ഏകദിന ലോകകപ്പ്: വിവാദം അവസാനിക്കാതെ ഇന്ത്യ-പാക് പോരാട്ടം, ഐസിസിയ്ക്ക് പരാതി നല്‍കി പിസിബി

ഐസിസി ക്രിക്കറ്റ് ലോകകപ്പില്‍ ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള ഹൈ-വോള്‍ട്ടേജ് ഏറ്റുമുട്ടലിനെക്കുറിച്ചുള്ള വിവാദം അവസാനിക്കുന്നില്ല. കാണികളുടെ അനിയന്ത്രിതമായ പെരുമാറ്റത്തിനെതിരെ ഇപ്പോള്‍ ഐസിസിയ്ക്ക് പരാതി നല്‍കിയിരിക്കുകയാണ് പാകിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡ് (പിസിബി). ഒക്ടോബര്‍ 14 ശനിയാഴ്ച അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ പാകിസ്ഥാന്‍ നായകന്‍ ബാബര്‍ അസം അടക്കമുള്ള പാക് താരങ്ങളോട് സ്റ്റേഡിയത്തിലുണ്ടായിരുന്ന കാണികള്‍ അനാദരവോടെ പെരുമാറിയിരുന്നു.

മത്സരം അവസാനിച്ചതിന് ശേഷം, ലോകത്തിലെ ഏറ്റവും വലിയ സ്റ്റേഡിയത്തില്‍ തന്റെ ടീമിന് പിന്തുണ ലഭിക്കാത്തതില്‍ പാകിസ്ഥാന്‍ ടീം ഡയറക്ടര്‍ മിക്കി ആര്‍തറും നിരാശ പ്രകടിപ്പിച്ചിരുന്നു. കളി കഴിഞ്ഞ് മൂന്ന് ദിവസത്തിന് ശേഷം, പിസിബി ഒടുവില്‍ ഇതിനെതിരെ നടപടിയെടുക്കാന്‍ തീരുമാനിക്കുകയും വിഷയത്തില്‍ ഐസിസിക്ക് പരാതി നല്‍കുകയും ചെയ്യുകയായിരുന്നു.

പാകിസ്ഥാന്‍ മാധ്യമപ്രവര്‍ത്തകര്‍ക്കുള്ള വിസ വൈകുന്നതിലും ആരാധകര്‍ക്ക് വിസ നയം ഇല്ലാത്തതിലും പാകിസ്ഥാന്‍ ബോര്‍ഡ് മറ്റൊരു പ്രതിഷേധം രേഖപ്പെടുത്തി.

ഇന്ത്യയുടെ സര്‍വാധിപത്യ വിജയമാണ് അഹമ്മദാബാദില്‍ കണ്ടത്. ഇന്ത്യ തൊട്ടതെല്ലാം പൊന്നായെന്ന് പറയാം. ബാറ്റിങ്ങിലും ബൗളിങ്ങിലും ഇന്ത്യ ആധിപത്യം പുലര്‍ത്തി. ആദ്യം ബാറ്റുചെയ്ത പാകിസ്ഥാന്‍ 191 റണ്‍സില്‍ ഓള്‍ഔട്ടായപ്പോള്‍ മറുപടിക്കിറങ്ങിയ ഇന്ത്യ 117 പന്തും 7 വിക്കറ്റും ബാക്കിനിര്‍ത്തി ജയിച്ചുകയറി.