കിരീടം നേടുക എന്നതാണ് ഇന്ത്യയുടെ ഡിഎൻഎ, എന്നാൽ പാകിസ്ഥാന്റെ ഡിഎൻഎ തോൽക്കുക എന്നതും; തുറന്നടിച്ച് മുൻ പാക് താരം

നിലവിലെ ക്രിക്കറ്റിൽ പരിഹാസമായി മാറിയിരിക്കുന്ന ടീമാണ് പാകിസ്ഥാൻ. ഇപ്പോൾ കഴിഞ്ഞ ഏഷ്യ കപ്പിലും ടി 20 ലോകകപ്പിലും നാണംകെട്ടാണ് പാകിസ്ഥാൻ പുറത്തായത്. കൂടാതെ ഇപ്പോൾ നടക്കുന്ന ബംഗ്ലാദേശ് പര്യടനത്തിലും പാകിസ്ഥാൻ പരാജയപ്പെട്ടിരിക്കുകയാണ്. ഏകദിന പരമ്പരയും തോറ്റതോടെ വലിയ വിമര്‍ശനങ്ങളാണ് ടീമിനും ക്രിക്കറ്റ് ബോര്‍ഡിനും നേരെ ഉയരുന്നത്.

2026 ടി20 ലോകകപ്പിൽ ദയനീയ പ്രകടനം പുറത്തെടുത്ത പാകിസ്താൻ ക്രിക്കറ്റ് ടീമിനെ രൂക്ഷമായി വിമർശിച്ച് പാകിസ്താന്റെ മുൻ ക്യാപ്റ്റൻ റാഷിദ് ലത്തീഫ്. ഇന്ത്യൻ ടീം തുടർച്ചയായി ഐസിസി കിരീടങ്ങൾ വാരിക്കൂട്ടുമ്പോൾ പാകിസ്താൻ നോക്കൗട്ട് കാണാതെ പുറത്താകുന്നത് ശീലമാക്കിയിരിക്കുകയാണെന്ന് ലത്തീഫ് പരിഹസിച്ചു.

’ടോസ് നഷ്ടമായിട്ട് പോലും ഇന്ത്യ 250 റൺസ് നേടുന്നു, ആർക്കും ഇന്ത്യയെ പിടിച്ചുകെട്ടാൻ പോലും കഴിന്നില്ല, ഇത് ഒരു രാത്രി കൊണ്ട് മാത്രം സംഭവിച്ചതല്ല. കഴിഞ്ഞ 10 വർഷമായി ഇന്ത്യ നടത്തുന്ന കഠിനാധ്വാനത്തിന്റെ ഫലമാണ്. കഴിഞ്ഞ ഐസിസി ഇവന്റുകളും ഏഷ്യാകപ്പും നോക്കിയാല്‍ അത് മനസ്സിലാവുകയും ചെയ്യും’, റാഷിദ് ലത്തീഫ് വ്യക്തമാക്കി.

’ഇന്ത്യയുടെ ഡിഎന്‍എ ട്രോഫി നേടുന്നവരുടെയും നമ്മുടെ ഡിഎൻഎ നോക്കൗട്ട് മത്സരങ്ങൾക്ക് മുമ്പ് തന്നെ തോൽക്കുന്നവരുടേതുമാണ്. ഇന്ത്യ ഫൈനൽ കളിക്കുകയും കപ്പ് നേടുകയും ചെയ്യുന്നു’, റാഷിദ് ലത്തീഫ് കൂട്ടിച്ചേർത്തു.