വ്യകതിപരമായ നേട്ടങ്ങൾ അയാളെ ബാധിക്കുന്നില്ല, ടീമിന് വേണ്ടി കളത്തിൽ നൂറ് ശതമാനം നൽകുന്ന നായകനാണ് സഞ്ജു; ഞങ്ങൾക്ക് കിട്ടിയ ഭാഗ്യം, നായകനെ പുകഴ്ത്തി കുമാർ സംഗക്കാര

ഇന്നലെ ജയ്പൂരിൽ ചെന്നൈ സൂപ്പർ കിംഗ്‌സിനെതിരെ (സിഎസ്‌കെ) 32 റൺസിന്റെ വിജയത്തിന് ശേഷം രാജസ്ഥാൻ റോയൽസ് (ആർആർ) ഹെഡ് കോച്ച് കുമാർ സംഗക്കാര നായകൻ സഞ്ജു സാംസണെ പ്രശംസിച്ചു. മത്സരത്തിലേക്ക് വന്നാൽ ഈ സീസണിൽ രണ്ടാം മത്സരത്തിലും ചെന്നൈക്ക് അത് സാധിച്ചില്ല, പോയിന്റ് പട്ടികയിൽ ഒന്നാം സ്ഥാനത്ത് ഇരുന്നിട്ടും രാജസ്ഥാൻ എന്ന ഉരുക്കുകോട്ടക്ക് മുന്നിൽ ചെന്നൈക്ക് പിടിച്ചുനിൽക്കാൻ ആയില്ല . ഇന്ത്യൻ പ്രീമിയർ ലീഗ് പോരാട്ടങ്ങളുടെ രണ്ടാം ഘട്ട മത്സരത്തിൽ ഏറ്റുമുട്ടിയ ചെന്നൈ സൂപ്പർ കിങ്സിനെതിരെ രാജസ്ഥാൻ റോയൽസിന് 32 റണ്‍സ് ജയം. രാജസ്ഥാൻ മുന്നോട്ടുവെച്ച 203 എന്ന കൂറ്റൻ വിജയലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ ചെന്നൈക്ക് 20 ഓവറില്‍ 6 വിക്കറ്റ് നഷ്ടത്തിൽ 170 റണ്‍സെടുക്കാനെ ആയുള്ളു. 33 പന്തിൽ 52 റൺ നേടിയ ശിവം ദുബൈ ചെന്നൈ നിരയിൽ ടോപ് സ്കോററായി.

ബാറ്റിംഗിൽ സഞ്ജുവിന് നേടാനായത് 17 റൺസ് മാത്രം ആണെങ്കിലും നായക മികവിൽ അദ്ദേഹം മികച്ചു നിന്നു. ട്രെന്റ് ബോൾട്ടിന്റെ അഭാവത്തിൽ അദ്ദേഹം തന്റെ ബോളറുമാരെ ഉപയോഗിച്ച രീതിക്ക് കൈയടി നൽകേണ്ടതാണ്. അത്രത്തോളം മികച്ച രീതിയിൽ സ്പിന്നറുമാരെയും പേസ് ബോളറുമാരെയും സഞ്ജു കൈകാര്യം ചെയ്തു. മികച്ച വിജയത്തിന് ശേഷം ഡ്രസ്സിംഗ് റൂമിൽ ടീമിനെ അഭിസംബോധന ചെയ്ത ഹെഡ് കോച്ച് സംഗക്കാര, ടീമിന് വേണ്ടിയുള്ള സാംസണിന്റെ പോരാട്ട വീര്യത്തെയും നിസ്വാർത്ഥ കളിയെയും പ്രശംസിച്ചു.

അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെ “നായകൻ, നിങ്ങൾക്ക് വലിയ നന്ദി. സഞ്ജു നിങ്ങൾ ബാറ്റ് ചെയ്യാൻ ഇറങ്ങുന്നത് കാണുമ്പോൾ ജോസ് പറഞ്ഞ കാര്യമാണ് എനിക്ക് പറയാൻ ഉള്ളത്- എപ്പോഴും ടീമിന് വേണ്ടി കളിക്കുന്ന ആളാണ് സഞ്ജു, വ്യക്തിപരമായ നേട്ടങ്ങൾ അവനെ ബാധിക്കുന്നില്ല. സ്വന്തം നേട്ടങ്ങൾക്ക് വേണ്ടി ക്രീസിൽ നിൽക്കാതെ എന്താണോ ടീമിന് ആവശ്യം അത് കൊടുക്കുന്നു. ടീമിന് ഏറ്റവും ആവശ്യമുള്ള ഘട്ടത്തിൽ നിങ്ങൾ അവരെ മുന്നിൽ നിന്ന് നയിച്ചു, ആ രീതിക്ക് എല്ലാ അഭിനന്ദനങ്ങളും.” സംഗക്കാര സഞ്ജുവിനെ അഭിനന്ദിച്ചുകൊണ്ട് പറഞ്ഞു.

സീസണിലെ രണ്ടാം വട്ടവും ചെന്നൈയെ തോൽപ്പിച്ച രാജസ്ഥാൻ പോയിന്റ് പട്ടികയിൽ ഊന്നണം സ്ഥാനത്ത് എത്തി. ചെന്നൈ ഒന്നാം സ്ഥാനത്ത് നിന്ന് മൂന്നാം സ്ഥാനത്തേക്ക് ഇറങ്ങി.