കോഹ്‌ലി അന്ന് എന്നെ തുപ്പി, ഒടുവിൽ മാപ്പ് പറഞ്ഞത് മദ്യപിച്ച ശേഷം...; തുറന്നടിച്ച് ഡീൻ എൽഗാർ

ഇന്ത്യൻ സൂപ്പർ താരം വിരാട് കോഹ്ലിക്കെതിരെ ഗുരുതര ആരോപണവുമായി ദക്ഷിണാഫ്രിക്കൻ മുൻ ക്യാപ്റ്റൻ ഡീൻ എൽഗാർ. ഒരു ടെസ്റ്റ് മത്സരത്തിനിടെ വിരാട് കോഹ്‌ലി തന്നെ നോക്കി തുപ്പിയെന്നും ശേഷം കോഹ്‌ലിയുമായി സംസാരിക്കാറില്ലായിരുന്നു എന്നും പറഞ്ഞ എൽഗാർ കോഹ്‌ലിയുടെ ഉറ്റ സുഹൃത്തുക്കളിൽ ഒരാളും ദക്ഷിണാഫ്രിക്കൻ താരവുമായ ഡിവില്ലേഴ്‌സ് ഇടപെട്ടാണ് വിഷയം പരിഹരിച്ചതെന്നും പറഞ്ഞിരിക്കുകയാണ്. സംഭവത്തിന് ശേഷം ഏകദേശം 2 വർഷങ്ങൾക്ക് ശേഷം ഈ വിഷയത്തിൽ കോഹ്‌ലി മാപ്പ് പറഞ്ഞെന്നും പറയുന്നു.

‘ഇന്ത്യയിലെ പിച്ച് വിചിത്രമായിരുന്നു. ആ സമയത്ത് ബാറ്റ് ചെയ്യാൻ നിന്ന എന്നെ നോക്കി കോഹ്‌ലി തുപ്പി. ഒരിക്കൽ കൂടി ഈ പ്രവർത്തി ചെയ്താൽ ബാറ്റ് കൊണ്ട് തല്ലുമെന്ന് ഞാൻ പറഞ്ഞു. സംസാരം അങ്ങനെ നീണ്ടുപോകവെ എന്തിനാണ് എന്നെ തുപ്പിയതെന്ന് ചോദിച്ച് ഡിവില്ലേഴ്‌സും ഇടപെട്ടു. അതോടെ വിഷയം മറ്റൊരു തലത്തിൽ എത്തി. കാരണം ഡിവില്ലേഴ്‌സ് കോഹ്‌ലിയുടെ ഉറ്റ കൂട്ടുകാരൻ ആയിരുന്നു.” എൽഗാർ പറഞ്ഞു.

“എന്നാൽ 2 വർഷത്തിന് ശേഷം കോഹ്‌ലി ദക്ഷിണാഫ്രിക്കയിൽ എത്തിയപ്പോൾ ഈ സംഭവുമായി ബന്ധപ്പെട്ട് എന്നോട് മാപ്പ് പറഞ്ഞു. നമുക്ക് മദ്യപിക്കാൻ പുറത്ത് പോയാലോ എന്ന് ചോദിച്ച് കോഹ്‌ലി എത്തി. അന്ന് ഞങ്ങൾ നേരം വെളുക്കുന്ന സമയം വരെ മദ്യപിച്ചിരുന്നു. അവൻ മാപ്പും പറഞ്ഞു.” താരം വാക്കുകൾ അവസാനിപ്പിച്ചു.

ദക്ഷിണാഫ്രിക്കയ്ക്കായി 86 ടെസ്റ്റുകൾ കളിച്ച എൽഗാർ 14 സെഞ്ചുറികളോടെ 37.65 ശരാശരിയിൽ 5347 റൺസാണ് നേടിയത്. അവസാന ടെസ്റ്റിൽ ഇന്ത്യക്ക് എതിരെ കളിച്ച ശേഷം വിരമിക്കൽ പ്രഖ്യാപിച്ച താരത്തെ കോഹ്‌ലി വളരെ സന്തോഷത്തോടെയാണ് യാത്രക്കിയത്.