എന്റെ ചെറുക്കന് എ ഗ്രേഡ് കരാർ ആയിരുന്നു നൽകേണ്ടിയിരിക്കുന്നത്, ബി ഗ്രേഡ് മാത്രം കൊടുത്ത് ബിസിസിഐ അവനെ ചതിച്ചു; പരിഭവം പറഞ്ഞ് സൂപ്പർ താരത്തിന്റെ പരിശീലകൻ

ഇന്ത്യൻ ക്രിക്കറ്റ് കൺട്രോൾ ബോർഡ് (ബിസിസിഐ) അടുത്തിടെയാണ് പുരുഷ താരങ്ങൾക്ക് ഉള്ള കേന്ദ്ര കരാറുകൾ പ്രഖ്യാപിച്ചത്.ബിസിസിഐ പുതുക്കിയ വാർഷിക കരാറുകൾ പ്രഖ്യാപിച്ചപ്പോൾ വിക്കറ്റ് കീപ്പർ ബാറ്റർ ഇഷാൻ കിഷൻ, മധ്യനിര ബാറ്റർ ശ്രേയസ് അയ്യർ എന്നിവരുടെ അസാന്നിധ്യം ഏറെ ചർച്ചയായി. ദേശീയ ടീമിൽ കളിക്കാത്ത അവസരത്തിൽ രഞ്ജി ട്രോഫി കളിക്കണം എന്ന നിർദേശം പാലിക്കാതിരുന്നതിനാണ് ഇരുവർക്കുമെതിരെ നടപടിയെന്നോണം വാർഷിക കരാറുകളിൽനിന്നും പുറത്താക്കിയത്. ചർച്ചകൾ ഈ രണ്ടു പേരിലേക്ക് ചുരുങ്ങുമ്പോൾ ഇവർക്ക് പുറമെ ചില വെറ്ററൻ താരങ്ങൾക്കും പുതിയ കരാറിൽ സ്ഥാനം നഷ്ടമായി എന്നതും ശ്രദ്ധിക്കേണ്ടതാണ്.

ഇന്ത്യൻ സ്പിന്നർ കുൽദീപ് യാദവിന് ഗ്രേഡ് ബി ബിസിസിഐ സെൻട്രൽ കരാർ ലഭിച്ചു. കഴിഞ്ഞ വർഷത്തെ ഗ്രേഡ് സിയിൽ നിന്ന് അപ്ഗ്രേഡ് ചെയ്താണ് അദ്ദേഹം ഗ്രേഡ് ബിയിൽ എത്തിയത്. എന്നിരുന്നാലും, സ്റ്റാർ സ്പിന്നറുടെ പ്രകടനങ്ങൾ അദ്ദേഹത്തിന് ഗ്രേഡ് എ കരാർ നേടിക്കൊടുക്കേണ്ടതായിരുന്നുവെന്ന് അദ്ദേഹത്തിൻ്റെ ബാല്യകാല പരിശീലകൻ കപിൽ ദേവ് പാണ്ഡെ പ്രതികരണം നടത്തിയിരിക്കുകയാണ്.

അന്താരാഷ്ട്ര ക്രിക്കറ്റിലെ കുൽദീപിൻ്റെ യാത്ര അദ്ദേഹത്തിൻ്റെ പ്രതിഭയെയും അർപ്പണബോധത്തെയും കാണിക്കുന്നതാണ്. നിരവധി ലോകകപ്പുകൾ ഉൾപ്പെടെ, കഴിഞ്ഞ ഏഴ് വർഷമായി മൂന്ന് ഫോർമാറ്റുകളിലും ഇന്ത്യയെ പ്രതിനിധീകരിക്കുന്ന 29-കാരൻ സ്ഥിരതയാർന്ന പ്രകടനമാണ് നടത്തിവരുന്നത്. സാഹചര്യങ്ങൾക്ക് അനുസരിച്ച് കളിക്കാൻ മിടുക്കനായ താരം വിക്കറ്റ് നേടാനും മിടുക്കനാണ്.

“ഒരുപക്ഷേ ഇപ്പോൾ ലോകത്തിലെ ഏറ്റവും മികച്ചവരിൽ ഒരാളാണ് കുൽദീപ്. അദ്ദേഹത്തിന് എ ഗ്രേഡിലേക്ക് സ്ഥാനക്കയറ്റം ലഭിക്കേണ്ടതായിരുന്നു. സ്ഥിരതയാർന്ന പ്രകടനമാണ് അദ്ദേഹം കാഴ്ച്ചവെക്കുന്നത്, എന്നാൽ അദ്ദേഹം ഉടൻ തന്നെ ആ സ്ഥാനം നേടുമെന്ന് എനിക്ക് ഉറപ്പുണ്ട്,” കപിൽ ദേവ് പാണ്ഡെയെ ഉദ്ധരിച്ച് ഇൻസൈഡ് സ്പോർട്സ് റിപ്പോർട്ട് ചെയ്തു.

അവസരം ലഭിക്കുമ്പോഴെല്ലാം കുദീപിൻ്റെ മികച്ച പ്രകടനത്തെ അംഗീകരിച്ച കോച്ച്, ക്രിക്കറ്റിൽ മാത്രം ശ്രദ്ധകേന്ദ്രീകരിക്കാൻ താരത്തെ ഉപദേശിച്ചു. “അദ്ദേഹത്തിന് നിലവിൽ ലഭിക്കുന്ന ഏത് അവസരവും അദ്ദേഹം മികച്ച രീതിയിൽ നൽകുന്നു. കുറച്ച് ദിവസങ്ങൾക്ക് മുമ്പ് ഞാൻ അവനോട് സംസാരിച്ചു, സ്പിരിറ്റ് നിലനിർത്താൻ അവനോട് പറഞ്ഞു, മറ്റൊന്നിലും വിഷമിക്കേണ്ട ആവശ്യമില്ല എന്നും ഗെയിമിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കുക്കാനും പറഞ്ഞു.” പരിശീലകൻ തന്റെ വാക്കുകൾ അവസാനിപ്പിച്ചു.