ഇന്ത്യ ഓങ്ങി പാകിസ്ഥാന്‍ നടപ്പാക്കി, സൂപ്പര്‍ താരത്തിന്റെ കരാര്‍ പിസിബി റദ്ദാക്കി

പാകിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡ് (പിസിബി) ഫാസ്റ്റ് ബൗളര്‍ ഹാരിസ് റൗഫിന്റെ സെന്‍ട്രല്‍ കരാര്‍ റദ്ദാക്കി. ഓസ്ട്രേലിയന്‍ മണ്ണില്‍ 3 മത്സരങ്ങളുള്ള ടെസ്റ്റ് പരമ്പരയില്‍ നിന്ന് സ്പീഡ്സ്റ്റര്‍ പി•ാറിയതിനെ തുടര്‍ന്നാണ് പിസിബി ഈ തീരുമാനമെടുത്തത്. മതിയായ കാരണം ബോധിപ്പിക്കാതെ ഓസ്ട്രേലിയക്കെതിരായ ടെസ്റ്റ് പരമ്പരയില്‍ നിന്ന് വിട്ടുനിന്നതിനെ തുടര്‍ന്നാണ് നടപടി.

പാകിസ്ഥാന്‍ 0-3ന് തോറ്റ റെഡ്-ബോള്‍ പരമ്പരയില്‍നിന്ന് പുറത്താകുന്നതിന് മുമ്പ് റൗഫ് ‘മെഡിക്കല്‍ റിപ്പോര്‍ട്ടോ, ന്യായമായ കാരണമോ’ നല്‍കിയില്ല എന്ന വസ്തുതയില്‍ ബോര്‍ഡിന് അതൃപ്തിയുണ്ട്. ടെസ്റ്റ് പരമ്പരയില്‍ കളിക്കാതിരുന്ന താരം ഓസ്ട്രേലിയയിലെ ആഭ്യന്തര ടി20 ലീഗായ ബിഗ് ബാഷില്‍ കളിച്ചിരുന്നു. ഇതും ബോര്‍ഡിനെ ചൊടിപ്പിച്ചു.

ഇതിനു പുറമേ 2024 ജൂണ്‍ 30 വരെ വിദേശ ടി20 ടൂര്‍ണമെന്റുകളില്‍ പങ്കെടുക്കാന്‍ റൗഫിന് പിസിബി എന്‍ഒസിയും (ഒബ്ജക്ഷന്‍ സര്‍ട്ടിഫിക്കറ്റ്) നിഷേധിച്ചു. ഇതോടെ ഈ വര്‍ഷത്തെ ടി20 ലോകകപ്പ് കഴിയുന്നതുവരെ താരത്തിന് വിദേശ ലീഗുകളിലൊന്നും കളിക്കാനാകില്ല.

ഇന്ത്യന്‍ ടീമും സമാനസാഹചര്യം നേരിടുന്നുണ്ട്. ടീമില്‍നിന്ന് അവധിയെടുത്ത യുവതാരം ഇഷാന്‍ കിഷന്‍ മത്സരങ്ങളില്‍ പങ്കെടുക്കാതെ വിട്ടുനില്‍ക്കുകയാണ്. ദക്ഷിണാഫ്രിക്കന്‍ പര്യടനത്തിനിടെയാണ് ഇഷാന്‍ കിഷന്‍ ടീമില്‍നിന്നും അവധി ആവശ്യപ്പെട്ടത്. മാനസികമായ സമ്മര്‍ദത്തിലാണെന്നും കുറച്ചുനാള്‍ വിശ്രമം വേണമെന്നുമായിരുന്നു താരത്തിന്റെ ആവശ്യം.

വിശ്രമത്തിനു ശേഷം രഞ്ജി ട്രോഫിയില്‍ മുംബൈയ്ക്കു വേണ്ടി കളിക്കാന്‍ താരത്തോട് പരിശീലകര്‍ ആവശ്യപ്പെട്ടിരുന്നെങ്കിലും ഇഷാന്‍ അതിനു തയാറായിരുന്നില്ല.