പാകിസ്ഥാനില്‍ ട്വന്റി20 ലീഗില്‍ കിരീടം ചൂടി ; പാകിസ്ഥാന്‍ താരം കടത്തി വെട്ടിയത് രോഹിത്തിനെയൂം സ്മിത്തിനെയും

പാകിസ്താന്‍ ട്വന്റി20 ക്രിക്കറ്റ് ലീഗായ പിഎസ്്എല്ലില്‍ കിരീടം ചൂടി പാകിസ്താന്‍ താരം ഷഹീന്‍ അഫ്രീദി ഇട്ടത് ലോകറെക്കോഡ്. പിന്നിലാക്കിയത് ഓസ്‌ട്രേലിയയുടെ മുന്‍ നായകന്‍ സ്റ്റീവന്‍ സ്മിത്തിനെയും ഇന്ത്യയുടെ നായകന്‍ രോഹിത് ശര്‍മ്മയേയും. ട്വന്റി20 ലീഗ് കിരീടം ചൂടിയ ഏറ്റവും പ്രായം കുറഞ്ഞ നായകന്‍ എന്ന റെക്കോഡാണ് പാക് താരം മറികടന്നത്. പാകിസ്താന്‍ ക്രിക്കറ്റ് ലീഗിലെ ഫൈനലില്‍ മുല്‍ട്ടാണ്‍ സുല്‍ത്താനെ കീഴടക്കി ലാഹോര്‍ ക്വാലാന്റേഴ്‌സ് കിരീടം ചൂടിയത് 21 കാരനായ ഷഹീന്‍ ഷാ അഫ്രീദിയുടെ നേതൃത്വത്തിലാണ്.

ലീഗ് കിരീടം ചൂടിയ കാര്യത്തില്‍ ഷഹീന്‍ പിന്നിലാക്കിയത് ഓസ്‌ട്രേലിയയുടെ സ്റ്റീവ് സ്്മിത്തിനെയാണ്. 2012 ല്‍ ബിഗ്ബാഷ് ലീഗില്‍ സിഡ്‌നി സിക്‌സേഴ്‌സിനെ കിരീടം ചൂടിക്കുമ്പോള്‍ സ്മിത്തിന് 22 വയസ്സായിരുന്നു. ഒരു ലെവലിലും നായകസ്ഥാനം വഹിക്കാത്ത അഫ്രീദിയെ ലാഹോര്‍ ഫ്രാഞ്ചൈസി നായകനാക്കിയത് പിഎസ്എല്‍ തുടങ്ങുംമുമ്പ് ക്രിക്കറ്റ് ആരാധകര്‍ക്ക് വലിയ അത്ഭുതമായിരുന്നു. എന്നാല്‍ ഞായറാഴ്ച രാത്രി തന്നെ എന്തുകൊണ്ടാണ് ഫ്രാഞ്ചൈസി മാനേജ്‌മെന്റ്് വിശ്വസിച്ചതെന്ന് അഫ്രീദി കാണിച്ചുകൊടുക്കുകയും ചെയ്തു.

Read more

ഭാവിയില്‍ ഭാര്യാപിതാവാകാന്‍ പോകുന്ന സാക്ഷാല്‍ ഷഹീദ് അഫ്രീദി പോലും ഈ തീരുമാനത്തെ ആദ്യം എതിര്‍ത്ത് രംഗത്ത് വന്നിരുന്നു. ഈ ഉത്തരവാദിത്വം ഏറ്റെടുക്കുന്നതില്‍ നിന്നും ഷഹീനെ തടയാന്‍ ശ്രമിക്കുക പോലും ചെയ്തിരുന്നു. എന്നാല്‍ നായകന്റെ സമ്മര്‍ദ്ദം താങ്ങാന്‍ താന്‍ ഒരുക്കമാണെന്നായിരുന്നു ഭാവി അമ്മായിയപ്പന് ഷഹീന്‍ നല്‍കിയ മറുപടി. ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മ്മ ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ മുംബൈ ഇന്ത്യന്‍സിനെ ആദ്യം കിരീടം ചൂടിക്കുമ്പോള്‍ 26 വയസ്സായിരുന്നു. ലാഹോര്‍ ക്വാലാന്റേഴ്‌സ് കലാശക്കൊട്ടില്‍ പരാജയപ്പെടുത്തിയ മുള്‍ട്ടാന്‍ സുല്‍ത്താനെ നയിക്കുന്നത് ദേശീയ ടീമിന്റെ ഉപനായകന്‍ കൂടിയായ വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാന്‍ മൊഹമ്മദ് റിസ്വാനായിരുന്നു.