ലോകകപ്പിൽ രോഹിതും കോഹ്‌ലിയും ടീമിൽ ഉണ്ടാകണം, ബിസിസിഐ അവരെ തഴയരുത്, അത് ആപത്താണ്: രവിചന്ദ്രൻ അശ്വിൻ

രോഹിത് ശർമ്മയുടെയും വിരാട് കോഹ്‌ലിയുടെയും ഏകദിന കരിയറിനെക്കുറിച്ചും വരാനിരിക്കുന്ന 2027 ലോകകപ്പിനെക്കുറിച്ചും നിലനിൽക്കുന്ന ഊഹാപോഹങ്ങളിൽ ബി.സി.സി.ഐ ഉടനടി നിലപാട് വ്യക്തമാക്കണമെന്ന് ആവശ്യപ്പെട്ട് മുൻ ഇന്ത്യൻ താരം രവിചന്ദ്രൻ അശ്വിൻ. താരങ്ങൾക്ക് സമ്മർദ്ദമില്ലാതെ കളിക്കാൻ ടീം മാനേജ്മെന്റ് അവർക്ക് വ്യക്തമായ സന്ദേശം നൽകണമെന്നും അശ്വിൻ ആവശ്യപ്പെട്ടു.

2027-ൽ ദക്ഷിണാഫ്രിക്കയിൽ നടക്കാനിരിക്കുന്ന ഏകദിന ലോകകപ്പിൽ ഇന്ത്യൻ ഇതിഹാസ താരങ്ങളായ വിരാട് കോഹ്‌ലിയും രോഹിത് ശർമ്മയും കളിക്കണമോ എന്ന കാര്യത്തിൽ ഉടൻ തീരുമാനമെടുക്കണമെന്ന് രവിചന്ദ്രൻ അശ്വിൻ. ഇരുവരുടെയും പരിചയസമ്പത്ത് ദക്ഷിണാഫ്രിക്കയിലെ ലോകകപ്പിൽ ഇന്ത്യയ്ക്ക് അത്യന്താപേക്ഷിതമാണെന്നും അശ്വിൻ ഓർമ്മിപ്പിച്ചു.

രോഹിതിന്റെയും കോഹ്‌ലിയുടെയും കരിയർ അവസാനിച്ചു എന്ന് വരുത്തിത്തീർക്കാൻ ചിലർ ബോധപൂർവ്വം ശ്രമിക്കുന്നുണ്ടെന്ന് അശ്വിൻ കുറ്റപ്പെടുത്തി. “രോഹിതിനെയും വിരാടിനെയും കുറിച്ചുള്ള ഈ ഊഹാപോഹങ്ങൾ ഒട്ടും നല്ലതല്ല. അവർ ലോകകപ്പ് കളിക്കാൻ പാടില്ല എന്ന് ആഗ്രഹിക്കുന്ന ചിലരുടെ മനസ്സിൽ നിന്നാണ് ഇത്തരം വാർത്തകൾ വരുന്നത്. അത് ആരാണെന്ന് എനിക്കറിയില്ല. കുറച്ചുപേർക്ക് അവർ കളിക്കുന്നതിൽ സംശയമുണ്ട്, എന്നാൽ വേറെ ചിലർക്ക് അവർ ടീമിൽ ഉണ്ടാകണം എന്ന് ആഗ്രഹമുണ്ട്. എന്നാൽ ദക്ഷിണാഫ്രിക്കയിൽ ലോകകപ്പ് കളിക്കാൻ ഇത്തരം പരിചയസമ്പന്നരായ ബാറ്റർമാർ ഇന്ത്യയ്ക്ക് തീർച്ചയായും ആവശ്യമാണെന്നാണ് എന്റെ വ്യക്തിപരമായ അഭിപ്രായം.” രോഹിത് ശർമ്മ പറഞ്ഞു,

Read more

ലോകകപ്പിന് ഇനിയും 14-15 മാസങ്ങൾ ബാക്കിയുണ്ട്. അതിനാൽ ടീം മാനേജ്മെന്റ് ഇപ്പോൾ തന്നെ കൃത്യമായൊരു തീരുമാനത്തിൽ എത്തണമെന്നും അശ്വിൻ നിർദ്ദേശിക്കുന്നു. ഇരു താരങ്ങളെയും ലോകകപ്പ് കളിപ്പിക്കാനാണ് ഉദ്ദേശിക്കുന്നതെങ്കിൽ അത് അവരെ ഔദ്യോഗികമായി അറിയിക്കണം. അടുത്ത ഒരു വർഷത്തേക്ക് പൂർണ്ണ സ്വാതന്ത്ര്യത്തോടെയും ആത്മവിശ്വാസത്തോടെയും കളിക്കാൻ അവർക്ക് അനുകൂലമായ സാഹചര്യം ഒരുക്കണം.