ഏകദിന ലോകകപ്പ്: ബംഗ്ലാദേശിനെ പോലെ 'കളിച്ചാല്‍' പാകിസ്ഥാന് സെമിയില്‍ കടക്കാം; നെറികേടിന്റെ വഴി ഉപദേശിച്ച് വസീം അക്രം

ഏകദിന ലോകകപ്പില്‍ ശ്രീലങ്കയ്‌ക്കെതിരേ ന്യൂസീലന്‍ഡ് അഞ്ച് വിക്കറ്റിന് ജയിച്ചതോടെ പാകിസ്ഥാന്റെ സെമി പ്രതീക്ഷകള്‍ ഏറെക്കുറെ അസ്തമിച്ചിരിക്കുകയാണ്. അവസാന മത്സരത്തില്‍ ഇംഗ്ലണ്ടിനെ 2.3 ഓവറില്‍ മറികടന്ന് ജയിച്ചാലോ 275 റണ്‍സിന് തോല്‍പ്പിച്ചാലോ മാത്രമെ പാകിസ്താന് സെമിയിലെത്താനാവൂ. ഇപ്പോഴിതാ ഈ അവസ്ഥയില്‍ പാകിസ്ഥാന് സെമിയില്‍ കടന്നുകൂടാനുള്ള ഏകവഴി ഏതാണെന്ന് പറഞ്ഞിരിക്കുകയാണ് പാക് ഇതിഹാസം വസീം അക്രം.

ഇംഗ്ലണ്ട് ടീമിനെ ഡ്രെസ്സിംഗ് റൂമില്‍ പൂട്ടിയിട്ടാല്‍ ബാബര്‍ അസമിനും സംഘത്തിനും സെമിയിലേക്ക് യോഗ്യത നേടാനാകുമെന്ന് അക്രം പരിഹസിച്ചു. ‘പാകിസ്ഥാന്‍ ഇംഗ്ലണ്ടിനെതിരെ ആദ്യം ബാറ്റ് ചെയ്യുകയും നല്ല റണ്‍സ് നേടുകയും വേണം. തുടര്‍ന്ന് ഇംഗ്ലണ്ട് ടീമിനെ ഡ്രസ്സിംഗ് റൂമില്‍ പൂട്ടിയിട്ട് അവരെ ടൈംഡ് ഔട്ടാക്കണം’ അക്രം പരിഹാസപൂര്‍വ്വം പറഞ്ഞു. ലോകപ്പില്‍ ശ്രീലങ്കയും ബംഗ്ലാദേശുമായുള്ള മത്സരത്തില്‍ ലങ്കയുടെ ഏയ്ഞ്ചലോ മാത്യൂസിനെ ബംഗ്ലാദേശ് ടൈംഡ് ഔട്ടിലൂടെ പുറത്താക്കിയത് ഏറെ ചര്‍ച്ചയായിരുന്നു.

ഇന്ത്യയ്ക്കെതിരെ നാണംകെട്ട തോല്‍വി നേരിട്ടതിന് ശേഷം പാകിസ്ഥാന് ടൂര്‍ണമെന്റില്‍ കരകയറാന്‍ കഴിഞ്ഞിട്ടില്ല. അഫ്ഗാനിസ്ഥാനെതിരായ ഞെട്ടിക്കുന്ന തോല്‍വിയും അവരുടെ തകര്‍ച്ചയ്ക്ക് ആക്കം കൂട്ടി. ബാറ്റിംഗ്, ബോളിംഗ് യൂണിറ്റുകള്‍ വലിയ തോതില്‍ നിരാശപ്പെടുത്തി. ക്യാപ്റ്റന്‍ ബാബര്‍ എല്ലാ കാര്യങ്ങളിലും പരാജയപ്പെട്ടു. ഷഹീന്‍ അഫ്രീദിയുടെയും ഹാരിസ് റൗഫിന്റെയും പേസ് ജോഡികള്‍ പ്രധാനപ്പെട്ട മത്സരങ്ങളില്‍ ആക്രമണ സ്വഭാവം കാട്ടിയെങ്കിലും സ്പിന്നര്‍മാര്‍ക്ക് ഒരിക്കലും തിളങ്ങാനായില്ല.

ഈ മാസം 11ന് ജോസ് ബട്ട്ലറുടെ നേതൃത്വത്തിലുള്ള ടീമിനെതിരെയാണ് പാകിസ്ഥാന്റെ അഭിമാന പോരാട്ടം. മറുവശത്ത്, 2025 ലെ ചാമ്പ്യന്‍സ് ട്രോഫിക്ക് യോഗ്യത നേടുന്നതിനായി പോയിന്റ് പട്ടികയില്‍ തങ്ങളുടെ സ്ഥാനം ഉറപ്പിക്കാന്‍ ഇംഗ്ലണ്ടിന് ജയിച്ചേ തീരൂ.

ഇന്റര്‍നാഷണല്‍ ക്രിക്കറ്റ് കൗണ്‍സില്‍ അവതരിപ്പിച്ച പുതിയ നിയമങ്ങള്‍ അനുസരിച്ച്, ലോകകപ്പ് പോയിന്റ് പട്ടികയിലെ ഏറ്റവും മികച്ച ഏഴ് ടീമുകള്‍ ആതിഥേയ രാജ്യമായ പാകിസ്ഥാനൊപ്പം 2025 ലെ ചാമ്പ്യന്‍സ് ട്രോഫി ഇവന്റില്‍ മാറ്റുരയ്ക്കും.