ലോകകപ്പിലെ ഷമിയുടെ മിന്നും പ്രകടനം; വിചിത്ര പ്രസ്താവനയുമായി താരത്തിന്റെ വേര്‍പിരിഞ്ഞ ഭാര്യ

ക്രിക്കറ്റ് ലോകകപ്പാണ് മുഹമ്മദ് ഷമിയുടെ സ്വപ്നം. ഇന്ത്യയുടെ ആദ്യ മത്സരങ്ങളില്‍ ഉള്‍പ്പെടാതിരുന്ന പേസര്‍ 4 മത്സരങ്ങളില്‍ നിന്ന് 16 വിക്കറ്റ് വീഴ്ത്തി. ഷമിയുടെ അസാമാന്യ പ്രകടനത്തില്‍ ക്രിക്കറ്റ് സമൂഹം ഒന്നടങ്കം വൗ പറയുമ്പോള്‍, ബോളറുടെ വേര്‍പിരിഞ്ഞ ഭാര്യ ഹസിന്‍ ജഹാന്‍ തന്റെ ഭര്‍ത്താവിന്റെ വിജയത്തെക്കുറിച്ച് വിചിത്രമായ പ്രസ്താവന നടത്തി.

ന്യൂസ്നേഷന് നല്‍കിയ അഭിമുഖത്തിലാണ് ഷമിയുടെയും ടീം ഇന്ത്യയുടെയും ലോകകപ്പിലെ വിജയത്തെക്കുറിച്ച് ഹസിന്‍ ജഹാന്‍ വിചിത്രം പ്രസ്താവന നടത്തിയത്. താന്‍ ക്രിക്കറ്റിന്റെയും ക്രിക്കറ്റ് താരങ്ങളുടെയും ആരാധികയല്ലെന്നാണ് ജഹാന്‍ പറഞ്ഞത്. എന്നിരുന്നാലും, ഷമി മികച്ച പ്രകടനം നടത്തുകയും ഇന്ത്യന്‍ ടീമില്‍ തുടരുകയും നന്നായി സമ്പാദിക്കുകയും ചെയ്യുകയാണെങ്കില്‍ അത് കുടുംബത്തിന്റെ ഭാവിക്ക് നല്ലതായിരിക്കുമെന്നും അവര്‍ പറഞ്ഞു.

എന്തുതന്നെയായാലും, അവന്‍ (ഷമി) മികച്ച പ്രകടനം നടത്തുന്നുണ്ടെങ്കില്‍, ഇന്ത്യന്‍ ടീമില്‍ തുടരുകയും നന്നായി സമ്പാദിക്കുകയും ചെയ്യാം. അത് ഞങ്ങളുടെ ഭാവി സുരക്ഷിതമാക്കും- അഭിമുഖത്തില്‍ ജഹാന്‍ പറഞ്ഞു.

ഈ വര്‍ഷം ആദ്യം, ഗാര്‍ഹിക പീഡനക്കേസില്‍ അകന്ന ഭാര്യക്ക് പ്രതിമാസം 1,30,000 രൂപ ജീവനാംശം നല്‍കാന്‍ കൊല്‍ക്കത്ത കോടതി മുഹമ്മദ് ഷമിയോട് ഉത്തരവിട്ടിരുന്നു. ഹസിന്‍ ജഹാനും മുഹമ്മദ് ഷമിയും 2014 ജൂണ്‍ 6 നാണ് വിവാഹിതരായി. 2018 മാര്‍ച്ച് 8 ന് ഭര്‍ത്താവിനെതിരെ ഭീഷണി, വിശ്വാസവഞ്ചന, സ്ത്രീധനം എന്നിവ ആരോപിച്ച് ജഹാന്‍ എഫ്ഐആര്‍ ഫയല്‍ ചെയ്തിരുന്നു. 2018 മുതല്‍ ദമ്പതികള്‍ വേര്‍പിരിഞ്ഞാണ് താമസിക്കുന്നത്.