വെസ്റ്റ് ഇൻഡീസിനെതിരെ നടക്കുന്ന രണ്ടാം ടെസ്റ്റ് മത്സരത്തിൽ ഇന്ത്യയുടെ വിജയം 58 റൺസ് അകലെ. 121 റൺസ് പിന്തുടരാൻ ഇറങ്ങിയ ഇന്ത്യ കളി നിർത്തുമ്പോൾ 63 റൺസ് നേടിയിട്ടുണ്ട്. ആദ്യ ഇന്നിങ്സിൽ കൂറ്റൻ സ്‌കോർ നേടിയ യശസ്വി ജയ്സ്വാൾ എട്ട് റൺസ് നേടി പുറത്തായി. 25 റൺസുമായി കെഎൽ രാഹുലും 30 റൺസുമായി സായ് സുദർശനുമാണ് ക്രീസിൽ ഉള്ളത്.
മത്സരത്തിൽ ഇന്ത്യൻ ഓൾറൗണ്ടർ നിതീഷ് കുമാർ റെഡ്ഡിക്ക് ഒരു ഓവർ പോലും എറിയാൻ നൽകാത്തതിനെതിരെ ആഞ്ഞടിക്കുകയാണ് മുൻ ഇന്ത്യൻ താരവും കമന്റേറ്ററുമായ ആകാശ് ചോപ്ര.
‘സത്യസന്ധമായി പറയട്ടെ, ഞാന്‍ അല്‍പ്പം നിരാശനാണ്. കൂടുതല്‍ മെച്ചപ്പെട്ട പ്ലാനുകള്‍ ഇന്ത്യന്‍ ടീമില്‍ നിന്നും ഞാന്‍ പ്രതീക്ഷിച്ചിരുന്നു. നിങ്ങള്‍ ഗെയിമിൽ മുന്നിലാണെങ്കില്‍ അതു എല്ലാത്തിലും കാണിക്കാന്‍ ശ്രമിക്കുകയും വേണം. പക്ഷെ ഈ ടെസ്റ്റില്‍ എനിക്കു കാണാന്‍ കഴിഞ്ഞില്ല. ആക്രമണമെന്നാല്‍ വെറും അഞ്ചു പേരെ കൊണ്ടു മാത്രം ബൗള്‍ ചെയ്യിക്കുകയെന്നതല്ല’
‘നിങ്ങള്‍ക്കു ആറാമതൊരു ബൗളിങ് ഓപ്ഷന്‍ ഈ ടെസ്റ്റിലുണ്ടായിരുന്നു. പക്ഷെ അവനിലേക്കു ഇന്ത്യന്‍ ടീം പോവുക പോലും ചെയ്തില്ല. നിങ്ങളുടെ ആവനാഴിയില്‍ ഒരു അസ്ത്രമുണ്ടായിട്ടും അതു ഉപയോഗിച്ചില്ല. പക്ഷെ അദ്ദേഹം (നിതീഷ് കുമാര്‍ റെഡ്ഡി) ബൗളിങില്‍ ഫലം ചെയ്യുമോയെന്നതും നമുക്കു അറിയില്ല’
‘ടീമിസുള്ള അസ്ത്രങ്ങള്‍ പരിഗണിക്കുമ്പോള്‍ നിങ്ങള്‍ അതിനു അനുസരിച്ചുള്ള ഫീല്‍ഡ് ക്രമീകരണവും നടത്തേണ്ടത് ആവശ്യമാണ്. ഇത്ര എളുപ്പത്തില്‍ എങ്ങനെ സിംഗിളുകള്‍ നല്‍കാന്‍ കഴിയും? എന്നെ ഇതു ശരിക്കും ആശ്ചര്യപ്പെടുത്തുക തന്നെ ചെയ്തു. മാത്രമല്ല വ്യക്തപരമായി ഇതു എന്നെ നിരാശനുമാക്കി’
‘സാധാരണ ടീം വിജയിക്കുമ്പോഴാണ് ഒരാള്‍ ആഘോഷിക്കാറുള്ളത്, നമ്മളെല്ലാം അതു ആഘോഷിക്കുകയും ചെയ്യുന്നു. പക്ഷെ നിങ്ങള്‍ ലോകത്തിലെ മികച്ച ടീമാവാന്‍ ആഗ്രഹിക്കുന്നുണ്ടെങ്കില്‍, നിങ്ങള്‍ ജയിക്കുമ്പോള്‍ അതില്‍ നിന്നും പാഠങ്ങള്‍ പഠിക്കും. എങ്കില്‍ അടുത്ത തവണ അതു തിരുത്തുകയും ചെയ്യണം’ ചോപ്ര വിശദമാക്കി.







