ട്രംപിന്റെ നാവിക ഉപരോധത്തെ വകവെയ്ക്കാതെ ചൈനീസ് കപ്പല്‍; അമേരിക്കന്‍ ഉപരോധമുള്ള 'റിച്ച് സ്റ്റാറി' ഹോര്‍മുസ് കടലിടുക്ക് കടന്നുപോയി

അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ നാവിക ഉപരോധത്തെ വെല്ലുവിളിച്ച് ചൈനയുമായി ബന്ധമുള്ള യുഎസ് നിരോധനമുള്ള ഒരു ടാങ്കര്‍ ഹോര്‍മുസ് കടലിടുക്കിലൂടെ കടന്നുപോയി. ഇറാനിയന്‍ എണ്ണ വ്യാപാരത്തെ ലക്ഷ്യമിട്ട് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഏര്‍പ്പെടുത്തിയ നാവിക ഉപരോധത്തെ വകവയ്ക്കാതെയാണ് ചൈനീസ് കപ്പല്‍ ഹോര്‍മൂസ് കടന്നത്. അമേരിക്കന്‍ ഉപരോധമുള്ള ‘റിച്ച് സ്റ്റാറി’ എന്ന ചൈനീസ് ബന്ധമുള്ള കപ്പല്‍ ഹോര്‍മുസ് കടലിടുക്ക് കടന്നുപോയതായി ഷിപ്പിംഗ് ഡാറ്റ വ്യക്തമാക്കുന്നു. ഉപരോധം ആരംഭിച്ചതിനുശേഷം കടലിടുക്ക് കടന്ന് ഗള്‍ഫില്‍ നിന്ന് പുറത്തുകടക്കുന്ന ആദ്യ കപ്പലായിരിക്കും റിച്ച് സ്റ്റാറി എന്ന് എല്‍എസ്ഇജി, മറൈന്‍ട്രാഫിക്, കെപ്ലര്‍ എന്നിവയില്‍ നിന്നുള്ള ഡാറ്റകളെ ഉദ്ധരിച്ച് റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്തു.

ഇതിനുമുമ്പ് ‘ഫുള്‍ സ്റ്റാര്‍’ എന്ന പേരില്‍ അറിയപ്പെട്ടിരുന്ന ഈ കപ്പലിനെ 2023ല്‍ തന്നെ അമേരിക്ക കരിമ്പട്ടികയില്‍ ഉള്‍പ്പെടുത്തിയിരുന്നു. ഒരു മീഡിയം റേഞ്ച് ടാങ്കറായ റിച്ച് സ്റ്റാറി, ടെഹ്‌റാനെ ഊര്‍ജ്ജ ഉപരോധം ഒഴിവാക്കാന്‍ സഹായിച്ചതിനാണ് 2023ല്‍ വാഷിംഗ്ടണ്‍ കരിമ്പട്ടികയില്‍ പെടുത്തിയത്.

നിലവില്‍ ഇറാന്‍ യുഎസ് വിഷയം സങ്കീര്‍ണമായ ഘട്ടത്തില്‍ ഹോര്‍മൂസ് ഗതാഗതത്തിന് മുമ്പ് റിച്ച് സ്റ്റാറി ഇറാനിയന്‍ തുറമുഖങ്ങള്‍ സന്ദര്‍ശിച്ചോ അതോ ചരക്ക് കൊണ്ടുപോകുകയാണോ എന്ന് വ്യക്തമല്ല. 24 മണിക്കൂറിനുള്ളില്‍ രണ്ടുതവണയാണ് പേര്‍ഷ്യന്‍ ഗള്‍ഫില്‍ നിന്ന് പുറത്തുകടക്കാന്‍ ഈ കപ്പല്‍ ശ്രമം നടത്തിയത്. ഉപരോധം പ്രാബല്യത്തില്‍ വന്നതിന് തൊട്ടുപിന്നാലെയായിരുന്നു ഈ അസാധാരണ നീക്കങ്ങള്‍ നടന്നത്.

ഇറാനിലെ ഖേഷം ദ്വീപിന് സമീപമെത്തിയ റിച്ച് സ്റ്റാറി ആദ്യം പിന്തിരിഞ്ഞുവെങ്കിലും ഏതാനും മണിക്കൂറുകള്‍ക്ക് ശേഷം വീണ്ടും യാത്ര തുടരുകയായിരുന്നു. ഈ സമയത്ത് കപ്പലിന് ചൈനീസ് ഉടമസ്ഥതയാണുള്ളതെന്നും ചൈനീസ് ജീവനക്കാരാണ് ഉള്ളതെന്നും റേഡിയോ വഴി സന്ദേശം നല്‍കി. സമുദ്ര സുരക്ഷാ മാനദണ്ഡമെന്ന നിലയിലാണ് ഇത്തരം വിവരങ്ങള്‍ കൈമാറുന്നത്.

റിച്ച് സ്റ്റാറിയെ കൂടാതെ ‘എല്‍പിസ്’ എന്ന മറ്റൊരു കപ്പലും ഇതേസമയം ഹോര്‍മുസ് കടലിടുക്കിലൂടെ നീങ്ങുന്നതായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ചാര്‍ട്ട് കെമിക്കല്‍ എസ്.എയുടെ ഉടമസ്ഥതയിലുള്ള ഈ കപ്പല്‍ നേരത്തെ ഒരു ഇറാനിയന്‍ തുറമുഖത്ത് അടുത്തിരുന്നതായി കപ്പലുകളെ നിരീക്ഷിക്കുന്ന പ്ലാറ്റ്‌ഫോമുകള്‍ ചൂണ്ടിക്കാട്ടുന്നു.

അമേരിക്കയുടെ ഈ ഉപരോധ കടുത്ത നീക്കം ഊര്‍ജ്ജ ഇറക്കുമതിയെ അമിതമായി ആശ്രയിക്കുന്ന ഏഷ്യന്‍ രാജ്യങ്ങള്‍ക്കിടയില്‍ വന്‍ അസ്വസ്ഥത സൃഷ്ടിച്ചിട്ടുണ്ട്. ഈ സാഹചര്യത്തില്‍, അമേരിക്കയും ഇറാനും തമ്മില്‍ നയതന്ത്ര ചര്‍ച്ചകള്‍ ആരംഭിക്കാന്‍ ലോകരാജ്യങ്ങള്‍ മുന്‍കൈ എടുക്കണമെന്ന് ചൈനീസ് വിദേശകാര്യ മന്ത്രി ആവശ്യപ്പെടുകയും ചെയ്തു.