ഏകദിന ലോകകപ്പ്: സെമിയില്‍ ഇന്ത്യയ്‌ക്കെതിരെ മുന്‍കൂര്‍ ജാമ്യമെടുത്ത് വില്യംസണ്‍

ഏകദിന ലോകകപ്പിലെ സെമി ഫൈനല്‍ ചിത്രം ഏറെക്കുറെ വ്യക്തമായിരിക്കുകയാണ്. പോയിന്റ് പട്ടികയിലെ ഒന്നാം സ്ഥാനക്കാരായ ഇന്ത്യയുടെ എതിരാളികളായി ന്യൂസിലന്‍ഡ് എത്തുമെന്ന് ഉറപ്പായിരിക്കുകയാണ്. ശ്രീലങ്കയെ അഞ്ച് വിക്കറ്റിന് തോല്‍പ്പിച്ചതോടെയാണ് ന്യൂസിലന്‍ഡ് നാലാം സ്ഥാനക്കാരായി സെമി ഉറപ്പിച്ചത്. അതേസമയം ഞായറാഴ്ച നടക്കുന്ന മത്സരത്തില്‍ പാകിസ്ഥാന് സെമിയില്‍ കടക്കാന്‍ ഇംഗ്ലണ്ടിനെ 275 റണ്‍സിന് തോല്‍പ്പിക്കുകയോ 2.3 ഓവറില്‍ വിജയലക്ഷ്യം മറികടക്കുകയോ ചെയ്യണം.

പാകിസ്ഥാന്റെ സെമി പ്രവേശം അത്ര എളുപ്പമല്ലാത്തതിനാല്‍ കിവീസ് തന്നെയായിരിക്കും ഇന്ത്യയ്ക്ക് എതിരാളികളെന്ന് ഉറപ്പിക്കാം. ഇന്ത്യയ്ക്ക് എപ്പോഴും പണിതന്നിട്ടുള്ള ടീമാണ് കിവീസ്. 2019 സെമിയിലും ഇന്ത്യ കിവീസിനോട് തോറ്റായിരുന്നു പുറത്തായത്. നേരത്തെ 2021 ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിലും കിവീസിനോടാണ് ഇന്ത്യ തോറ്റത്.

ഇപ്പോള്‍ ഈ ലോകകപ്പ് സെമി ഫൈനലില്‍ ഇന്ത്യയ്‌ക്കെതിരെ കളിക്കേണ്ടതിനെ കുറിച്ച് സംസാരിച്ചിരിക്കുകയാണ് ന്യൂസിലന്‍ഡ് ക്യാപ്റ്റന്‍ കെയ്ന്‍ വില്യംസണ്‍. ഇന്ത്യയുമായി സെമി കളിക്കേണ്ടി വരുന്നത് ഏറെ ബുദ്ധിമുട്ടാണെന്ന് വില്യംസണ്‍ പറഞ്ഞു. ഇന്ത്യ തങ്ങളുടെ നാട്ടിലാണ് കളിക്കുന്നത്. അതിനാല്‍ സെമി ഫൈനല്‍ പോരാട്ടം തങ്ങള്‍ക്ക് വലിയ പരീക്ഷണമായിരിക്കുമെന്നും കിവീസ് ക്യാപ്റ്റന്‍ പറഞ്ഞു.

അവസാന രണ്ട് ഏകദിന ലോകകപ്പിലും സെമിയിലാണ് ഇന്ത്യ പുറത്തായത്. ഇത്തവണ തട്ടകത്തിന്റെ ആധിപത്യമുള്ളത് ഇന്ത്യയെ സെമി കടമ്പ കടക്കാന്‍ സഹായിച്ചേക്കും. 2011ന് ശേഷം ഏകദിന ലോകകപ്പ് നേടാന്‍ ഇന്ത്യക്ക് മുന്നിലുള്ള ഏറ്റവും മികച്ച സുവര്‍ണ്ണാവസരമാണിത്. അതിനുള്ള കരുത്തും നിലവിലെ ടീമിനുണ്ട്.