ഏകദിന ലോകകപ്പ്: ഷമിയെ മാനസികമായി തളര്‍ത്തുന്ന പരാമര്‍ശവുമായി വേര്‍പിരിഞ്ഞ ഭാര്യ, വീഡിയോ വൈറല്‍

ക്രിക്കറ്റ് ലോകകപ്പാണ് മുഹമ്മദ് ഷമിയുടെ സ്വപ്നം. ഇന്ത്യയുടെ ആദ്യ മത്സരങ്ങളില്‍ ഉള്‍പ്പെടാതിരുന്ന പേസര്‍ 4 മത്സരങ്ങളില്‍ നിന്ന് 16 വിക്കറ്റ് വീഴ്ത്തി. ഷമിയുടെ അസാമാന്യ പ്രകടനത്തില്‍ ക്രിക്കറ്റ് സമൂഹം ഒന്നടങ്കം വൗ പറയുമ്പോള്‍, ബോളറുടെ വേര്‍പിരിഞ്ഞ ഭാര്യ ഹസിന്‍ ജഹാന്‍ തന്റെ ഭര്‍ത്താവിന്റെ പ്രകടനത്തില്‍ അത്ര മതിപ്പ് പ്രകടിപ്പിച്ചില്ല.

ന്യൂസ് നേഷന്റെ ലൈവ് ഷോയ്ക്കിടെ സംസാരിക്കവെ ഹസന്‍ ജഹാന്‍ ഷമിയെ തളര്‍ത്തുന്ന പരാമര്‍ശം നടത്തി. ‘കിരീടത്തിലേക്കെത്താന്‍ ഇന്ത്യക്ക് എല്ലാവിധ ആശംസകളും നേരുന്നു. എന്നാല്‍ അദ്ദേഹത്തിനില്ല ( മുഹമ്മദ് ഷമി)’ എന്നാണ് ഹസിന്‍ പറഞ്ഞത്.

ഈ ഷോയില്‍ തന്നെ മറ്റൊരു വിചിത്ര പരാമര്‍ശവും അവര്‍ നടത്തി. എന്തുതന്നെയായാലും, അവന്‍ (ഷമി) മികച്ച പ്രകടനം നടത്തുന്നുണ്ടെങ്കില്‍, ഇന്ത്യന്‍ ടീമില്‍ തുടരുകയും നന്നായി സമ്പാദിക്കുകയും ചെയ്യാം. അത് ഞങ്ങളുടെ ഭാവി സുരക്ഷിതമാക്കും- എന്നും ജഹാന്‍ പറഞ്ഞു.

ഈ വര്‍ഷം ആദ്യം, ഗാര്‍ഹിക പീഡനക്കേസില്‍ അകന്ന ഭാര്യക്ക് പ്രതിമാസം 1,30,000 രൂപ ജീവനാംശം നല്‍കാന്‍ കൊല്‍ക്കത്ത കോടതി മുഹമ്മദ് ഷമിയോട് ഉത്തരവിട്ടിരുന്നു. ഹസിന്‍ ജഹാനും മുഹമ്മദ് ഷമിയും 2014 ജൂണ്‍ 6 നാണ് വിവാഹിതരായി.

2018 മാര്‍ച്ച് 8 ന് ഭര്‍ത്താവിനെതിരെ ഭീഷണി, വിശ്വാസവഞ്ചന, സ്ത്രീധനം എന്നിവ ആരോപിച്ച് ജഹാന്‍ എഫ്‌ഐആര്‍ ഫയല്‍ ചെയ്തിരുന്നു. 2018 മുതല്‍ ദമ്പതികള്‍ വേര്‍പിരിഞ്ഞാണ് താമസിക്കുന്നത്.