'പിച്ചില്‍ അപകടകരമായ വിധത്തില്‍ ഒന്നുമുണ്ടായില്ല'; മൊട്ടേരയില്‍ സംഭവിച്ചതിനെ കുറിച്ച് പീറ്റേഴ്‌സണ്‍

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പേരില്‍ പുനര്‍നാമകരണം ചെയ്ത അഹമ്മദാബാദ് മൊട്ടേര സ്റ്റേഡിയത്തിലെ ആദ്യ രാജ്യാന്തര ക്രിക്കറ്റ് ടെസ്റ്റിന് രണ്ടു ദിവസത്തെ മാത്രം ആയുസാണുണ്ടായിരുന്നത്. സ്പിന്നര്‍മാര്‍ മാത്രം കളിച്ച് ടെസ്റ്റില്‍ 10 വിക്കറ്റിനാണ് ഇന്ത്യയുടെ വിജയം. എന്നാല്‍ പലരും മൊട്ടേരയിലെ പിച്ചിനെ പഴിക്കുമ്പോള്‍, വിക്കറ്റില്‍ അപകടകരമായ വിധത്തില്‍ ഒന്നുമുണ്ടായിരുന്നില്ലെന്ന് പറഞ്ഞിരിക്കുകയാണ് മുന്‍ ഇംഗ്ലണ്ട് നായകന്‍ കെവിന്‍ പീറ്റേഴ്‌സണ്‍.

“രണ്ട് ടീമിന്റേയും ബാറ്റിംഗ് മോശമായിരുന്നു. അവരവരോട് തന്നെ സത്യസന്ധത പുലര്‍ത്തുന്നവരാണെങ്കില്‍, തങ്ങള്‍ മോശമായാണ് ബാറ്റ് ചെയ്തത് എന്ന് അവര്‍ തന്നെ സമ്മതിക്കും. 30 വിക്കറ്റില്‍ 21 വിക്കറ്റും സ്ട്രെയ്റ്റ് ഡെലിവറിയിലാണ്. വിക്കറ്റില്‍ അപകടകരമായ വിധത്തില്‍ ഒന്നുമുണ്ടായില്ല. ഭേദപ്പെട്ട ബാറ്റിംഗാണ് അവിടെ വേണ്ടിയിരുന്നത്. ഭേദപ്പെട്ട ബാറ്റിംഗിലൂടെ കളി മൂന്നാം ദിനത്തിലേക്കും നാലാം ദിനത്തിലേക്കും നീണ്ടേനെ” പീറ്റേഴ്സണ്‍ പറഞ്ഞു.

Image

മൊട്ടേരയിലെ പിച്ചില്‍ സ്പിന്നര്‍മാര്‍ സംഹാര താണ്ഡവമാടിയപ്പോള്‍ ബാറ്റ്‌സ്മാന്‍മാര്‍ നക്ഷത്രമെണ്ണി. ഇംഗ്ലണ്ട് ഉയര്‍ത്തിയ 49 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഇന്ത്യ, 7.4 ഓവറില്‍ വിക്കറ്റ് നഷ്ടം കൂടാതെ ലക്ഷ്യത്തിലെത്തി. ഇന്ത്യയ്ക്ക് 33 റണ്‍സ് മാത്രം ഒന്നാം ഇന്നിംഗ്സ് ലീഡ് സമ്മാനിച്ച് രണ്ടാം ഇന്നിംഗ്സ് ആരംഭിച്ച ഇംഗ്ലണ്ട്, 30.4 ഓവറില്‍ 81 റണ്‍സിന് എല്ലാവരും പുറത്തായതോടെയാണ് ഇന്ത്യയ്ക്ക് മുന്നില്‍ 49 റണ്‍സ് വിജയലക്ഷ്യമുയര്‍ന്നത്.

Image

ജയത്തോടെ നാലു ടെസ്റ്റുകള്‍ ഉള്‍പ്പെടുന്ന പരമ്പരയില്‍ ഇന്ത്യ 2-1ന് മുന്നിലെത്തി. പരമ്പരയിലെ അവസാന ടെസ്റ്റ് ഇതേ വേദിയില്‍ മാര്‍ച്ച് നാലു മുതല്‍ നടക്കും.