താരത്തിന് സാധിച്ചില്ല. 57 പന്തുകൾ കളിച്ച താരം ഒരു ഫോർ മാത്രമാണ് നേടിയത്. 30.36 ആണ് സ്ട്രൈക്ക് റേറ്റ്. കഴിഞ്ഞ ആറ് ഇന്നിങ്സുകളിൽ നിന്നായി 75 റൺസ് മാത്രമാണ് ഈ വർഷം ലബുഷെയ്ൻ നേടിയത്.