INDIAN CRICKET: രോഹിത് അവന്റെ കഴിവിനോട് നീതി പുലര്‍ത്തിയില്ല, എന്തൊക്കെയാണ് കാണിച്ചുകൂട്ടിയത്‌, ഹിറ്റ്മാനെതിരെ വിമര്‍ശനവുമായി മുന്‍താരം

ടെസ്റ്റ് ക്രിക്കറ്റില്‍ രോഹിത് ശര്‍മ്മ തന്റെ കഴിവിനോട് നീതി പുലര്‍ത്തിയില്ലെന്ന് വിമര്‍ശിച്ച് മുന്‍ ഇന്ത്യന്‍ താരം പ്രവീണ്‍ ആമ്രെ. ടെസ്റ്റില്‍ നിന്നുളള ഹിറ്റ്മാന്റെ വിരമിക്കലിന് പിന്നാലെയാണ് പ്രവീണ്‍ ആമ്രെ തുറന്നടിച്ചത്. 38കാരനായ രോഹിത് 2013ലാണ് ടെസ്റ്റില്‍ ഇന്ത്യയ്ക്കായി അരങ്ങേറ്റം കുറിച്ചത്. 67 ടെസ്റ്റ് മത്സരങ്ങളാണ് തന്റെ കരിയറില്‍ താരം കളിച്ചത്. ഇതില്‍ 40.57 ശരാശരിയില്‍ 12 സെഞ്ച്വറികളും 18 അര്‍ധസെഞ്ച്വറികളും രോഹിത് നേടി.അതിശയകരമായ പ്രതിരോധശേഷിയും എല്ലാ മുംബൈ ബാറ്റ്‌സ്മാന്‍മാര്‍ക്കും ഉള്ള ഒരു സ്വതസിദ്ധമായ കളിബോധവും രോഹിത് ശര്‍മ്മയ്ക്ക് ഉണ്ടെന്ന് പ്രവീണ്‍ ആമ്രെ പറയുന്നു.

“അദ്ദേഹത്തിന് എപ്പോഴും ആ ആത്മവിശ്വാസം ഉണ്ടായിരുന്നു. തുടക്കത്തില്‍ അദ്ദേഹം ധാരാളം ഷോട്ടുകള്‍ കളിക്കുകയും ഔട്ട്ഫീല്‍ഡില്‍ പിടിക്കപ്പെടുകയും ചെയ്യുമായിരുന്നു. ഒരുപക്ഷേ അതുകൊണ്ടായിരിക്കാം ആദ്യകാല സ്ഥിരത നഷ്ടപ്പെട്ടത്. എന്നാല്‍ ഒരിക്കല്‍ അദ്ദേഹം തന്റെ കളി മനസ്സിലാക്കിക്കഴിഞ്ഞാല്‍, അദ്ദേഹം സ്ഥിരതയുള്ളവനായി. പക്ഷേ, ഒരു ടെസ്റ്റ് ബാറ്റ്‌സ്മാന്‍ എന്ന നിലയില്‍ തന്റെ കഴിവിനോട് അദ്ദേഹം നീതി പുലര്‍ത്തിയില്ലെന്ന് എനിക്ക് ഇപ്പോഴും തോന്നുന്നു, പ്രവീണ്‍ ആമ്രെ പറഞ്ഞു.

ടെസ്റ്റ് കരിയറിന്റെ തുടക്കത്തില്‍ ലോവര്‍ മിഡില്‍ ഓര്‍ഡര്‍ ബാറ്ററായിട്ടാണ് രോഹിത് ശര്‍മ്മ കളത്തില്‍ ഇറങ്ങിയത്. 2019 മുതല്‍ അദ്ദേഹം ഓപ്പണിങ് ബാറ്ററായി കളിച്ചുതുടങ്ങി. ടി20യില്‍ നിന്നും ടെസ്റ്റില്‍ നിന്നും വിരമിച്ച രോഹിത് നിലവില്‍ ഏകദിന ക്രിക്കറ്റില്‍ മാത്രമാണ് തുടരുന്നത്. 2027 ഏകദിന ലോകകപ്പ് വരെ താന്‍ കളിക്കുമെന്ന് കഴിഞ്ഞ ദിവസം ഒരഭിമുഖത്തില്‍ രോഹിത് ശര്‍മ്മ തുറന്നുപറഞ്ഞിരുന്നു.