ഐസിസി ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിൽ ഓസ്ട്രേലിയ-ദക്ഷിണാഫ്രിക്ക പോരാട്ടം നടന്നുകൊണ്ടിരിക്കുകയാണ്. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഓസ്ട്രേലിയ ആദ്യ ഇന്നിങ്സിൽ 212 റൺസിന് ഓൾഔട്ടായി. 72 റൺസെടുത്ത വെബ്സ്റ്ററും 66 റൺസെടുത്ത സ്റ്റീവ് സ്മിത്തും മാത്രമാണ് ഓസീസ് നിരയിൽ കാര്യമായി സ്കോർ ചെയ്തത്. അഞ്ച് വിക്കറ്റെടുത്ത കഗിസോ റബാഡ ദക്ഷിണാഫ്രിക്കയ്ക്കായി തിളങ്ങി. മറുപടി ബാറ്റിങ്ങിൽ 43-4ന് എന്ന നിലയിൽ തുടക്കത്തിലേ തകർന്നിരിക്കുകയാണ് ദക്ഷിണാഫ്രിക്ക. രണ്ട് വിക്കറ്റെടുത്ത മിച്ചൽ സ്റ്റാർക്കും ഒരു വിക്കറ്റ് വീതമെടുത്ത കമ്മിൻസും ഹേസൽവുഡുമാണ് പ്രോട്ടീസിനെ തകർത്തത്.
ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിൽ രണ്ട് വിക്കറ്റ് എടുത്തതോടെ ഇന്ത്യയുടെ മുഹമ്മദ് ഷമിയുടെ ഒരു റെക്കോഡ് മറികടന്നിരിക്കുകയാണ് സ്റ്റാർക്ക്. ഐസിസി ടൂർണമെന്റ് ഫൈനലുകളിൽ എറ്റവും കൂടുതൽ വിക്കറ്റ് നേടിയ ബോളർ എന്ന റെക്കോഡാണ് സ്റ്റാർക്ക് സ്വന്തം പേരിലാക്കിയത്. നാല് ഫൈനലുകളിൽ നിന്നായി 10 വിക്കറ്റുകളാണ് 35കാരനായ ഷമി ഇതുവരെ നേടിയത്. മിച്ചൽ സ്റ്റാർക്കിന് ഇപ്പോൾ 11 വിക്കറ്റുകളായി.
Read more
ദക്ഷിണാഫ്രിക്കയ്ക്കെതിരായ ഫൈനലിൽ എയ്ഡൻ മാർക്രം, റിയാൻ റിക്കൽട്ടൺ എന്നിവരുടെ വിക്കറ്റുകളാണ് സ്റ്റാർക്ക് നേടിയത്. ഐസിസി ക്നോക്ഔട്ട് ഗെയിമുകളിൽ എറ്റവും കൂടുതൽ വിക്കറ്റ് നേടിയ രണ്ടാമത്തെ ബോളറുമാണ് സ്റ്റാർക്ക്. മക്ഗ്രാത്ത്, ഷമി എന്നിവർക്കൊപ്പമാണ് സ്റ്റാർക്കുളളത്. രണ്ട് വിക്കറ്റുകൾ കൂടി നേടിയാൽ ഒന്നാമതുളള മുത്തയ്യ മുരളീധരന്റെ (23) റെക്കോഡ് സ്റ്റാർക്കിന് മറികടക്കാം. 384 വിക്കറ്റുകളാണ് മിച്ചൽ സ്റ്റാർക്ക് തന്റെ ടെസ്റ്റ് കരിയറിൽ നേടിയിട്ടുളളത്.