ഏകദിന ലോകകപ്പ്: 'ഇതൊക്കെ കേള്‍ക്കുമ്പോള്‍ ലജ്ജ തോന്നുന്നു'; ടോസ് ഫിക്‌സിംഗ് വിവാദത്തില്‍ വസീം അക്രം

ന്യൂസിലന്‍ഡിനെതിരായ സെമി ഫൈനല്‍ മത്സരത്തിലെ ടോസ് ഫിക്‌സിംഗ് വിവാദത്തില്‍ ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മ്മയ്ക്ക് പിന്തുണയുമായി പാക് ഇതിഹാസ താരം വസീം അക്രം. ടോസ് അനുകൂലമാക്കാന്‍ രോഹിത് ശര്‍മ്മ കള്ളത്തരം കാട്ടിയെന്ന് പാകിസ്ഥാന്‍ മുന്‍ താരം സിക്കന്ദര്‍ ബക്തിന്റെ പ്രസ്താവനയ്ക്കെതിരെയാണ് അക്രം രംഗത്തെത്തിയത്.

സെമി ഫൈനല്‍ ടോസില്‍ ന്യൂസിലന്‍ഡ് ക്യാപ്റ്റന്‍ കെയ്ന്‍ വില്യംസണ്‍ നില്‍ക്കുന്നിടത്തുനിന്ന് വളരെ ദൂരത്തേക്കാണ് രോഹിത് നാണയം എറിഞ്ഞുവെന്ന് ബഖ്ത് ആരോപിച്ചു. ഈ സാഹചര്യത്തില്‍ ടോസ് ആരാണ് നേടിയതെന്ന് കെയ്ന്‍ വില്യംസണിന് കാണാന്‍ കഴിഞ്ഞില്ലെന്നും ടോസ് തനിക്ക് അനുകൂലമാക്കാനാണ് രോഹിത് ശര്‍മ്മ ശ്രമിക്കുന്നതെന്നും ബഖ്ത് പറഞ്ഞു.

വസീം അക്രം ഇതിനോട് വിയോജിച്ചു. ഇന്ത്യയ്‌ക്കെതിരെ ഒന്നിന് പിറകെ ഒന്നായി പാക് താരങ്ങള്‍ ആരോപണങ്ങള്‍ ഉയര്‍ത്തുന്നത് കേള്‍ക്കുമ്പോള്‍ ലജ്ജ തോന്നുന്നെന്ന് അക്രം പറഞ്ഞു. ടോസിംഗ് സമയത്ത് നാണയം എവിടെ പതിക്കണമെന്ന് പ്രത്യേക നിയമമൊന്നുമില്ലെന്നും സ്‌പോണ്‍സര്‍ഷിപ്പ് കാരണങ്ങളാല്‍ പായയില്‍ എവിടെ വീണാലും മതിയെന്നും വസീം അക്രം പറഞ്ഞു.

മുബൈയിലെ വാംഖഡെയില്‍ നടന്ന സെമി ഫൈനലില്‍ ന്യൂസിലാന്‍ഡിനെ 70 റണ്‍സിനു തര്‍ത്ത് ഇന്ത്യ ഫൈനലില്‍ പ്രവേശിച്ചു. 2011നു ശേഷം ആദ്യമായിട്ടാണ് ഇന്ത്യ ലോകകപ്പ് ഫൈനലില്‍ കടക്കുന്നത്.