ഇലയ്ക്കും മുള്ളിനും കേടില്ലാതെ.., ലങ്കയ്‌ക്കെതിരെ അവനെ ഇറക്കണം

ഏഷ്യാകപ്പില്‍ സൂപ്പര്‍ 4 മത്സരത്തില്‍ പാകിസ്ഥാനോട് തോറ്റ നിലവിലെ ചാമ്പ്യന്മാരായ ഇന്ത്യ തങ്ങളുടെ നില അപകടത്തിലാക്കിയിരിക്കുകയാണ്. ഫൈനല്‍ കളിക്കാന്‍ ഇന്ത്യക്ക് ശ്രീലങ്കയ്ക്കും അഫ്ഗാനിസ്ഥാനുമെതിരായ ശേഷിക്കുന്ന രണ്ട് മത്സരങ്ങള്‍ ജയിച്ചേ മതിയാകൂ. ഇവയിലൊന്നില്‍ തോറ്റാല്‍ ഇന്ത്യ ഫൈനല്‍ കാണാതെ പുറത്താകും. അതുകൊണ്ട് തന്നെ രോഹിത് ശര്‍മ്മയും കോച്ച് രാഹുല്‍ ദ്രാവിഡും ശ്രീലങ്കയ്ക്കെതിരെ ഇന്ന് ഇറങ്ങുമ്പോള്‍ ചില വലിയ തീരുമാനങ്ങള്‍ എടുത്തേക്കും.

ഇപ്പോഴിത ലങ്കയ്‌ക്കെതിരെ ഇറങ്ങുന്ന ടീമില്‍ ഒരു മാറ്റം നിര്‍ദ്ദേശിച്ചിരിക്കുകയാണ് സാബ കരീം. സ്പിന്‍ ബോളിംഗ് ഓള്‍റൗണ്ടറായ ദീപക് ഹൂഡയ്ക്കു പകരം പരിചയസമ്പന്നായ ഓഫ് സ്പിന്നര്‍ ആര്‍ അശ്വിനെ ശ്രീലങ്കയ്ക്കെതിരേ ഇന്ത്യ കളിപ്പിക്കണമെന്നാണ് സാബ കരീമിന്റെ നിര്‍ദേശം.

ശ്രീലങ്കയ്ക്കെതിരേ അശ്വിന്‍ തീര്‍ച്ചയായും ഇന്ത്യന്‍ നിരയിലുണ്ടാവണം. നിര്‍ഭാഗ്യവശാല്‍ ദീപക് ഹൂഡയ്ക്കു ടീമിലെ സ്ഥാനം നഷ്മാവുകയും ചെയ്യും. അഞ്ചു ബോളര്‍മാരെന്ന കോമ്പിനേഷനിലേക്കു ഈ മല്‍സരത്തില്‍ ഇന്ത്യ തിരിച്ചുപോവണം. ആറാമത്തെ ബോളിംഗ് ഓപ്ഷനായി ഹാര്‍ദിക് പാണ്ഡ്യയെ ഉപയോഗിക്കണമെന്നും സാബ കരീം ആവശ്യപ്പെട്ടു.

അശ്വിന്‍ ഇന്ത്യന്‍ നിരയില്‍ വേണമെന്ന സാബ കരീമിന്റെ അഭിപ്രായത്തോടു ചര്‍ച്ചയില്‍ പങ്കെടുത്ത ഇന്ത്യയുടെ മുന്‍ ഓള്‍റൗണ്ടര്‍ റീതീന്ദര്‍ സോധിയും യോജിച്ചു. രവി ബിഷ്നോയ്ക്കു പകരം ആര്‍ അശ്വിനെ ഇന്ത്യ കളിപ്പിക്കണം. ശ്രീലങ്കന്‍ നിരയില്‍ ഇടംകൈയന്‍ ബാറ്റര്‍മാര്‍ ഒരുപാടുണ്ട്. അവര്‍ ഈ ടൂര്‍ണമെന്റില്‍ നന്നായി പെര്‍ഫോം ചെയ്തിട്ടുമുണ്ട്. അതിനെ മറികടക്കണമെങ്കില്‍ അനുഭവസമ്പത്തുള്ള ഒരു ബോളറെയാണ് ഇന്ത്യക്കു ആവശ്യമെന്നും സോധി ചൂണ്ടിക്കാട്ടി.