ഒടിപി നല്‍കിയതും ചിത്രങ്ങള്‍ അയച്ചതും അതിഥി ഭരദ്വാജിന്; ലഭിച്ചത് പാക് ഏജന്റിന്, ഗുജറാത്ത് സ്വദേശിയായ ആരോഗ്യപ്രവര്‍ത്തകന്‍ പിടിയില്‍

പാകിസ്ഥാന് വേണ്ടി ഇന്ത്യയില്‍ ചാരപ്രവര്‍ത്തനം നടത്തിയ ആരോഗ്യപ്രവര്‍ത്തകന്‍ പിടിയില്‍. ഗുജറാത്തിലെ കച്ച് സ്വദേശിയായ സഹ്‌ദേവ് സിങ് ഗോഹില്‍ എന്ന യുവാവാണ് എയര്‍ഫോഴ്‌സിന്റെയും ബിഎസ്എഫിന്റെയും സുപ്രധാന വിവരങ്ങള്‍ പാകിസ്ഥാന് കൈമാറിയ സംഭവത്തില്‍ പിടിയിലായത്. തീവ്രവാദ വിരുദ്ധ സേനയാണ് ഇയാളെ പിടികൂടിയത്.

അതിഥി ഭരദ്വാജ് എന്ന് പരിചയപ്പെടുത്തിയ ഒരു സ്ത്രീയുമായി 2023ലാണ് സഹ്‌ദേവ് പരിചയത്തിലാകുന്നത്. തുടര്‍ന്ന് അടുപ്പം ശക്തമായ ശേഷം സഹ്‌ദേവിനോട് ഇന്ത്യന്‍ വ്യോമസേനയുടെയും അതിര്‍ത്തി രക്ഷാസേനയുടെയും ചില കേന്ദ്രങ്ങളുടെ ഫോട്ടോകള്‍ ആവശ്യപ്പെട്ടു. വാട്‌സ്ആപ് വഴിയായിരുന്നു ബന്ധം.

യുവതി ആവശ്യപ്പെട്ടത് പ്രകാരം അടുത്തിടെ നിര്‍മിച്ചതും നിര്‍മാണത്തിലിരിക്കുന്നതുമായ കേന്ദ്രങ്ങളുടെ ഫോട്ടോകള്‍ സഹ്‌ദേവ് അയച്ചുനല്‍കി.
പാകിസ്ഥാനി ഏജന്റിനാണ് സഹ്‌ദേവ് ഇത്തരത്തില്‍ എയര്‍ഫോഴ്‌സിന്റെയും ബിഎസ്എഫിന്റെയും സുപ്രധാന വിവരങ്ങള്‍ കൈമാറിയിരുന്നത്. മേയ് ഒന്നാം തീയ്യതിയാണ് ഉദ്യോഗസ്ഥര്‍ യുവാവിനെ ആദ്യം പ്രാഥമിക അന്വേഷണത്തിനായി വിളിപ്പിക്കുന്നത്.

വ്യോമസേനയുടെയും ബിഎസ്എഫിന്റെയും കേന്ദ്രങ്ങളെക്കുറിച്ചുള്ള ചിത്രങ്ങളും വീഡിയോകളും ഇയാള്‍ പാകിസ്ഥാനി ഏജന്റിന് കൈമാറിയതായി കണ്ടെത്തി. 2025ല്‍ സ്വന്തം ആധാര്‍ കാര്‍ഡ് നല്‍കി സഹ്‌ദേവ് ഒരു സിം എടുത്തു. ശേഷം ഈ നമ്പര്‍ അതിഥി ഭരദ്വാജിന് വേണ്ടി വാട്‌സ്ആപ് ഉപയോഗിക്കാനായി നല്‍കി.

വാട്‌സ്ആപ് ഇന്‍സ്റ്റാള്‍ ചെയ്യുന്ന സമയത്ത് ഒടിപി പറഞ്ഞുകൊടുത്തായിരുന്നു ഇത് ചെയ്തത്. ശേഷം ഈ നമ്പറിലേക്കായി വ്യോമസേനാ കേന്ദ്രങ്ങളുടെയും ബിഎസ്എഫ് കേന്ദ്രങ്ങളുടെയും എല്ലാ ഫോട്ടോകളും വീഡിയോകളും അയക്കുന്നത്. സഹദേവ് പറഞ്ഞുകൊടുത്ത ഒടിപി വെച്ച് ഇന്‍സ്റ്റാള്‍ ചെയ്ത വാട്‌സ്ആപ് അക്കൗണ്ട് പാകിസ്ഥാനില്‍ നിന്നാണ് പ്രവര്‍ത്തിക്കുന്നതെന്ന് ഫോറന്‍സിക് പരിശോധനയില്‍ കണ്ടെത്തി.

Read more

അജ്ഞാതനായ ഒരു വ്യക്തിയില്‍ നിന്ന് ഇയാള്‍ക്ക് 40,000 രൂപ പണമായി ലഭിച്ചുവെന്നും അധികൃതര്‍ക്ക് വിവരം ലഭിച്ചിട്ടുണ്ട്. പാകിസ്ഥാന് വേണ്ടി ഇന്ത്യയില്‍ നിന്ന് ചാര പ്രവര്‍ത്തനം നടത്തുന്നവരെ കണ്ടെത്താന്‍ കഴിഞ്ഞ ദിവസങ്ങളില്‍ നടന്നുവന്ന വ്യാപക അന്വേഷണത്തിന്റെ ഭാഗമായാണ് പുതിയ അറസ്റ്റും ഉണ്ടായത്.